കാര്‍ഷിക മേഖലയില്‍ 100 കോടി രൂപയുടെ അമേരിക്കന്‍ നിക്ഷേപം
Mail This Article
ഷിക്കാഗോ∙ അമേരിക്കന്‍ മലയാളി കമ്പനിയുടെ 100 കോടി രൂപയുടെ വികസന പദ്ധതി കേരളത്തിന്. ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തില്‍ കൃഷിക്കും ഫിഷറീസിനും വേണ്ടിയുള്ള വിഷയാധിഷ്ടിത സമ്മേളനത്തില്‍ ലോക കേരള സഭാംഗം റോയി മുളകുന്നം അവതരിപ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് കൃഷി മന്ത്രി വി എസ് സുനില്‍കുമാറിനും വകുപ്പു സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിനും നല്‍കി.
അമേരിക്കന്‍ സിട്രസ് കൃഷിയില്‍ കണ്ടുപിഠിത്തം നടത്തിയിട്ടുള്ള മലയാളി ശാസ്ത്രജ്ഞനും പ്ലാന്റ് പതോളജിസ്റ്റും അമേരിക്കയില്‍ ആയിരത്തിലധികം ഏക്കര്‍ സ്ഥലത്ത് സിട്രസ് പ്‌ളാന്റേഷന്‍ നടത്തി വരുന്നതുമായ ഡോ. മാണി സ്ക്കറിയായുടെ നേതൃത്വത്തിലുള്ള യുഎസ് സിട്രസ് കമ്പനിയാണ് കേരളത്തില്‍ പുതിയ സംരംഭം തുടങ്ങുന്നത്.
ലെമണ്‍, ലൈം, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പ്ലന്റേഷന്‍ ആണ് കമ്പനി ഉദ്ദേശിക്കുന്നത്. പെര്‍ഫ്യൂമുകള്‍ക്കും കോളാകള്‍ക്കും ആവശ്യമായ സിട്രസ് ഓയില്‍ നിര്‍മ്മിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു. കേരളത്തിന്റെ അനുയോജ്യമായ കാലാവസ്ഥയും സർക്കാർ തലത്തിലുള്ള അനുകൂല നിലപാടുകളുമാണ് പുതിയ സംരംഭത്തിന് പ്രചോദനമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹായവും കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ വാഗ്ധാനം ചെയ്തു.