ADVERTISEMENT

പെര്‍ത്ത് ∙ ഓസ്‌ട്രേലിയന്‍ കായിക മേഖലയുടെ ചരിത്രത്തില്‍ ആദ്യമായി മലയാളിത്തിളക്കം. അതും മലയാളി സഹോദരങ്ങള്‍ സ്വന്തമാക്കിയത് നേട്ടത്തിന്റെ പുതിയ റെക്കോർഡ്. പെര്‍ത്തിലെ പിയാരാ വാട്ടേഴ്‌സിൽ താമസിക്കുന്ന തൃശൂർ ചാലക്കുടി പേരാമ്പ്ര തൊമ്മാന ജിമ്മി ലോനപ്പന്റെയും ലിന്‍സിയുടെയും മക്കളാ ആല്‍ഫാന്‍ ജിമ്മിയും എവ്‌ലിന്‍ ജിമ്മിയുമാണ് ഈ സുവര്‍ണനേട്ടം കൈവരിച്ചത്. പെര്‍ത്ത് റോസ്‌മൊയിന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആല്‍ഫാന്‍. എവ്‌ലിന്‍ ഒന്‍പതാം ക്ലാസിലും. കായികരംഗത്ത് എക്കാലവും മികവു പുലര്‍ത്തിയിട്ടുള്ള ഓസ്‌ട്രേലിയയിലെ മിടുക്കരായ കായിക പ്രതിഭകളോടാണ് ഇവർ മാറ്റുരച്ചത്. 

ഓസ്‌ട്രേലിയന്‍ ദേശീയ അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ വരെയെത്തി നില്‍ക്കുന്നു സഹോദരങ്ങളുടെ വിജയഗാഥ. 4 x 100 മീറ്റര്‍ റിലേയില്‍ സംസ്ഥാന റെക്കോര്‍ഡുമായാണ് എവ്‌ലിന്റെ ടീം ഫിഷിംഗ് പോയിന്റ് കടന്നത്. 4 x 200 മീറ്ററില്‍ വെള്ളി മെഡലും ഇവര്‍ക്കാണ്. ഈ വിജയത്തോടെ എവ്‌ലിന്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

australian-national-championship1

വെസ്റ്റേൺ ഓസ്ട്രേലിയന്‍ സംസ്ഥാന ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണമെഡലുകളാണ് 14 വയസുകാരിയായ എവ്‌ലിന്‍ സ്വന്തമാക്കിയത്. 17 വയസില്‍താഴെയുള്ളവരുടെ വിഭാഗത്തില്‍ 100 മീറ്ററിലും ലോംഗ് ജംപിലും ട്രിപ്പിള്‍ ജംപിലുമായിരുന്നു സ്വര്‍ണനേട്ടം. 100 മീറ്റര്‍ റേസില്‍ 12.47 സെക്കന്‍ഡിലാണ് എവ്‌ലിന്‍ ഫിനിഷിംഗ് പോയിന്റ് കടന്നത്. ലോംഗ് ജംപില്‍ അഞ്ച് മീറ്ററും 30 സെന്റിമീറ്ററുമാണ് എവ്‌ലിന്‍ ചാടിയത്. ട്രിപ്പിള്‍ ജംപിലാകട്ടെ 11 മീറ്ററും 50 സെന്റിമീറ്ററും കടന്നു. അല്‍ഫാനാകട്ടെ ലോംഗ് ജംപില്‍ സ്വര്‍ണം നേടിയപ്പോള്‍ ട്രിപ്പിള്‍ ജംപില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. 

