ADVERTISEMENT

വിക്ടോറിയ∙  ഹാരി രാജകുമാരനും ഭാര്യ മേഗനും കാനഡയില്‍  പുതിയ ജീവിതം ആരംഭിച്ചു.  കടല്‍ത്തീരത്തെ ബോള്‍ട്ട്‌ഹോളിനടുത്തുള്ള ബംഗ്ലാവിലാണ് ഇരുവരും  എട്ടുമാസം പ്രായമുള്ള മകന്‍ ആര്‍ച്ചിക്കൊപ്പം ജീവിതം ആരംഭിച്ചത്.  രാജകീയ പദവികള്‍ വിട്ടൊഴിഞ്ഞ ഹാരി ബ്രിട്ടനില്‍ നിന്നു തിങ്കളാഴ്ച വൈകിട്ട് വാന്‍കൂവര്‍ ദ്വീപിലെ വിക്ടോറിയയ്ക്ക് പുറത്തുള്ള ആഡംബര ബംഗ്ലാവില്‍ മേഗനുമായി എത്തിച്ചേര്‍ന്നു.

രാജകീയ ചുമതലകളില്‍ നിന്നു പിന്മാറാന്‍ ആഗ്രഹിക്കുന്നതായി ജനുവരി എട്ടിന് അവര്‍ നടത്തിയ പ്രഖ്യാപനം രാജവാഴ്ചയെ പിടിച്ചുകുലുക്കിയിരുന്നു. 2018 മേയ് മാസത്തില്‍ വിവാഹിതരായ ഈ ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം മാധ്യമ വിചാരണകളുമായി മല്ലിടുകയാണെന്നും പ്രസ്താവനകളിലും കോടതികളിലും പത്രമാധ്യമങ്ങളിലും പതിവായി സംസാരിക്കാറുണ്ടെന്നും സമ്മതിച്ചു.

പുഞ്ചിരിക്കുന്ന മേഗന്‍ ആര്‍ച്ചിക്കൊപ്പം നായ്ക്കളെ പുറത്തേക്ക് കൊണ്ടുപോകുന്നതിന്‍റെ ഫോട്ടോകള്‍ ചൊവ്വാഴ്ച വിവിധ മാധ്യമങ്ങളില്‍ ഹെഡ്‌ലൈന്‍ ന്യൂസായി പ്രസിദ്ധീകരിച്ചതിന് ശേഷം അവരുടെ അഭിഭാഷകര്‍ മാധ്യമങ്ങള്‍ക്ക് നിയമപരമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടനിലെ പ്രമുഖ പത്രങ്ങളും ആ ചിത്രങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

അമേരിക്കയിലെ മുന്‍ ടെലിവിഷന്‍ നടിയായ മേഗന്റെ ഫോട്ടോകള്‍ കാടിനുള്ളില്‍ മറഞ്ഞിരുന്നു ചാരപ്പണി ചെയ്താണു ഫൊട്ടോഗ്രഫര്‍മാര്‍ പകര്‍ത്തിയതെന്ന് അഭിഭാഷകര്‍ അവകാശപ്പെട്ടു. മേഗന്റെ അനുമതിയില്ലാതെയാണ് ഫോട്ടോ എടുത്തതെന്നും അവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കാന്‍ ദമ്പതികള്‍ നിര്‍ബന്ധിതരായെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

ബൈനോക്കുലര്‍ ലെന്‍സ് ക്യാമറകള്‍ ഉപയോഗിച്ച് പുതിയ വീടിനുള്ളിലെ ഫോട്ടോ എടുക്കാന്‍ ശ്രമം നടന്നതായി അഭിഭാഷകര്‍ അവകാശപ്പെടുന്നു. കൂടാതെ പാപ്പരാസികള്‍ ബംഗ്ലാവിന് ചുറ്റും തമ്പടിച്ചിട്ടുണ്ടെന്നും പറയുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജവാഴ്ചയെ പിടിച്ചുകുലുക്കിയ പ്രതിസന്ധിയില്‍ 35-കാരനായ ഹാരിയും, 38-കാരിയായ മേഗനും രാജവാഴ്ചയെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്.

