വിശ്വാസത്തിന്റെ പാരമ്യതയിൽ മലയാളിക്ക് പള്ളി സ്വന്തം
Mail This Article
ഹൂസ്റ്റൺ∙ 1826 ദിവസത്തെ അതികഠിനമായ അധ്വാനം കൊണ്ട് റവ. വർഗീസ് ജോൺ എന്ന മലയാളി ഏകനായി മനോഹരമായ ഒരു പള്ളിക്ക് രൂപം നൽകിയിരിക്കുന്നു. അമേരിക്കയിൽ ഹൂസ്റ്റണിലെ ഏറ്റവും കൂടുതൽ ആരാധനാലയങ്ങൾ ഉള്ള സ്റ്റാഫോർഡിൽനിന്നും ഏകദേശം 25 മൈൽ അകലെ ബീസിലിയിൽ ഹൈവേ59 നോട് ചേർന്നാണ് ക്രൈസ്റ്റ്സ് ചർച്ച് ഓഫ് ഡെലിവറൻസ് എന്ന ഈ പള്ളി സ്ഥാപിതമായിരിക്കുന്നത്. 2006ൽ അഞ്ചേക്കർ സ്ഥലം വാങ്ങി തനിയെ പണി ആരംഭിക്കുകയും 2011 ൽ പൂർത്തീകരിക്കുകയും ചെയ്തു. റൂഫിംഗ് ഇടുന്നതിന് ബന്ധുക്കളുടെയും കാർപെറ്റ് ഇടുന്നതിനും എയർ കണ്ടീഷൻ ചെയ്യുന്നതിനും മാത്രം സർട്ടിഫൈഡ് ജോലിക്കാരുടെയും സഹായം തേടിയാണ് പണിപൂർത്തീകരിച്ചത്.
ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന റവ. വർഗീസ് ജോൺ ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷം തൻറെ തികഞ്ഞ ദൈവ വിശ്വാസത്തിൻറെ നിറവിൽ സ്വന്തമായി ഒരു പള്ളിയുടെ നിർമ്മാണത്തിന് തുടക്കം കുറിക്കുകയായിരുന്നു. 29 വർഷങ്ങൾക്കു മുൻപ് അമേരിക്കയിലേക്ക് ചേക്കേറിയ കോട്ടയം ജില്ലയിലെ കുളത്തൂർമൂഴികാരനായ ഇദ്ദേഹം ഇപ്പോൾ 35 ഏക്കറോളം കൃഷി സ്ഥലത്തിന് ഉടമയും കൂടിയാണ്. പരേതരായ കൊച്ചുമണ്ണിൽ ജോൺ മാത്യുവിന്റെ യും, സാറാമ്മ ജോണിന്റെയും ഒൻപതു മക്കളിൽ അഞ്ചാമൻ ആയ ഈ കഠിനാധ്വാനി ഇപ്പോൾ ഭാര്യ ആനി വർഗ്ഗീസിനോടും, മക്കളായ ജമീമ വർഗീസ്, ജോഷ്വാ വർഗീസ് എന്നിവരോടും ഒപ്പം ഷുഗർ ലാൻഡിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ്.
ഈ കുടുംബത്തിലെ മുപ്പതോളം വരുന്ന ആളുകളാണ് ക്രൈസ്റ്റ്സ് ചർച്ച് ഓഫ് ഡെലിവറിൻസ് ഇടവകയിലെ അംഗങ്ങൾ ആയിട്ടുള്ളത്. ഞാൻ ഇടയനും നിങ്ങൾ ആട്ടിൻകുട്ടികളും ആകുന്നു എന്ന വാക്യം അന്വർത്ഥമാക്കിക്കൊണ്ട് പള്ളിയോട് ചേർന്നുള്ള സ്ഥലത്ത് റവ. വർഗീസ് ജോൺ എന്ന ജെബോയി ഏതാനും ആടുകളെയും നേരമ്പോക്കിന് എന്നവണ്ണം ദൈവീക ശുശ്രൂഷയോടൊപ്പം ഇപ്പോൾ പരിപാലിക്കുന്നുണ്ട്.