സഹോദരന്‍ ആല്‍ഫാനും നാഷനല്‍ അത്‌ലറ്റിക്‌സില്‍ യോഗ്യത നേടിയെങ്കിലും 12-ാം ക്ലാസ് ആയതിനാല്‍ പഠനത്തിനു പ്രാമുഖ്യം നല്‍കുകയായിരുന്നു. അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പാണ് ഇനി ആല്‍ഫാന്റെ ലക്ഷ്യം. ദേശീയ, സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ അടക്കം നിരവധി സമ്മാനങ്ങളാണ് ഇവര്‍ ചെറിയ പ്രായത്തില്‍ സ്വന്തമാക്കിയത്. വെസ്റ്റേൺ‍ ഓസ്ട്രേലിയയില്‍ പതിനൊന്നു വയസില്‍ താഴെയുള്ളവരുടെ 100 മീറ്റര്‍ റേസില്‍ എവ്‌ലിന്റെ പേരില്‍ കുറിച്ചിട്ട സംസ്ഥാന റെക്കോഡ് അഞ്ചു വര്‍ഷമായിട്ടും തകര്‍ക്കപ്പെട്ടിട്ടില്ല. അത്‌ലറ്റിക്സില്‍ മികവ് തെളിയിച്ച് ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നാണ് ഈ സഹോദരങ്ങളുടെ ആഗ്രഹം. അതിനുള്ള ആത്മവിശ്വാസവും കായികമികവും  കുട്ടികള്‍ക്ക് ഉണ്ടെന്ന് പരിശീലകരും പറയുന്നു.

australian-national-championship11

അത്‌ലറ്റിക്സ് താരമായ പിതാവ് ജിമ്മിയുടെ പാത പിന്തുടര്‍ന്നാണ് രണ്ടു പേരും സ്പോര്‍ട്സ് രംഗത്തെത്തിയത്. ചെറിയ പ്രായത്തില്‍ തന്നെ രണ്ടുപേരും സ്പോര്‍ട്സ് പരിശീലനവും തുടങ്ങി. കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് താരമായിരുന്ന പിതാവ് ജിമ്മിതന്നെയായിരുന്നു ആദ്യ പരിശീലകന്‍. അത്‌ലറ്റിക്‌സില്‍ മികച്ച ഭാവി സ്വപ്‌നം കണ്ടിരുന്ന പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്ന ജിമ്മി പിതാവിന്റെ അപ്രതീക്ഷിത മരണത്തോടെ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്തു. പഠനവും കായിക സ്വപ്‌നങ്ങളും ഉപേക്ഷിച്ച് ഗള്‍ഫിലേക്കു ജീവിതം പറിച്ചുനട്ടു. പിന്നീടാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. അന്ന് ഉപേക്ഷിച്ച സ്വപ്നങ്ങള്‍ മക്കള്‍ സാക്ഷാത്കരിക്കുന്നതില്‍ ജിമ്മിക്ക് ഏറെ സന്തോഷമുണ്ട്.

മകനാണ് ആദ്യം സ്പോര്‍ടസ് പരിശീലനം നല്‍കിയത്. എന്നാല്‍ അഞ്ച് വയസുകാരിയായ എവ്‌ലിന്‍ ചേട്ടനു പിന്നാലെ ഓടുന്നതു കണ്ട പിതാവിന് അവളിലെ മികച്ച അത്‌ലറ്റിനെ തിരിച്ചറിയാനായി. പത്തു വയസു വരെ ജിമ്മിതന്നെ പരിശീലനം നല്‍കി. തുടര്‍ന്നാണ് പ്രൊഫഷണണല്‍ പരിശീലനം നല്‍കിയത്. നഴ്‌സിംഗ് അസിസറ്റന്റായ ജിമ്മിയും നഴ്സായ ലിന്‍സിയും മക്കളുടെ പരിശീനത്തിന് അകമഴിഞ്ഞ പ്രോല്‍സാഹനമാണ് നല്‍കുന്നത്. ആല്‍ഫാനും എവ്‌ലിനും ഒരു ഇളയ സഹോദരന്‍ കൂടിയുണ്ട്. പഠനത്തിലും രണ്ടും പേരും മികച്ച ഫോമിലാണ്. അല്‍ഫാന്‍ ഈ വര്‍ഷം അമേരിക്കയില്‍ പരിശീനത്തിനുള്ള സ്പോര്‍ട്സ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com