ADVERTISEMENT

മദർ സുപ്പീരിയർ മറിയം സൗലാകിയോട്ടിസ് ഗ്രീക്ക് ന്യൂ കലണ്ടറിസ്റ്റ് സഭയുടെ മഠത്തിന്റെ മഠാധിപയായിരുന്നു. പക്ഷേ അവർ അറിയപ്പെടുന്നത് ഒരു പരമ്പരക്കൊലയാളിയായിട്ടാണ്. കൊലപാതകം, ശാരീരിക പീഡനം, വഞ്ചന തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട, അവയിൽ പലതിനും ശിക്ഷിക്കപ്പെട്ട മറിയം പക്ഷേ അവസാന കാലത്തും അതെല്ലാം നിഷേധിച്ചിരുന്നു. ജനങ്ങളും മാധ്യമങ്ങളും മദർ റാസ്പുടിൻ എന്നു വിളിച്ചിരുന്ന മറിയം സൗലാകിയോട്ടിസ് യഥാർഥത്തിൽ കൊലപാതകിയായിരുന്നോ എന്നത് ഇന്നും ദുരൂഹം.

Image Credit: greekcitytimes.com
Image Credit: greekcitytimes.com

∙ ഗ്രീക്ക് ന്യൂ കലണ്ടറിസ്റ്റ് സഭയിലേക്ക് 
23 കാരിയായ മറിയം സൗലകിയോട്ടിസിനെ ഫാ. മാത്യു കർപ്പതാകിസ് എന്ന സ്വയം പ്രഖ്യാപിത സന്യാസി പരിചയപ്പെട്ടതോടെയാണ് കൊലപാതകങ്ങളുടെ കഥ തുടങ്ങുന്നത്. അതുവരെ ഫാമുകളിലും ഫാക്ടറികളിലും ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു മറിയം. ജനിച്ചു വളർന്നത് ഒരു ദരിദ്ര ഗ്രീക്ക് കുടുംബത്തിലാണെന്ന് കരുതപ്പെടുന്നു. താൻ അംഗമായിരുന്ന യാഥാസ്ഥിതിക വിഭാഗമായ ഗ്രീക്ക് ഓൾഡ് കലണ്ടറിസ്റ്റ് ചർച്ചിന്‍റെ സിദ്ധാന്തങ്ങളെയും തത്ത്വങ്ങളെയും തള്ളിക്കളഞ്ഞ് ഫാ. മാത്യു ഒരു പുതിയ സഭ രൂപീകരിച്ചു. ഗ്രീക്ക് ന്യൂ കലണ്ടറിസ്റ്റ് ചർച്ച് എന്നു പേരിട്ട ഈ സഭയിൽ യാഥാസ്ഥിതികതയെ മറികടന്ന് അദ്ദേഹം അനുയായികൾക്കായി ഒരു മഠവും ആശ്രമവും നിർമിക്കാൻ തുടങ്ങി. ഇതിൽ ആകൃഷ്ടയായ മറിയം കുടുംബവും ജോലിയും ഉപേക്ഷിച്ച് കോൺവെന്‍റിൽ ജോലി തുടങ്ങി. ക്രമേണ അവിടെ സ്വാധീനമുണ്ടാക്കി.

ഫാ. മാത്യുവിന്‍റെ ആരോഗ്യം ക്ഷയിച്ചതോടെ, മറിയം കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. അതിവേഗം മഠാധിപതി പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. 1939 ൽ ഫാ. മാത്യു അന്തരിച്ചപ്പോഴേക്കും, സന്യാസസഭയിലേക്ക് പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിന്‍റെയും ദൈനംദിന നടത്തിപ്പിന്‍റെയും ചുമതല മറിയത്തിനായിരുന്നു. കർക്കശക്കാരിയായ മഠാധിപതിയെന്ന് പേരിലാണ് മറിയം അറിയപ്പെട്ടിരുന്നത്.

∙ മദർ സുപ്പീരിയർ മറിയം 
ന്യൂ കലണ്ടറിസ്റ്റ് വിഭാഗത്തിന്‍റെ അനുയായികൾ പറയുന്നതിനുസരിച്ച്, ഫാ. മാത്യു രണ്ട് ആവശ്യങ്ങൾക്കായിട്ടാണ് മഠം സ്ഥാപിച്ചത്. ആദ്യത്തേത്, കന്യാമറിയത്തെക്കുറിച്ചുള്ള ഭക്തി പ്രചരിപ്പിക്കുക. രണ്ടാമത്തേത്, വളർന്നുവരുന്ന ന്യൂ കലണ്ടറിസ്റ്റ് പ്രസ്ഥാനത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുക. മദർ മറിയത്തിന്‍റെ കീഴിൽ മഠം സാമ്പത്തിക വളർച്ച എന്ന ലക്ഷ്യത്തിൽ മാത്രമാണ് കേന്ദ്രീകരിച്ചത്. പുതിയ അംഗങ്ങൾ മഠത്തിൽ ചേരുന്നതോടെ 'ദാരിദ്ര്യ വ്രതം’ സ്വീകരിക്കണം. ഇതിന്‍റെ ഭാഗമായി, കൈവശമുള്ള പണവും വസ്തുവകളും സഭയ്ക്ക് നൽകണമെന്നായിരുന്നു നിയമം.

