പിഎംഎ നിവേദനം നൽകി
Mail This Article
ക്വാലലംപുർ ∙കോവിഡ് മഹാമാരിയെ തുടർന്ന് മലേഷ്യയിലേക്ക് വിദേശ തൊഴിലാളികൾക്ക് പ്രവേശനാനുമതി നിഷേധിച്ച സാഹചര്യത്തിൽ നാട്ടിൽ കുടുങ്ങിയ മലയാളികൾക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ മലേഷ്യൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് മലേഷ്യൻ പ്രവാസി മലയാളി അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിവേദനം നൽകി. പിഎംഎ അഡ്വൈസർ സി.എം. അഷ്‌റഫ്, വൈസ് പ്രസിഡന്റ് മൊയ്‌നുദ്ധീൻ, ജോയിന്റ് സെക്രട്ടറി ഫൈസൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സഹമന്ത്രിയെ കണ്ടത്.
കഴിഞ്ഞ വർഷം മാർച്ചിലാണ് കോവിഡ് മഹാമാരിയെ തുടർന്ന് മലേഷ്യയിലെ വിമാനത്താവളങ്ങൾ അടച്ചത്. വാർഷികാവധിക്ക് നാട്ടിൽ പോയവരാണ് നാട്ടിൽ അകപ്പെട്ടവരിൽ പലരും. നിലവിൽ വന്ദേഭാരത് മിഷന്റെ ഭാഗമായി വിമാന സർവീസുകളുണ്ടെങ്കിലും നാട്ടിൽ നിന്നും മലേഷ്യയിലേക്ക് തിരിച്ചു വരാൻ സർക്കാരിന്റെ പ്രത്യേക അനുമതി വേണം. പക്ഷേ, അനുമതിക്കായി സമർപ്പിക്കുന്ന വലിയൊരു ഭാഗം അപേക്ഷകളും നിരസിക്കുന്നതിനാൽ ബിസിനസ് ഉടമകളടക്കം നിരവധി പ്രവാസികളുടെ വീസാ കാലാവധിയും അവസാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പിഎംഎ നിവേദനം നൽകാൻ തീരുമാനിച്ചത്.