ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി 18 വർഷങ്ങൾക്കു ശേഷം വധശിക്ഷ; ‘ചെയ്തതു തെറ്റ്’ മാപ്പപേക്ഷിച്ചു പ്രതി
Mail This Article
ഹൂസ്റ്റൺ ∙ പതിനെട്ടു വർഷം മുൻപ് അഞ്ചു കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫെബ്രുവരി 6 വ്യാഴാഴ്ച വൈകിട്ട് ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി. 2020 ൽ ടെക്സസിൽ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.
മയക്കുമരുന്ന് വാങ്ങുന്നതിനു പണം നൽകാൻ വിസമ്മതിച്ചതിൽ പ്രകോപിതനായി ഭാര്യ സിസിലിയ (32) ഏഴു വയസ്സുള്ള മകൾ ക്രിസ്റ്റൽ, ഏഴു മാസം പ്രായമുള്ള മകൾ അനഹി, ഭാര്യാ പിതാവ് ബാർട്ട് ലൊ (56), ഭാര്യ സഹോദരി ജാക്വിലിൻ (20) എന്നിവരെയാണ് ഏബൽ ഓച്ചൊ വീട്ടിൽ വച്ചു വെടിവച്ചു കൊലപ്പെടുത്തിയത്. ഭാര്യയുടെ മറ്റൊരു സഹോദരി അൽമക്ക് വെടിയേറ്റെങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു.
മയക്കുമരുന്ന് ഉപയോഗിച്ചതിനാൽ സുബോധം നഷ്ടപ്പെട്ടതാണ് നരഹത്യക്ക് കാരണമായതെന്ന് കോടതിയിൽ വാദിച്ചുവെങ്കിലും അംഗീകരിച്ചില്ല. ആദ്യ റൗണ്ട് വെടിവച്ചശേഷം വീണ്ടും തോക്കിൽ തിരനിറച്ചു വീടിനകത്തുണ്ടായിരുന്ന ക്രിസ്റ്റലിനെ വെടിവയ്ക്കുകയായിരുന്നു. ബുധനാഴ്ച പ്രതിയുടെ അപ്പീൽ യുഎസ് സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് വിഷമിശ്രിതം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുകയായിരുന്നു.
ചെയ്തതു തെറ്റായിരുന്നുവെന്നും മാപ്പപേക്ഷിക്കുന്നുവെന്നും നീണ്ട ജയിൽ ജീവിതത്തിനിടയിൽ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കാൻ അവസരം ലഭിച്ചുവെന്നും അതുകൊണ്ടു തന്നെ മരണത്തെ ഭയക്കുന്നില്ലെന്നും മരണത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഏബൽ കൂടി നിന്നവരോടായി പറഞ്ഞു. വധശിക്ഷ ഒഴിവാക്കണമെന്ന ശക്തമായ സമ്മർദം ഉയർന്നുവെങ്കിലും ടെക്സസിൽ നിലവിലുള്ള കർശന നിയമം അതിന് വഴങ്ങിയില്ല.