∙ സമ്പത്ത് തട്ടിയെടുക്കുന്ന സന്യാസിനി 
മഠത്തിൽ ചേരുന്ന പുതിയ അംഗങ്ങളുടെ സമ്പത്ത് തട്ടിയെടുക്കാനായി കടുത്ത ശിക്ഷാരീതികൾ മഠാധിപതി പ്രയോഗിക്കുമായിരുന്നു. ഉറക്കവും ഭക്ഷണവും നിഷേധിക്കൽ, ശാരീരിക ശിക്ഷകൾ, ബ്ലാക്ക്‌മെയിലിങ്ങിനും മർദനത്തിനും വിധേയരാക്കുക തുടങ്ങിയവയായിരുന്ന ശിക്ഷകൾ. 

ന്യൂ കലണ്ടറിസ്റ്റ് കോൺവെന്‍റിൽ ചേരുന്ന വ്യക്തി ഒറ്റപ്പെട്ട ഭക്തി ജീവിതത്തിലേക്ക് പ്രവേശിക്കും. അവരുടെ മുൻകാല ‘പാപപങ്കിലമായ’ ജീവിതത്തിലെ കുടുംബവുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവും പാടില്ലെന്ന നിബന്ധനയുണ്ടായിരുന്നു. പക്ഷേ കോൺവെന്‍റിൽ ചേർന്ന പലരും മതവിശ്വാസികളായല്ല, വൈദ്യസഹായം തേടുന്നതിനായിരുന്നു എത്തിയത്. കാരണം അവിടെ ചേരുന്നവർക്ക് സൗജന്യ ക്ഷയരോഗ ചികിത്സ വാഗ്ദാനം ചെയ്തിരുന്നു. കോൺവെന്‍റ് സ്ഥിതി ചെയ്യുന്ന ഉയരമുള്ള പ്രദേശം ക്ഷയത്തിൽനിന്നു സുഖം പ്രാപിക്കാൻ അനുയോജ്യമാണെന്നു പറഞ്ഞാണ് മറിയവും അനുയായികളും ആളുകളെ ആകർഷിച്ചത്. പക്ഷേ ചികിൽ‌സയ്ക്കായി അവിടെ ഡോക്ടർമാരുണ്ടായിരുന്നില്ലെന്നും മരണസർട്ടിഫിക്കറ്റിൽ ഒപ്പിടാൻ മാത്രമേ ഡോക്ടർമാർക്ക് അവിടെ അനുമതിയുണ്ടായിരുന്നുള്ളൂ എന്നുമായിരുന്നു പിന്നീട് ഉയർന്ന ആരോപണം. കൂടുതൽ ആളുകളെ കബളിപ്പിക്കാൻ മദർ മറിയം പ്രയോഗിച്ച മറ്റൊരു തന്ത്രം മാത്രമായിരുന്നത്രേ ഈ 'ചികിത്സാ പദ്ധതി'.

മഠത്തിലെ മതിലുകൾക്കുള്ളിൽ എന്താണു സംഭവിക്കുന്നതെന്ന് കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയത് 1949 ലാണ്. മഠത്തിൽ ചേർന്ന ഒരു സ്ത്രീയുടെ മകൾ, തന്‍റെ അമ്മയുടെ പേരിലുണ്ടായിരുന്ന ഭൂമി മദർ മറിയത്തിന്‍റെ പേരിലായി എന്നു കണ്ടെത്തിയതാണ് തുടക്കം. ഭൂമി നൽകാൻ അമ്മ നിർബന്ധിതയായതാണെന്നും മകൾ പറഞ്ഞതോടെ മഠത്തിൽ എന്താണു നടക്കുന്നതെന്നു ചോദ്യമുയർന്നു.

Image Credit: greekcitytimes.com
Image Credit: greekcitytimes.com

∙ മദർ റാസ്പുടിൻ
1950 ഡിസംബർ 4 ന് മഠത്തിൽ പൊലീസ് വൻ പരിശോധന നടത്തി. മദർ മറിയം സൗലകിയോട്ടിസിനെ അറസ്റ്റ് ചെയ്തു. 85 പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത രണ്ടു ദിവസം നീണ്ട പരിശോധനയിൽ, മഠത്തിന്റെ നിലവറയിൽനിന്ന് 46 കുട്ടികളെയും നഗ്നരും പോഷകാഹാരക്കുറവുള്ളവരുമായ പ്രായമായ സ്ത്രീകളെയും കണ്ടെത്തി. 170 ലധികം മൃതദേഹാവശിഷ്ടങ്ങളും ലഭിച്ചു. 

