ഓസ്ട്രേലിയയിൽ ഗാന്ധിജിയുടെ പ്രതിമ തകർക്കാൻ ശ്രമം
Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ - ഇന്ത്യൻ കമ്യൂണിറ്റി സെന്ററിനു മുന്നിൽ സ്ഥാപിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്കുനേരെ ആക്രമണം. ഞായറാഴ്ച രാവിലെ കമ്യൂണിറ്റി ഭാരവാഹികൾ എത്തിയപ്പോൾ പ്രതിമയുടെ കഴുത്ത് അറുത്തു മാറ്റാൻ ശ്രമിച്ച നിലയിൽ അടയാളം കണ്ടു. തുടർന്ന് പൊലീസ് എത്തി വിശദമായ പരിശോധന നടത്തി. 6 മില്ലീമീറ്ററോളം ആഴത്തിലാണ് പ്രതിമയുടെ കഴുത്തിൽ മുറിവുണ്ടാക്കിയിട്ടുള്ളത്. ആക്സോ ബ്ലെയ്ഡ് പോലുള്ള എന്തോ ആയുധം ഉപയോഗിച്ച് പ്രതിമയുടെ തല മുറിച്ചു മാറ്റാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്.
സ്ഥലം എംപിയും മൾട്ടി കൾച്ചറൽ മന്ത്രിയുമായ ജാസൺ വുഡ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. വെള്ളിയാഴ്ചയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രതിമയുടെ അനാഛാദനം നിർവ്വഹിച്ചത്. താനും പങ്കെടുത്ത ചടങ്ങിൽ പ്രധാനമന്ത്രി അനാഛാദനം ചെയ്ത പ്രതിമക്കുനേരെ ഉണ്ടായ അക്രമത്തെ അപലപിക്കുന്നതായും ഇന്ത്യൻ സമൂഹത്തോട് അനുഭാവം അറിയിക്കുന്നതായും ജാസൻ വുഡ് തന്റെ ഫെയ്സ് ബുക്ക് പേജിൽ കുറിച്ചു. അനാഛാദനത്തിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവച്ചു.