ADVERTISEMENT

സംഗീത ലോകത്ത് ‌വേറിട്ട ശബ്ദമാകുകയാണ് കോട്ടയത്ത് കുടുംബ വേരുകളുള്ള, ഓസ്ട്രേലിയയിൽ താമസമാക്കിയ ഇരുപത്തിരണ്ടു വയസ്സുകാരി ജെസി ഹില്ലെൽ. മൂന്നു വയസ്സു മുതൽ ഗാനങ്ങൾ ആലപിച്ച് തുടങ്ങിയ ജെസിയുടെ മനോഹര ശബ്ദത്തിനൊപ്പം ആത്മവിശ്വാസം കൂടി ചേർന്നപ്പോള്‍ അവൾ ആസ്വാദകരെ അദ്ഭുതപ്പെടുത്തി.  വെസ്റ്റേൺ ക്ലാസിക്കൽ ഗാനങ്ങളാണ് ആദ്യം പാടാൻ തുടങ്ങിയത്. അഞ്ചു വയസ്സു മുതൽ  വെസ്റ്റേൺ ക്ലാസിക്ക് മ്യൂസിക് പഠിച്ചു തുടങ്ങി. ഏഴു വയസ്സു മുതൽ മത്സരങ്ങളിൽ പങ്കെടുത്തു.

jessie
ജെസി ഹില്ലെൽ

ഐടി പ്രെഫഷനലുകളാണ് ജെസിയുടെ മാതാപിതാക്കൾ. ന്യൂസിലാൻഡിലായിരുന്നു ജെസിയുടെ ജനനം. എല്ലാവർഷവും അവധിക്ക് മാതാപിതാക്കൾക്കൊപ്പം കേരളത്തിലെത്തും. ചിത്രയുടെയും യേശുദാസിന്റെയും ഗാനങ്ങൾ ‍‍ജെസിക്ക് പ്രിയപ്പെട്ടതാണ്. പച്ചപ്പനംതത്തേ എന്ന ഗാനമാണ് ആദ്യം പഠിച്ച മലയാള ഗാനമെന്നു ജെസി പറയുന്നു. 

2012-ൽ ജനപ്രിയ സംഗീത പരിപാടിയാ 'ന്യൂസിലാൻഡ്‌സ് ഗോട് ടാലന്റ്' എന്ന റിയാലിറ്റി സംഗീത പരിപാടിയിൽ പങ്കെടുത്തതാണ് ജെസിയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. പരിപാടിയുടെ ഫൈനലിലെെത്തിയ ജെസി റണ്ണറപ്പായി. തുടർന്ന് സോണിയുമായി ചേർന്ന് ആദ്യ ആൽബം പുറത്തിറക്കി. സംഗീതത്തിൽ കൂടുതൽ അറിവ് നേടാൻ കുടുംബത്തോടൊപ്പം ജെസി ഓസ്ട്രേലിയയിലേക്ക് താമസം മാറി.  2020 ൽ  ഫെഡ് ലൈവ് മ്യൂസിക് മത്സര വിജയിയായി. 

ഏഴു വർഷമായി ജെസിയും കുടുംബവും ഓസ്ട്രേലിയയിലാണ് താമസം. സംഗീതത്തിനുള്ള വിക്ടോറിയൻ പ്രീമിയർ അവാർഡുൾപ്പെടെ നിരവധി അവാർഡുകളും ജെസി നേടി. നിരവധി ലോകപ്രശസ്ത കലാകാരന്മാരുമായി വേദി പങ്കിടാനും പരിപാടികൾ അവതരിപ്പിക്കാനും ജെസിക്ക് അവസരം ലഭിച്ചു.

സാന്റോറിനി

മാതാപിതാക്കള്‍ക്കുള്ള വിവാഹ വാർഷിക സമ്മാനമായിരുന്നു ജെസി ഒരുക്കിയ സാന്റോറിനി എന്ന ഗാനം. ജാസ്, പോപ്പ്, ക്ലാസിക്കൽ ഫോമുകൾ സംയോജിപ്പിച്ചാണ് സാന്റോറിനി ഒരുക്കിയത്. ലോക്ഡൗൺ സമയത്താണ് സാന്റോറിനിക്ക് വരികളെഴുതിയതും പാടിയതും. ഓസ്ട്രേലിയൻ സർക്കാരിന്റെ കൂടെ പിന്തുണയോടെയാണ് ഗാനം ഒരുക്കിയത്.

ഗാർഡൻ എന്ന പേരിൽ ഒരു പുതിയ ഗാനം ഉടനെ പുറത്തിറക്കും. തബലയുടെയും ചെണ്ടയുടെയും സംഗീതം ഇഷ്ടപ്പെടുന്ന ജെസി എഴുതുന്ന പാട്ടുകളിൽ ഈ സംഗീതോപകരണങ്ങളെ കൂടി ഉൾപ്പെടുത്താനുള്ള തയാറെടുപ്പിലാണ്. കോട്ടയം സ്വദേശിയായ റാബി ഹില്ലെലും സിജി സൂസനുമാണ് ജെസിയുടെ മാതാപിതാക്കൾ. സംഗീത ലോകത്ത് ജെഎച്ച്എം (ജിം) എന്നാണ് ജെസി അറിയപ്പെടുന്നത്.

English Summary:

Indian Australian singer Jessie Hillels story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com