1951 സെപ്റ്റംബർ 4 ന് വിചാരണ ആരംഭിച്ചു. അനുയായികളെ ദുരുപയോഗം ചെയ്തതായോ അവരുടെ മരണവുമായി ബന്ധപ്പെട്ടോ മറിയത്തിനെതിരെ ആരോപണങ്ങളുണ്ടായിരുന്നില്ല. അവരുടെ കൈവശം 750,000 ഡോളറും മുന്നൂറിലധികം ഫാമുകളുടെയും വീടുകളുടെയും രേഖകളും ഉണ്ടായിരുന്നു. എന്നാൽ അതും കുറ്റപത്രത്തിലുണ്ടായിരുന്നില്ല. അവ കുറ്റകൃത്യങ്ങളുടെ ഭാഗമാണെന്നു വാദിച്ചു ജയിക്കാനോ ശിക്ഷ നൽകാനോ കഴിയില്ലെന്നു പ്രോസിക്യൂട്ടർമാർ വിശ്വസിച്ചു. മദർ മറിയം നടത്തിയ രണ്ടു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു മാത്രമേ ശിക്ഷ നൽകാൻ സാധിക്കൂവെന്നാണ് പ്രോസിക്യൂട്ടർമാർ പറഞ്ഞത്– സൈപ്രസിലേക്ക് അനധികൃതമായി ടയറുകൾ ഇറക്കുമതി ചെയ്തതും ഒലിവ് ഓയിൽ കയറ്റുമതി ചെയ്തതും. അതിന് മറിയത്തിന് ഇരുപത്താറു മാസം തടവുശിക്ഷ ലഭിച്ചു.

ക്രൂരമായ ഒരു കുറ്റകൃത്യത്തിലും മറിയം പങ്കുണ്ടെന്നു കോടതി കണ്ടെത്തിയില്ലെങ്കിലും പൊതുജനങ്ങളും മാധ്യമങ്ങളും അവരെ ‘മദർ റാസ്പുടിൻ’ എന്നു വിളിക്കാൻ തുടങ്ങി (റഷ്യയിലെ കുപ്രശസ്തനായ സന്യാസിയാണ് റാസ്പുടിൻ). കോടതി നടപടി വാർത്തയായതോടെ കൂടുതൽ ആളുകളുകൾ മദർ മറിയം സൗലകിയോട്ടിസിനെതിരെ തെളിവുകളുമായി രംഗത്തെത്തി.

ഈ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നിരവധി പുതിയ കുറ്റകൃത്യങ്ങൾ മറിയത്തിനെതിരെ ചുമത്തി. ഒരു സന്യാസിയുടേയും മൂന്ന് കന്യാസ്ത്രീകളുടേയും കൊലപാതകങ്ങൾ, വ്യാജ വിൽപത്രം ചമയ്ക്കൽ, വസ്തു തട്ടിയെടുക്കൽ, ശാരീരിക പീഡനം, നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 1953 ഫെബ്രുവരിയിലെ രണ്ടാമത്തെ വിചാരണയ്ക്ക് ശേഷം, മറിയം സൗലകിയോട്ടിസിന് പത്തു വർഷത്തെ തടവുശിക്ഷ കൂടി ശിക്ഷ ലഭിച്ചു. തൊട്ടുപിന്നാലെ മൂന്നാമത്തെ വിചാരണയും തുടങ്ങി. മഠത്തിൽ ആളുകളെ നിയമവിരുദ്ധ തടങ്കലിൽ പാർപ്പിച്ചെന്ന കേസിൽ പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി നാലു വർഷത്തെ ജയിൽവാസം കൂടി വിധിച്ചു. 

മദർ‌ മറിയം എത്ര പേരുടെ മരണത്തിനു കാരണക്കാരിയായെന്നതു കുറ്റപത്രത്തിൽ വ്യക്തമല്ല. മഠത്തിൽ മരിച്ച 177 പേരുടെ മരണകാരണം മാരകമായ ശ്വാസകോശ അണുബാധയായിരുന്നു. കൊലപ്പെടുത്താനായി മനപ്പൂർവം അണുബാധയുണ്ടാക്കുകയായിരുന്നെന്നാണ് അധികൃതർ വിലയിരുത്തിയത്. ഇതുകൂടാതെ ഇരുപത്തിയേഴ് പേർ കൂടി കൊല്ലപ്പെട്ടതായി കരുതുന്നു. 

∙ 'പൈശാചിക കെട്ടുകഥകൾ' 
അവെറോഫ് ജയിലിൽ തടവിലായിരിക്കെ, മദർ മറിയം 1954 ൽ, 71–ാം വയസ്സിൽ അന്തരിച്ചു. അന്ത്യകാലത്തു പോലും, തനിക്കെതിരായ ആരോപണങ്ങൾ പൈശാചിക കെട്ടുകഥകളാണെന്നു പറഞ്ഞ മറിയം, താൻ നിരപരാധിയാണെന്നു വാദിച്ചിരുന്നു.

English Summary:

Mother Rasputin: Abbess Called a Serial Killer; Still a mystery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com