തങ്ങളുടെ രാജകീയ ചുമതലകള്‍ ഉപേക്ഷിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പൊതു ധനസഹായത്തില്‍ നിന്ന് ഒഴിവായി കൂടുതല്‍ സ്വതന്ത്രമായ ജീവിതം നയിക്കാനായി സ്വന്തം വരുമാനം തേടണമെന്നുണ്ടെങ്കില്‍ 'മറ്റു മാര്‍ഗമില്ല' എന്നു മനസ്സില്ലാമനസ്സോടെ അംഗീകരിച്ചതായി ഹാരി പറഞ്ഞു. അവര്‍ക്ക് മേലില്‍ ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞിയെ പ്രതിനിധീകരിക്കാനോ അവരുടെ രാജകീയ പദവികള്‍ ഉപയോഗിക്കാനോ കഴിയില്ല. മാത്രമല്ല യുകെയിലെ ബംഗ്ലാവിനായി ചെലവഴിച്ച നികുതിദായകരുടെ പണം തിരിച്ചടയ്ക്കുകയും വേണം.

അവര്‍ക്ക് ഇനിമുതല്‍ പൊതു പണം ലഭിക്കില്ല. അവരുടെ വാര്‍ഷിക ഫണ്ടിന്‍റെ 95 ശതമാനവും പിതാവ് ചാള്‍സ് രാജകുമാരനില്‍ നിന്നാണ് ലഭിക്കുന്നത്. അത് എത്ര നാള്‍ തുടരും എന്നറിയില്ല. അവരുടെ സുരക്ഷാ ബില്‍ നിലവില്‍ ബ്രിട്ടീഷ് പൊലീസാണ് വഹിക്കുന്നത്. 

സുരക്ഷാ ചെലവുകളെക്കുറിച്ച് എലിസബത്ത് രാജ്ഞിയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചൊവ്വാഴ്ച പ്രസ്താവിച്ചു. ചര്‍ച്ചകള്‍ തുടരുകയാണ്, ഇപ്പോള്‍ കൂടുതലൊന്നും പറയാനില്ലെന്നു ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദമ്പതികളെയും അവരുടെ എട്ട് മാസം പ്രായമുള്ള മകന്‍ ആര്‍ച്ചിയെയും സംരക്ഷിക്കുന്നതിനുള്ള ചെലവ് ഒരു വര്‍ഷം ഏകദേശം 1.7 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (1.3 ദശലക്ഷം യുഎസ് ഡോളര്‍) ആയി കണക്കാക്കുന്നുവെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു ചെലവുകള്‍ അതിലും കൂടും. സുരക്ഷാ ചെലവുകള്‍ ആരാണ് വഹിക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായ ഒരു രേഖ ഉണ്ടായിരിക്കണമെന്ന് ബ്രിട്ടന്‍ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ബക്ക്‌ലാന്‍ഡ് പറഞ്ഞു.

കാനഡയില്‍ ആയിരിക്കുമ്പോള്‍ ബ്രിട്ടീഷ് നികുതിദായകര്‍ സസെക്സുകള്‍ക്ക് ധനസഹായം നല്‍കണമോയെന്ന ചോദ്യത്തിന് 'അതെനിക്കറിയില്ല' എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

സ്വന്തം വരുമാന മാര്‍ഗങ്ങള്‍ ഉയര്‍ത്താനാണു ദമ്പതികള്‍ ഉദ്ദേശിക്കുന്നത്. അവര്‍ അവരുടെ പുതിയ സസെക്സ് റോയല്‍ വെബ്സെറ്റ് സമാരംഭിക്കുകയും പേര് ട്രേഡ് മാര്‍ക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍, പൊതു ചുമതലകള്‍ ഉപേക്ഷിച്ച സ്ഥിതിക്ക് രാജകീയ നാമം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് രാജ്ഞിയുടെ മുതിര്‍ന്ന ഉപദേശകന്‍ ഹെറാള്‍ഡ്രി നിര്‍ദ്ദേശിച്ചു.

ബ്രിട്ടനെപ്പോലെ കാനഡയും ഒരു കോമണ്‍‌വെല്‍ത്ത് രാജ്യമാണ്, അതായത് എലിസബത്ത് രാജ്ഞി രാഷ്ട്രത്തലവനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com