ADVERTISEMENT

ന്യൂജഴ്‌സി∙ ജൂലൈ 9 -12 വരെ ബാലീസ് അറ്റ്ലാന്റിക്ക്  സിറ്റി റിസോർട്ടിൽ  നടക്കാനിരുന്ന  ഫൊക്കാന കൺവൻഷൻ മാറ്റി വച്ചതിനെ തുടർന്ന് കൺവൻഷനു വേണ്ടി മുൻകൂട്ടി റജിസ്റ്റർ ചെയ്തവരുടെയും മെഗാ സ്‌പോൺസറുടെയും പണം  തിരികെ നൽകിയതായി ഫൊക്കാന മുൻ ട്രഷറർ സജിമോൻ ആന്റണി. കൺവൻഷൻ മാറ്റി വച്ച സാഹചര്യത്തിൽ തങ്ങൾ നൽകിയ തുക മടക്കി നൽകണമെന്ന് റജിസ്റ്റർ ചെയ്ത  24 വ്യക്തികളും മെഗാസ്പോൺസറും രേഖാ മൂലം പലതവണ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പണം തിരികെ നൽകിയത്. രേഖാ മൂലം പണം ആവശ്യപ്പെട്ട മുഴുവൻ പേരുടെയും തുക തിരികെ നല്‍കണമെന്ന് കമ്മിറ്റിയും ട്രസ്റ്റി ബോർഡും ആവശ്യപ്പെട്ടിരുന്നുവെന്നും സജിമോൻ ആന്റണി അറിയിച്ചു.

sajimon-antony

മെഗാ സ്പോൺസർ നൽകിയ 50,000 ഡോളറിന്റെ ചെക്കിന് പുറമെ റജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പണം നൽകിയ 24 പേർക്കായി  21,929 ഡോളർ തിരികെ നൽകി. ഇതിൽ 250 ഡോളർ മുതൽ 1200 ഡോളർ വരെ നൽകിയവർ വരെ ഉണ്ട്. ഭൂരിഭാഗം പേരും 995 ഡോളർ വീതം നൽകിയവരാണ്. കൺവെൻഷനുമായി ബന്ധപ്പെട്ട് മൊത്തം 71,929 ഡോളർ തിരികെ നൽകിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലൈസി അലകസ് ചെലവാക്കിയ 700 ഡോളറും ഫ്ലവേഴ്സ് ആൻഡ് ടെക്നോളജി ഫീസ് വകയിൽ ചെലവാക്കിയ 759 ഡോളറും ഉൾപ്പെടെ 1459 ഡോളർ വേറെയും തിരികെ നൽകിയിട്ടുണ്ട്.

കൺവെൻഷനു വേണ്ടി റജിസ്റ്റർ ചെയ്‌തവർ റജിസ്ട്രേഷൻ  ഫീസ് ആയും സ്‌പോൺസർഷിപ്പ് ആയും നൽകിയ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് രേഖാ മൂലം ലഭിച്ച കത്തുകൾ മുൻ പ്രസിഡന്റ് മാധവൻ ബി.നായരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. ന്യൂജഴ്‌സി കൺവൻഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നു പിരിച്ച തുക അത് തന്നവർക്കു തന്നെ മടക്കി നൽകിയെന്ന്  മാധവൻ നായർ തന്നെ അറിയിച്ചിരുന്നു. ആ  തുക എത്രയെന്നോ അത് ഏത് അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നോ ഏത് അക്കൗണ്ടിൽ നിന്നാണു മടക്കി നൽകിയതെന്നോ മാധവൻ നായർ  തന്നെ അറിയിച്ചിട്ടില്ലെന്നും സജിമോൻ വ്യക്തമാക്കി.

കേരള കൺവൻഷന്റെ വരവുചെലവ് കണക്കുകൾ സംബന്ധിച്ചുള്ള എല്ലാ ഇൻവോയ്‌സുകളും ലഭിച്ചാൽ മാത്രമേ മുഴുവൻ അക്കൗണ്ടിങ്ങും പൂർത്തിയാക്കി ഓഡിറ്റ് ചെയ്യാൻ കഴിയുകയുള്ളൂ. കണക്കുകൾ ലഭിക്കുന്ന മാത്രയിൽ ഓഡിറ്റ് നടത്തി മുഴുവൻ വരവുചെലവു കണക്കുകൾ നാഷണൽ കമ്മിറ്റിയുടെയും ജനറൽ ബോഡിയുടെയും മുൻപാകെയും വയ്ക്കുന്നതാണെന്നും സജിമോൻ അറിയിച്ചു.കണക്കുകൾ എല്ലാം സുതാര്യമാണെന്നിരിക്കെ, നാഷണൽ കമ്മിറ്റിയിൽ ഇല്ലാത്തവർ വസ്തുത വിരുദ്ധമായ കാര്യങ്ങൾ ആരോപിച്ച് മാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നത് അപലനീയമാണെന്നും സജിമോൻ ആന്റണി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com