ADVERTISEMENT

ഹൂസ്റ്റൺ∙ അമേരിക്കയിലും ആറ്റുകാൽ പൊങ്കാല കൊണ്ടാടുന്നു.   ഒട്ടും തനിമ ചോരാതെ ആറ്റുകാൽ പൊങ്കാലയുടെ അതേ ദിവസം തന്നെ ഹൂസ്റ്റണിലും പൊങ്കാല മഹോത്സവം നടത്തി ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഭാരവാഹികൾ.  പൂരം നാളും പൗര്‍ണ്ണമിയും ഒത്തു വരുന്ന ദിവസമാണ് വിശ്വ പ്രസിദ്ധമായ പൊങ്കാല നടക്കുക.  സ്ത്രീകളുടെ മാത്രം അവകാശമായ പൊങ്കാലയിടൽ ചടങ്ങ് ഇത്തവണ വനിത ദിനമായ മാർച്ച് 8 ന് ആയിരുന്നുവെന്നത് ആകസ്മിക സൗഭാഗ്യമായി!  അന്നപൂർണ്ണേശ്വരി ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല എന്നാണ് വിശ്വാസം. അതിനാൽ തന്നെ ഹൂസ്റ്റണിലെ നൂറുകണക്കിന് സ്ത്രീ ഭക്തജനങ്ങൾ തങ്ങളുടെ മനസ്സർപ്പിച്ച് പൂർണ്ണമായ വ്രതാനുഷ്ഠാനങ്ങളോടെയാണ് മാർച്ച് 8നു രാവിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലൊരുക്കിയ നടപ്പന്തലിൽ എത്തിച്ചേർന്നത്. 

ചടങ്ങുകളുടെ ചുക്കാൻ പിടിച്ച ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അജിത് നായരുടെയും സംഘാടക നേതൃത്വം നിർവഹിച്ച അനിത മധുസൂദനന്റെയും സഹായത്തിനായി വിശ്വാസികളായ അനവധി സന്നദ്ധ സേവകർ  അണിനിരന്നിരുന്നു.  ഇത്തവണത്തെ പൊങ്കാല മഹോത്സവം പൂർണ്ണ വിജയമായ് തീർന്നത് ഈ കൂട്ടായ്മയുടെ നിസ്തുല പ്രവർത്തനത്തിന്റെ പരിണിത ഫലമായിരുന്നു.  അന്നേ ദിവസം രാവിലെ 10.30 ന് പ്രധാന പൂജാരി ശശി കക്കാട് തിരുമേനിയുടെ കാർമ്മികത്വത്തിൽ ക്ഷേത്രനടയിലൊരുക്കിയ പണ്ഡാര അടുപ്പിൽ തീ പൂട്ടുകയും അതിൽ നിന്നുള്ള അഗ്നി നടപ്പന്തലിൽ നിരനിരയായ് ഒരുക്കിയ അടുപ്പുകളിലേയ്ക്ക് പകരുകയും ചെയ്തതോടെ മഹാത്തായ പൊങ്കാല കർമ്മമാരംഭിച്ചു.  

മുണ്ടും നേര്യതുമണിഞ്ഞ് ശുഭ്ര വസ്ത്രധാരിണികളായ് മൂന്നു ദിവസത്തെ പൂർണ്ണ വ്രതാനുഷ്ഠാനങ്ങളനുഷ്ഠിച്ച് തീർത്തും കേരളത്തനിമയോടെ എത്തിച്ചേർന്ന ഭക്തകൾ നാമജപമുരുവിട്ട് പൊങ്കാലയൊരുക്കാൻ തുടങ്ങി. പന്തലിനു വെളിയിൽ ഭക്തകളുടെ അറിവിലേയ്ക്കായി ആറ്റുകാൽ പൊങ്കാല മാഹാത്മ്യം ഹരി ശിവരാമൻ വിവരിച്ചു തരുന്നുണ്ടായിരുന്നു. നാമജപ ഘോഷത്തിനും അദ്ദേഹം നേതൃത്വം നൽകി. 

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ഭാരവാഹികൾ പൊങ്കാലയ്ക്കായി മാത്രം നാട്ടിൽ നിന്നും പ്രത്യേകമായി വരുത്തിച്ച ചിരട്ടത്തവികളും, പാത്രങ്ങളും, അടുപ്പുകളും എന്നു വേണ്ട അരി, ശർക്കര, തേങ്ങ, ജീരകം, ഉണക്കമുന്തിരി തുടങ്ങിയ പായസ ദ്രവ്യങ്ങൾ എന്നിങ്ങനെ പൊങ്കാലയ്ക്കു വേണ്ട സർവ്വവിധ സാധനങ്ങളും ഭക്തകളുടെ സൗകര്യാർത്ഥം ഒരുക്കിയിരുന്നു.  വ്രതാനുഷ്ഠാനങ്ങളോടെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരണമെന്ന ഒരു നിർദ്ദേശം  മുന്നോട്ടു വച്ചിരുന്നു. അതിനാൽ തന്നെ അഭൂതപൂർവ്വമായ ഭക്തജന സാന്നിധ്യം സാധ്യമായി.  സ്റ്റേറ്റിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് തെറ്റുകുറ്റങ്ങൾ ഒട്ടുമേയില്ലയെന്നു തന്നെ പറയാവുന്ന തരത്തിൽ ചടങ്ങുകൾ നടന്നത് സംഘടനാ വൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമായി.

പഞ്ചഭൂതങ്ങളുടെ സംഗമമാണ് പൊങ്കാലയിൽ കാണുവാൻ സാധിക്കുന്നത്. അതായത് ഭൂമിയുടെ പ്രതീകങ്ങളായ മൺകലവും അരിയും - ആകാശം, വായു, ജലം, അഗ്നി എന്നിവയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം!    പ്രപഞ്ചത്തിന്റെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അഹംഭാവം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്നാണ് വിവക്ഷ. 

ശരീരത്തിലെ പഞ്ചഭൂതങ്ങൾ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതിൽനിന്നും ലഭിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. തിളച്ചു തൂവുന്ന പൊങ്കാല നിവേദ്യം ദേവിയുടെ അനുഗ്രഹനിറവാണെന്നറിഞ്ഞ് ഭക്തമാനസങ്ങൾ ചാരിതാർത്ഥ്യമടയുന്നു.  പൂജാകർമ്മങ്ങൾക്ക് ശേഷം മുഖ്യ കാർമ്മികൻ നെയ്യും പൂവും തീർത്ഥവും ഓരോ പൊങ്കാല നൈവേദ്യത്തിലും തൂവുന്നതോടെ ചടങ്ങുകൾ സമാപിച്ചു.ദക്ഷിണ നൽകി നമസ്കരിച്ച് തീർത്ഥം പാനം ചെയ്ത് വ്രതഭംഗം വരുത്തിയ ഭക്തജനങ്ങൾ പൊങ്കാല പ്രസാദം ഭക്ത്യാദരപൂർവ്വം ആഹരിച്ചു. ചടങ്ങുകൾക്ക് ശേഷം ന്യൂ ഇന്ത്യ സൂപ്പർ മാർക്കറ്റ് വക വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഒരു ഐതിഹ്യം.നിരപരാധിയായ തന്റെ ഭർത്താവിന്റെ ഘാതകരെയും, മധുരാനഗരം ഒട്ടാകെയും, സ്വന്തം കണ്ണിൽ നിന്നും പുറപ്പെട്ട രോഷാഗ്നിയിൽ കത്തിച്ചാമ്പലാക്കി മടങ്ങിപ്പോകുന്ന കണ്ണകി ദേവിയുടെ കോപതാപത്തെ ശമിപ്പിക്കുന്നതിനായി ജനങ്ങൾ ആഹാരം നല്കി എതിരേറ്റു. അതിന്‍റെ ഓർമ്മയിലാണ് പൊങ്കാലയെന്നാണ് ഒരു വിശ്വാസം.  

മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നൽകിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓർമ്മയിലാണ് ഈ ദിനം ആചരിക്കുന്നതെന്നും പറയപ്പെടുന്നു.  ദാരികവധത്തിനു ശേഷം ഭക്‌തജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന കാളിയെ സ്‌ത്രീജനങ്ങൾ പൊങ്കാലനിവേദ്യം നൽകി സ്വീകരിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്‌. പാർവതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാലയുടെ ഐതിഹ്യത്തിന്റെ ഭാഗമാകുന്നുണ്ട്.  ഒരു സ്‌ത്രീയുടെ പൊങ്കാലസമർപ്പണം തന്റെ ഭർത്താവായി മഹാദേവനെ ലഭിക്കാൻ ദാക്ഷായണി നടത്തിയ തപസ്സിനോടും താരതമ്യം ചെയ്യാം. സൂര്യന്‌ അഭിമുഖമായി നിന്ന്‌ സൂര്യതാപം ഏറ്റുകൊണ്ട്‌ വായു മാത്രം ഭക്ഷിച്ച്‌ ഒറ്റക്കാലിൽ പഞ്ചാഗ്നി മദ്ധ്യത്തിൽ തപസ് അനുഷ്‌ഠിച്ച ദേവി തന്റെ അഭീഷ്‌ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയിൽ തുടർന്നുവെന്നാണ്‌ പുരാണങ്ങൾ പറയുന്നത്‌!    സൂര്യന് അഭിമുഖമായ് നിന്നു ജലപാനമില്ലാതെ നൈവേദ്യച്ചോറ് തയാറാക്കുന്നത് ആ തപസ്യയ്ക്ക് തുല്യമാണത്രേ! 

പൊങ്കാല ഒരു സമർപ്പണമാണ്. കോടി പുണ്യമേകിത്തരുന്ന ആത്മബലി! പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ ദേവി സാധിച്ച് തരുമെന്നുള്ള അടിയുറച്ച വിശ്വാസമാണത്.  ആറ്റുകാലമ്മ ദ്രാവിഡദേവീ സങ്കല്പമായ ഭദ്രകാളിയാണ്. ദേവിയെ അമ്മ ദൈവങ്ങളായ് ആരാധിച്ചിരുന്നത് ദ്രാവിഡരായിരുന്നു. ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല.  ദ്രാവിഡക്ഷേത്രങ്ങളെ കല്ല് എന്നു വിളിച്ചിരുന്നു. ആറ്റിൽ, അല്ലെങ്കിൽ അതിന്റെ സംഗമസ്ഥലത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിനു ആറ്റുകല്ല് എന്ന് വിളിച്ചുപോന്നു. ഇതാണ് ആറ്റുകാൽ ആയി പരിണമിച്ചത്.

പൊങ്കാലയിടുന്ന സവിശേഷമായ ആചാരം ആദിദ്രാവിഡ ക്ഷേത്രങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ പ്രകൃതീശ്വരിയായ ഭഗവതിയെ ആരാധിച്ചിരുന്നത്. ആ പ്രപഞ്ചശക്തിയെ അമ്മയായ് കണ്ട് മനസ്സും ശരീരവും ശുദ്ധമാക്കി നൈവേദ്യമർപ്പിക്കുന്ന ദ്രാവിഡ മനസ്സിന്റെ നൈർമ്മല്യത്തിന്റെ പ്രതീകം കൂടിയാണ് പൊങ്കാല!

(ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം പബ്ലിക് റിലേഷൻസിനു വേണ്ടി അപർണ ഹരീന്ദ്രനാഥ് തയ്യാറാക്കിയത് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com