സൗദി സൈനികര്‍ക്ക് അമേരിക്കയില്‍ നല്‍കിവരുന്ന പരിശീലനം താത്ക്കാലികമായി നിര്‍ത്തിവച്ചു
Mail This Article
വാഷിങ്ടൻ ∙ കഴിഞ്ഞയാഴ്ച ഫ്ളോറിഡയിലെ നേവല്‍ ആസ്ഥാനത്ത് സൗദി വ്യോമസേനാ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്പിനെത്തുടര്‍ന്ന് അമേരിക്കയില്‍ സൗദി സൈനികർക്കായുള്ള പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പെന്‍റഗണ്‍ അറിയിച്ചു.
സൗദി സൈനിക വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് റൂം പരിശീലനം തുടരുമെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയതിനു ശേഷമേ പ്രവര്‍ത്തി പരിശീലനം നല്‍കുകയുള്ളൂ എന്ന് പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൗദി റോയല്‍ എയര്‍ഫോഴ്സിലെ ലെഫ്റ്റനന്‍റായ 21 കാരന്‍ കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ നേവല്‍ എയര്‍ സ്റ്റേഷനില്‍ വെയ്പ് നടത്തിയിരുന്നു. വെടിവെയ്പില്‍ മൂന്ന് അമേരിക്കന്‍ നാവികര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നിലവില്‍ യുഎസില്‍ സൈനിക പരിശീലനം നടത്തുന്ന സൗദി പൗരൻമാരുടെ എണ്ണത്തെക്കുറിച്ചു പെന്‍റഗണ്‍ വ്യക്തമാക്കിയിട്ടില്ല.
യുഎസ് നിയമ പ്രകാരം സാധാരണയായി തോക്കുകള്‍ വാങ്ങാന്‍ കഴിയാത്ത വിദേശ പൗരന്മാര്‍ക്ക്, പക്ഷേ നായാട്ടിനായുള്ള ലൈസന്‍സ് അനുവദിക്കുന്നുണ്ട്. സൗദി പൗരന് എങ്ങനെ തോക്ക് ലഭിച്ചുവെന്നു എഫ്ബിഐ അന്വേഷണം തുടരുകയാണെന്നും, തന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഭീകരാക്രമണമാണെന്നും വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയന്‍ പറഞ്ഞു.