ലാനയുടെ നോവൽ അവാർഡ് കുരിയൻ മ്യാലിൽ രചിച്ച "ചിത്രശലഭങ്ങൾ കുമ്പസാരിക്കുന്നു" കരസ്ഥമാക്കി
Mail This Article
ഹൂസ്റ്റൻ∙ നവംബർ 1 മുതൽ 3 വരെ ഡാലസിൽ നടത്തിയ ലാനയുടെ (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) കൺവൻഷനിൽ വച്ചാണ് ലാനയുടെ 2019 നോവൽ പുരസ്ക്കാരം രചയിതാവ് കുരിയൻ മ്യാലിനു കൺവൻഷൻ മുഖ്യാതിഥി റിട്ടയേർഡ് ഡിജിപി ജേക്കബ് പുന്നൂസ് കൈമാറിയത്. ജോസ് ഓച്ചാലിൽ നേതൃത്വം കൊടുത്ത കമ്മിറ്റിയാണ് കുരിയൻ മ്യാലിൽ രചിച്ച "ചിത്രശലഭങ്ങൾ കുമ്പസാരിക്കുന്നു" എന്ന നോവൽ അവാർഡിനായി തിരഞ്ഞെടുത്തത്.
എന്തു പറഞ്ഞു എന്നതിനേക്കാൾ എങ്ങനെ പറഞ്ഞു എന്നതാണു ചിത്രശലഭങ്ങൾ കുമ്പസാരിക്കുന്നു എന്ന നോവലിനെ അടയാളപ്പെടുത്തുന്നതും സമ്മാനാർഹമാക്കുന്നതെന്നും വിധി കർത്താക്കൾ രേഖപ്പെടുത്തി. 1937ൽ കടത്തുരുത്തിയിൽ ജനിച്ച കുരിയൻ മ്യാലിൽ പിന്നീട് കണ്ണൂർ ജില്ലയിലേക്കു താമസം മാറ്റി. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നു ബിരുദ പഠനം പൂർത്തിയാക്കി. തുടർന്ന് അഗ്രിക്കൾച്ചർ ബ്ലോക്ക് ഓഫീസറായി 27 വർഷം സേവനം ചെയ്‌തു. 1987ൽ അമേരിക്കയിലെ ചിക്കാഗോയിലെത്തി. ട്രെയിൻ ഡ്രൈവർ ആയി 14 വർഷം ജോലി ചെയ്തു. തുടർന്ന് ഫ്ലോറിഡയിലെത്തി. ഇപ്പോൾ ഹ്യൂസ്റ്റനിൽ എഴുത്തും വായനയുമായി കഴിയുന്നു. ഹൂസ്റ്റണിലെ റൈറ്റേഴ്‌സ് ഫോറത്തിലും, മലയാളം സൊസൈറ്റിയിലും കുരിയൻ മ്യാലിൽ സജീവമായി പ്രവർത്തിക്കുന്നു.
കവിതാ രചനക്കു ലാനയുടെ പുരസ്ക്കാരം ബിന്ദു ടിജിയുടെ രാസമാറ്റം എന്ന കാവ്യ സമാഹാരത്തിനു ലഭിച്ച വിവരം മുൻപു റിപ്പോർട്ടു ചെയ്തിരുന്നു.
ലാനാ കൺവെൻഷനിൽ വിവിധ മലയാള ഭാഷാ സാഹിത്യസെമിനാറുകൾ, ശിൽപശാലകൾ, സംവാദങ്ങൾ നടത്തി. കൺവെൻഷൻ അവസാന ദിവസം വൈകുന്നേരം തിരുവാതിര, മാർഗംകളി, ഓട്ടംതുള്ളൽ, നാടകം, തുടങ്ങി വൈവിധ്യമേറിയ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. ലാനാ പ്രെസിഡൻഡ് ജോൺ മാത്യു, സെക്രട്ടറി ജോസെൻ ജോർജ്, കൺവെൻഷൻ ചെയർമാൻ എബ്രഹാം തെക്കേമുറി തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിപാടികൾ വിജയകരമായി. കൺവൻഷനിൽ ആതിഥ്യം വഹിച്ച ലാനയുടെ ഡാളസ് മേഖലാ പ്രവർത്തകരുടെ മികച്ച സേവനങ്ങളെ എല്ലാവരും പ്രകീർത്തിച്ചു.