ADVERTISEMENT

ഷിക്കാഗോ ∙ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിദ്യാരംഭ ആഘോഷിച്ചു. ജ്ഞാനവിജ്ഞാനങ്ങളുടെ അധിദേവതായായ മഹാ സരസ്വതിക്ക് മുന്‍പില്‍ അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ തേടി നൂറുകണക്കിന് പേരാണ് ഈ വര്‍ഷം ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ എത്തിയിരുന്നത്.

അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനദീപം മനസ്സില്‍ തെളിയുന്ന വിജയദിവസമായ വിജയദശമി നാളില്‍ മഹാദുര്‍ഗ്ഗയുടെയും  മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും മുന്നില്‍വിദ്യക്കും തൊഴിലിനും ഐശ്വര്യത്തിനും വേണ്ടിയുള്ള  വിശേഷാല്‍ പൂജകള്‍ക്ക്  പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണന്‍ സ്വാമികള്‍ കാര്‍മ്മികത്വം വഹിച്ചു. വേദമന്ത്ര ധ്വനി മുഖരിതമായ അന്തരിഷത്തില്‍ ലോകശാന്തിക്കും സര്‍വ ഐശ്വേര്യങ്ങള്‍ക്കും വേണ്ടി വിഘ്‌ന നിവാരകനായ മഹാഗണപതിക്കും ആദി പരാശക്തിക്കും പ്രത്യേക  പൂജകള്‍ നടന്നു. ശേഷം ശ്രീമതി ലക്ഷ്മി നായര്‍, വിജയ ദശമിയുടെ മാഹാത്മ്യവും സനാതന ധര്‍മ്മത്തില്‍ വിദ്യാരംഭത്തിന്റെ പ്രാധാന്യം എന്നി വിഷയങ്ങളെ  പറ്റിയുള്ള പ്രഭാഷണവും, സജി പിള്ളയുടെയും, രശ്മി ബൈജുവിന്റേയും നേതൃത്വത്തില്‍ ഭജനയും നടത്തി.

geethamandalam-2

സരസ്വതി ദേവിക്ക് മുന്നില്‍ അക്ഷരങ്ങളുടെയും അറിവിന്‍റെയും പുതിയ ലോകം കുരുന്നുകൾക്ക് തുറന്നു കൊടുത്തു.വിദ്യാരംഭത്തിന്, നൂറുകണക്കിന് ഭക്തരാണ് ഷിക്കാഗോയില്‍നിന്നും, മറ്റ് വിവിധ സിറ്റികളില്‍ നിന്നും ഗീതാമണ്ഡലം തറവാട്ടില്‍ എത്തിയിരുന്നത്. വിദ്യാരംഭത്തിന് ശേഷം വിപുലമായ അന്നദാനവും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വര്‍ണ്ണാഭമായ കരിമരുന്ന് ഉത്സവവും ഉണ്ടായിരുന്നു.

മാതാ പിതാ ഗുരു ദൈവം എന്ന മഹത്തായ സന്ദേശത്തിൽ ജന്മം തന്ന മാതാവ് പ്രഥമ സ്ഥാനത്തിലും, മാതാവിലൂടെ കുട്ടി മനസ്സിലാക്കിയ പിതാവ് രണ്ടാമതും, ഗുരുക്കന്മാർ മൂന്നാമതും, ഗുരുവിലൂടെ , ദൈവ സങ്കൽപ്പവും ആത്മബോധവും ഗ്രഹിക്കുന്ന കുട്ടിയുടെ ജീവിതത്തിൽ ദൈവം നാലാമതും കടന്നു വരുന്നു. നമ്മുടെ ഈ സംസ്കാരം  അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തിനായി ആണ് ഗീതാമണ്ഡലം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് എന്നു ഗീതാമണ്ഡലം ആത്മീയവേദിയുടെ കോഓര്‍ഡിനേറ്റര്‍ ആനന്ദ് പ്രഭാകര്‍ അഭിപ്രായപ്പെട്ടു.

geethamandalam-1

നവരാത്രി ആഘോഷങ്ങള്‍ എത്രയും മനോഹരമായി സംഘടിപ്പിക്കുവാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ മനോജ് നമ്പൂതിരിക്കും, വിദ്യാരംഭ പൂജകള്‍ക്ക് ആചാര്യസ്ഥാനം വഹിച്ച  ശ്രീരാമകൃഷ്ണമഠം  അധ്യക്ഷന്‍ (മാവേലിക്കര) ഹരിഹരന്‍ജിക്കും, നവരാത്രി ഉത്സവം മനോഹരമായി സംഘടിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും, നവരാത്രി ആഘോഷങ്ങള്‍ക്കായുള്ള താമരക്കുളം ഒരുക്കുവാന്‍ സഹായിച്ച മോനുവര്‍ഗ്ഗീസിനും  കുടുംബത്തിനും, നവരാത്രി പൂജകളില്‍ പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങള്‍ക്കും  ജനറല്‍ സെക്രട്ടറി ബൈജുമേനോന്‍ നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com