ബ്രിസ്ബേൻ ∙ പൗരാണികവും ക്നാനായക്കാരുടെ തനതു കലാരൂപവുമായ മാർഗ്ഗംകളിയെ നെഞ്ചിലേറ്റി ബ്രിസ്ബേനിലെ ഒരു കൂട്ടം ക്‌നാനായക്കാർ. കത്തിച്ച നിലവിളക്കിനു മുൻപിൽ ലാസ്യത്തിലധിഷ്ഠിതമായ ആട്ടവും, ചുവടുകളുമായി ഗ്രീൻ ബാങ്ക് കമ്മുണിറ്റി സെന്ററിൽ നടന്ന അരങ്ങേറ്റം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ക്നായി തൊമ്മന്റെും തോമാസ്ലീഹയുടെയും ദീപ്തമായ സ്മരണകൾ ചടുലമായ ചുവടുകൾക്ക് ആവേശം പകർന്നു കൊണ്ടിരുന്നു.
ഓസ്ട്രേലിയയിൽ പേരുകേട്ട മാർഗ്ഗംകളി ആശാനായ പുളിംമ്പാറയിൽ ജോസാശാന്റെ ശിഷ്യൻ ബിനീഷ് ചേലമൂട്ടിലിന്റെ നേതൃത്വത്തിൽ നടന്ന നിരന്തരമായ പരിശീലനത്തിനൊടുവിലാണ് മാർഗ്ഗംകളി അരങ്ങിലെത്തിച്ചത്. മാർഗ്ഗംകളിയുടെ പൈതൃകവും പാരമ്പര്യവും വരും തലമുറകളിലേക്ക് പകർന്ന് നൽകുക എന്ന ലഷ്യമാണ് ഈ കൂട്ടായ്മക്കുള്ളത്. ക്നാനായ കാത്തലിക് കോൺഗ്രസ് ക്യൂൻസ്‌ലാൻഡ് പ്രസിഡന്റ് സുനിൽ കാരിക്കൽ സന്നിഹിതനായിരുന്നു.

ബിനീഷ് ചേലമൂട്ടിൽ, ജോസ് ചിറയിൽ, കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ, ജീസ്മോൻ വള്ളീനായിൽ, സനു മാലിയിൽ, മോഹിൻ വലിയപറമ്പിൽ, വിമൽ പൂഴിക്കാലാ, മെൽവിൻ ചിറയിൽ, മെൽജോ ചിറയിൽ, ജെറോം കളപ്പുരയിൽ, അനൂപ് ചേരുവൻകാലായിൽ, മോനായി ചമ്പാനിയിൽ, റോണി പച്ചിക്കര എന്നിവരാണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ച കലാകാരൻമാർ.