സബർമതി ആശ്രമം സന്ദർശനം ട്രംപ് റദ്ദാക്കി
Mail This Article
ന്യുയോർക്ക് ∙ രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശത്തിന് ഫെബ്രുവരി 24 ന് അഹമ്മദാബാദിൽ എത്തുന്ന അമേരിക്കൻ പ്രസിഡന്റ് സബർമതിയിലെ ഗാന്ധി ആശ്രമം സന്ദർശിക്കുന്നതിനുള്ള പരിപാടി റദ്ദാക്കിയതായി ഗവൺമെന്റ് വക്താവ് അറിയിച്ചു. ഔദ്യോഗീക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും വക്താവ് കൂട്ടിച്ചേർത്തു.
അരമണിക്കൂർ ആശ്രമത്തിൽ കഴിയുന്നതിനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഇതേ ആവശ്യത്തിനായി ലക്ഷങ്ങൾ മുടക്കി പാർക്കിങ് ലോട്ട്, പ്ലാറ്റ്ഫോം പ്രത്യേക മുറി എന്നിവ തയ്യാറാക്കുന്ന പണിയും നിർത്തി വച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ റോഡ് ഷോ നടത്തുന്നതിനുള്ള പരിപാടിയും വെട്ടി ചുരുക്കി ഒൻപതുകിലോ മീറ്ററാക്കിയിട്ടുണ്ട്.ഡൽഹിയിൽ ഉന്നതർ പങ്കെടുക്കുന്ന ഡിന്നറിൽ കൃത്യസമയത്ത് എത്തിച്ചേരുന്നതിനാണ് പരിപാടിയിൽ മാറ്റം വരുത്തുന്നതെന്നും അധികൃതർ പറയുന്നു
.പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യും. 1,10,000 പേർക്ക് ഒന്നിച്ചിരുന്നു കളി കാണുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
അമേരിക്കയിലെ പ്രഥമ വനിത ഉൾപ്പെടെ വലിയൊരു ടീമുമായാണ് ട്രംപ് ഇന്ത്യ സന്ദർശനത്തിനെത്തുന്നത്. ട്രംപിന്റെ സന്ദർശനം ചരിത്ര സംഭവമാക്കി മാറ്റുന്നതിന് ഇന്ത്യ ഗവൺമെന്റ് കോടികൾ മുടക്കിയാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.