കനത്ത മഴ: മലേഷ്യയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ സഹായമെത്തിച്ച് ഒഐസിസി
Mail This Article
ക്വാലാലംപൂർ∙ മലേഷ്യയിൽ കഴിഞ്ഞ ഒരാഴ്ചയായി തകർത്തു പെയ്യുന്ന കാലവർഷത്തെ തുടർന്നുള്ള പ്രളയ ബാധിത സംസ്ഥാനമായ പഹാങ്ങിൽ ഒഐസിസി മലേഷ്യയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സഹായമെത്തിച്ചു. കാലാവർഷക്കെടുതിയെ തുടർന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. പഹാങ്ങ് സംസ്ഥാനത്തിലെ കോന്തൻ, ടെമാർലോ, കോല-ലാപ്പീസ് എന്നീ പ്രദേശങ്ങളിലാണ് പ്രളയം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുള്ളത്. നിലവിൽ ജലനിരപ്പുയർന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ടെമാർലോ പ്രദേശത്താണ് വെള്ളിയാഴ്ച ഒഐസിസി പ്രവർത്തകർ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളെത്തിച്ചു നൽകിയത്. ഒഐസിസി മലേഷ്യയുടെ പ്രവർത്തകർ സമാഹരിച്ച സഹായം ഭാരവാഹികളായ മുഹമ്മദ് കക്കാട്, അയ്യൂബ്ഖാൻ , നസീർ അബൂബക്കർ എന്നിവരാണ് ടെമാർലോയിലെത്തിച്ച് വിതരണം ചെയ്തത്. വരും ദിവസങ്ങളിൽ മറ്റു പ്രദേശങ്ങളിലേക്ക് കൂടി സഹായമെത്തിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.