കാണാതായ ഓട്ടിസം ബാധിച്ച കൗമാരക്കാരിയെ വിമാനത്താവളത്തില്‍ കണ്ടെത്തി
Mail This Article
ഫ്ലോറിഡ ∙ മറ്റൊരാളുടെ ബോര്‍ഡിങ് പാസ് ഉപയോഗിച്ച് സെക്യൂരിറ്റി ക്ലിയറന്‍സിലൂടെ കടന്നുപോയ ഓട്ടിസം ബാധിച്ച കൗമാരക്കാരിയെ വിമാന ജോലിക്കാര്‍ തടഞ്ഞുവെച്ചു. ഒര്‍ലാന്റോ വിമാനത്താവളത്തിലാണ് സംഭവം. കഴിഞ്ഞ ജിവസം ലെയ്ക്ക് ജാക്സണ്‍ സര്‍ക്കിളില്‍ നിന്ന് കാണാതായ സേഡ് സബ്സ് (15) എന്ന പെണ്‍കുട്ടിയെയാണ് ഒര്‍ലാന്റോ വിമാനത്താവളത്തില്‍ കണ്ടെത്തിയത്.
വിമാനത്താവളത്തിലേക്ക് പോകാന്‍ നിന്ന് നിരവധി ബസുകളില്‍ കയറിയെന്നും 'വിമാനത്തില്‍ പറക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും' പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) ചെക്ക്‌പോയിന്‍റിലൂടെ കടന്നുപോകാന്‍ നിലത്തുകിടന്ന ഒരു ഡ്രിങ്ക് കൂപ്പണ്‍ ഉപയോഗിച്ചതായും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി.
പെണ്‍കുട്ടി നല്‍കിയത് സാധുവായ ഒരു ബോര്‍ഡിങ് പാസ് ആണ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കേണ്ട ആവശ്യമില്ലെന്ന് ടിഎസ്‌എ അധികൃതര്‍ പൊലീസിനോട് പറഞ്ഞു. 18 വയസ്സിന് താഴെയുള്ള യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ ഐഡി ഹാജരാക്കേണ്ട ആവശ്യമില്ല. പെണ്‍കുട്ടിയെ സെക്യൂരിറ്റി പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.
ടിഎസ്എ പറയുന്നതനുസരിച്ച് പെണ്‍കുട്ടിയെ പിന്നീട് വിമാനത്തില്‍ കയറുന്നതില്‍ നിന്ന് വിമാന ജോലിക്കാര്‍ തടഞ്ഞു. യാത്രക്കാരെ സ്ക്രീന്‍ ചെയ്യുന്ന എയര്‍ലൈന്‍ ജോലിക്കാര്‍ പെണ്‍കുട്ടിയെ വിമാനത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു പോലീസിന് കൈമാറി. പൊലീസ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അത് കാണാതായ പതിനഞ്ചുകാരിയാണെന്ന് തിരിച്ചറിഞ്ഞത്.
പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും പൊലീസിന്റെയും വിമാനത്താവള അധികൃതരുടെയും സമയോചിതമായ ഇടപെടല്‍ മൂലം കൗമാരക്കാരിയെ കുടുംബത്തെ ഏൽപിക്കാന്‍ കഴിഞ്ഞെന്നും പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.