വെടിയേറ്റു മരിച്ചയാളുടെ പോക്കറ്റിൽ നിന്നു 500 ഡോളർ കാണാതായി; പൊലീസ് ഓഫിസറെ പിരിച്ചുവിട്ടു
Mail This Article
ജോർജിയ∙ ജോർജിയായിൽ കഴിഞ്ഞ മാസമുണ്ടായ വെടിവയ്പ്പിൽ പരുക്കേറ്റ് കിടന്നിരുന്നയാളുടെ പോക്കറ്റിൽ നിന്നു 500 ഡോളർ കാണാതായതിന് ഉത്തരവാദി അറ്റ്ലാന്റാ പൊലീസ് ഡിപ്പാർട്ട്മെന്റിലെ വനിത ഓഫിസറാണെന്ന് ആരോപിച്ചു അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു.
നോർത്ത് വെസ്റ്റ് അറ്റ്ലാന്റായിൽ ഒരാൾ വെടിയേറ്റു കിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഓഫിസർ റിച്ച് ബർഗ് സംഭവ സ്ഥലത്തെത്തിയത്. ഇതിനിടയിൽ അതുവഴി കടന്നു പോയ ഒരാൾ ആളെ തിരിച്ചറിയുന്നതിന് വാലറ്റ് തുറന്ന് നോക്കി. അഞ്ഞൂറ് ഡോളർ വാലറ്റിൽ ഉണ്ടായിരുന്നത് അവിടെ എത്തിയ വനിതാ ഓഫിസർ കീഷാ റിച്ചുബർഗിനെ ഏൽപ്പിക്കുകയും ചെയ്തു. പിറ്റേ ദിവസം വെടിയേറ്റു മരിച്ച വ്യക്തിയുടെ ഭാര്യയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തുക അവർക്ക് ലഭിച്ചില്ലെന്ന് മനസ്സിലായത്.
തുടർന്നു നടന്ന പരിശോധനയിൽ റിച്ചുബർഗ് വാലറ്റ് വാങ്ങുന്നതും കൈവശം സൂക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തി. റിച്ചർബർഗ് പറയുന്നത് അതിൽ ഡോളർ ഇല്ലായിരുന്നുവെന്നാണ്. ഡിപ്പാർട്ട്മെന്റിന്റെ നിയമം അനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ വിശ്വസ്തരായിരിക്കണമെന്നും പൊതുജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കണമെന്നും ഉള്ളതിനാൽ ഈ സംഭവത്തിൽ ഉത്തരവാദി എന്ന് ആരോപിക്കപ്പെട്ട വനിത പൊലീസ് ഓഫിസറെ പിരിച്ചു വിടുകയാണെന്നു അറ്റ്ലാന്റാ പൊലീസ് ചീഫ് എറിക്കാ ഷീൽഡ് പറഞ്ഞു.