ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു
Mail This Article
വാഷിങ്ടൻ ∙ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ഡമോക്രാറ്റിക് പാർട്ടിക്കു മുൻതൂക്കമുള്ള യുഎസ് കോൺഗ്രസിലെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. അമേരിക്കയുടെ ചരിത്രത്തിൽ ഇംപീച്ച്മെന്റിന് വിധേയനാകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. 1868–ൽ ആൻഡ്രു ജോൺസനെയും, 1998–ൽ ബിൽ ക്ലിന്റനെയും ഇംപീച്ച് ചെയ്തിരുന്നെങ്കിലും കോൺഗ്രസിന്റെ ഉന്നത സഭയായ സെനറ്റ് പിന്നീട് കുറ്റവിമുക്തരാക്കിയിരുന്നു.
ഭരണഘടനയിലെ രണ്ടു ഭാഗങ്ങൾ ലംഘിച്ചു എന്നാരോപിച്ചായിരുന്നു ട്രംപിനെതിരെ ഇംപീച്ച് നടപടികൾ നടന്നത്. 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ എതിർസ്ഥാനാർഥി ജോ ബൈഡനെതിരെ നീങ്ങാൻ ഉക്രൈയിനെ സമീപിച്ചതും, ഹൗസ് ജുഡീഷ്യറി കമ്മറ്റിയുടെ അന്വേഷണത്തിൽ സഹകരിക്കാതെ സാക്ഷികളെ നിരോധിച്ചതുമൊക്കെ ജനാധിപത്യ രീതികൾക്കും ഭരണഘടനയ്ക്കുമെതിരായിരുന്നു എന്നാണ് ഡമോക്രറ്റുകളുടെ വാദം.
അന്വേഷണ നടപടികള്‍ക്കും ഹീയറിങ്ങിനും ശേഷം ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 30 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഇംപീച്ച്മെന്റ് പ്രമയംം പാസായത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള മുഴുവൻ ആരോപണങ്ങളും (ആർട്ടിക്കിൾ 1, 2) ശരിവച്ച് കൊണ്ടാണു ഇംപീച്ച്മെന്റ് നടപടികൾ പൂർത്തിയാക്കിയത്.
435 അംഗ സഭയിൽ പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടിക്കാണു ഭൂരിപക്ഷം. 100 അംഗ സെനറ്റ് അനുമതി നൽകിയാൽ മാത്രമാണു ജനുവരിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള വിചാരണ നടക്കുക. എന്നാൽ സെനറ്റിൽ ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം ഉള്ളതിനാൽ പ്രമേയം തള്ളിപ്പോകാനാണു സാധ്യത.
അമേരിക്കൻ കോൺഗ്രസിന്റെ ഒരു വിഭാഗം ഇംപീച്ച് ചെയ്തു എന്ന കാരണത്താൽ പ്രസിഡന്റ് സ്ഥാനത്തുനിന്നും ട്രംപിന് ഒഴിയേണ്ടതില്ല. ഇംപീച്ച് ചെയ്യുന്ന നടപടി സെനറ്റും അംഗീകരിച്ചാൽ മാത്രമേ ട്രംപിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാവും.