മദ്യപിച്ചു വാഹനം ഓടിച്ചുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു; യുവതിക്ക് 19 വർഷം തടവ്
Mail This Article
ഹൂസ്റ്റൺ∙ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗൾഫ് ഫ്രീവേ ഫീഡർ റോഡിലുണ്ടായ അപകടത്തിൽ മുപ്പത്തിയാറു വയസ്സുള്ള ഷൈല ജോസഫും അവരുടെ മൂന്ന് മാസം പ്രായമുള്ള മകനും മരിച്ച കേസ്സിൽ 21 വയസ്സുള്ള വെറോണിക്കാ റിവാസിന് 19 വർഷത്തെ തടവ് ശിക്ഷ വിധിച്ചതായി ഹാരിസ് കൗണ്ടി പ്രോസിക്യൂട്ടർ അറിയിച്ചു.
ജൂൺ 26 ബുധനാഴ്ച കേസ് കോടതിയിലെത്തിയപ്പോൾ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കുകയും തുടർന്നുള്ള അപകടത്തിൽ രണ്ടു പേർ മരിക്കുകയും ചെയ്തതിൽ ഇവർക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരുന്നത്. അപകടം നടക്കുമ്പോൾ ഇവർക്ക് 19 വയസ്സായിരുന്നു.
അപകട സമയത്ത് വെറോനിക്ക 90 മൈൽ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്നും മദ്യം സാധാരണയിൽ നിന്ന് 0.21 ശതമാനം അധികമായിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ശിക്ഷ ഔദ്യോഗികമായി ജുലൈ 12 ന് പ്രഖ്യാപിക്കും. മദ്യപിച്ചു വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നും അപകടം സംഭവിച്ചാൽ ശിക്ഷ ഗുരുതരമായിരിക്കുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.