ഡാലസിൽ പരക്കെ നാശം വിതച്ച് ചുഴലിക്കാറ്റ്; വീടുകൾ തകർന്നു,വൃക്ഷങ്ങൾ കടപുഴകി
Mail This Article
ഡാലസ് ∙ ഒക്ടോബർ 20 ഞായറാഴ്ച രാത്രി ഒൻപതു മണിയോടെ ഡാലസ് – ഫോർട്ട്‌വർത്ത് മെട്രോ പ്ലെക്സിൽ വീശിയടിച്ച ചുഴലി നിരവധി കെട്ടിടങ്ങളുടെ മേൽക്കൂര തകർക്കുകയും വൃക്ഷങ്ങൾ പലയിടങ്ങളിലും മറിഞ്ഞുവീണു ഗതാഗതവും വൈദ്യുതിയും തടസ്സപ്പെടുത്തി.
തലേദിവസം തന്നെ ടൊർണാഡൊ വാണിങ് നൽകിയിരുന്നുവെങ്കിലും ഞായറാഴ്ച എട്ടുമണിയോടെ ടൊർണാഡൊ സൈറൺ മുഴങ്ങി. ഇതിനു മുമ്പു തന്നെ കനത്ത മഴയും ഇടിമിന്നലും ആരംഭിച്ചിരുന്നു. 140 മൈൽ വേഗതയിലാണ് കാറ്റ് ആഞ്ഞു വീശിയതെന്ന് നാഷണൽ വെതർ സർവ്വീസ് അറിയിച്ചു. നോർത്ത് ടെക്സസിൽ മാത്രം മൂന്നു ടൊർണാഡൊകളാണ് നിലം തൊട്ടതെന്നും അറിയിപ്പിൽ പറയുന്നു. ആർക്കും മരണം സംഭവിച്ചില്ലെങ്കിലും മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രിയോടെ നഷ്ടപ്പെട്ട വൈദ്യുതി തിങ്കളാഴ്ച വൈകിട്ടു പുനഃസ്ഥാപിക്കാനായിട്ടില്ല. വൈദ്യുതി ബന്ധം താറുമാറായതിനെ തുടർന്നു പല ആശുപത്രികളും ജനറേറ്ററുകളിലാണ് പ്രവർത്തിക്കുന്നത്. സിഗ്നൽ ലൈറ്റുകൾ തകരാറിലായതിനെ തുടർന്ന് വാഹന ഗതാഗതത്തിനും വളരെ താമസം നേരിടുന്നുണ്ട്.
വാളണ്ടിയർമാരും, അഗ്നിശമന സേനയും പൊലീസും ഇലക്ട്രിക് കമ്പനിയും രാത്രിയിൽ തന്നെ പ്രവർത്തനം ആരംഭിച്ചുവെങ്കിലും റോഡുകളും വൈദ്യുതിയും പൂർവ്വസ്ഥിതിയിൽ എത്തിയിട്ടില്ല. തിങ്കളാഴ്ച രാത്രിയും ടൊർണാഡൊ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വെതർ സർവ്വീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.