ഫ്ലോറിഡായിൽ സ്കൂൾസോൺ ഡ്രൈവിങ് നിയമം കർശനമാക്കുന്നു ;കുറഞ്ഞ വേതനത്തിൽ 1.12 ശതമാനം വർധന
Mail This Article
ഫ്ലോറിഡാ ∙ ഫ്ലോറിഡാ സംസ്ഥാനത്തു സ്കൂൾ സോണുകളിൽ വാഹനം ഓടിക്കുന്നവർ പാലിക്കേണ്ട കർശന നിയമം 2020 ജനുവരി ഒന്നു മുതൽ നിലവിൽ വന്നു.
സ്കൂൾ സോണുകളിലും ആക്ടിവ്‌വർക്ക് സോണുകളിലും പരിപൂർണ്ണമായും ഡ്രൈവ് ചെയ്യുമ്പോൾ ടെക്സ്റ്റിംഗ് നിരോധിച്ചിട്ടുണ്ട്. ഈ സോണുകളിൽ വാഹനം ഓടിക്കുന്നവരുടെ കൈകളിൽ ഒരു കാരണവശാലും സെൽഫോൺ കാണരുതെന്നും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആദ്യം ടെക്സ്റ്റിങ് നിയമം ലംഘിക്കുന്നവർക്ക് 30 ഡോളർ പിഴയും, കോടതി ഫീസും അടയ്ക്കേണ്ടി വരും. രണ്ടാമതും പിടിക്കപ്പെടുകയാണെങ്കിൽ 60 ഡോളർ പിഴയും കോർട്ട് ഫീയും, ലൈസെൻസിൽ 3 പോയിന്റും ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
ജനുവരി ഒന്നു മുതൽ ഫ്ലോറിഡാ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണേമിക് ഓപ്പർട്യൂണിറ്റി റിപ്പോർട്ടനുസരിച്ച് കുറഞ്ഞ വേതനത്തിൽ 1.12 ശതമാനം വർദ്ധനവ് ലഭിക്കും. ഇതുവരെ 8.46 ഡോളറായിരുന്നത് 8.56 (മണിക്കൂറിന്) ആയി വർധിക്കും.
ആയിരക്കണക്കിനു തൊഴിലാളികൾക്ക് അൽപമെങ്കിലും ആശ്വാസം നൽകുവാൻ ഇതുമൂലം കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സംസ്ഥാന അധികൃതർ അറിയിച്ചു.
ടിപ്പു ലഭിക്കുന്ന ജീവനക്കാരുടെ ശമ്പളത്തിലും വർധനവ് ലഭിക്കും ഇതുവരെ ലഭിച്ചിരുന്ന 5.44 ഡോളർ 5.54 ആയി വർദ്ധിക്കും. ഇതിനു പുറമെ നിരവധി പുതിയ നിയമങ്ങളും ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലായിട്ടുണ്ട്.