പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടത് ഒബാമയും ബൈഡനും പരാജയപെട്ടതിനാൽ: ട്രംപ്
Mail This Article
വാഷിങ്ടൻ∙ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് താൻ തിരഞ്ഞെടുക്കപ്പെട്ടത് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും വൈസ് പ്രസിഡന്റ് ജോ ബൈഡനും തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നതിൽ തികഞ്ഞ പരാജയമായതിനാലാണെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് ആകുന്നതിനു മുമ്പുള്ള എന്റെ ജീവിതം ഞാന്‍ വളരെയധികം ഇഷ്‌ടപ്പെട്ടിരുന്നു. ബറാക് ഒബാമ തന്റെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാത്തതാണ് ഈ പദവിയിലേക്ക് ഞാനെത്താന്‍ കാരണം. തന്റെ ജോലി ഒബാമ നേരേ ചെയ്തില്ല. ജോ ബൈഡന്റെ കാര്യത്തിലും ഇതു തന്നെയാണു സംഭവിച്ചത്. അവര്‍ കൃത്യമായി തങ്ങളുടെ ഉത്തരവാദിത്തം നിർവഹിച്ചിരുന്നെങ്കില്‍ ഞാന്‍ ഈ പദവിയിലെത്തില്ലായിരുന്നു- ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം യുഎസ് ഡെമോക്രാറ്റിക് കണ്‍വന്‍ഷനിന്‍ ഒബാമ നടത്തിയ പ്രസംഗത്തിനു മറുപടി നല്‍കവേയാണു ട്രംപിന്റെ ഈ പരാമര്‍ശം. ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചയാളാണ് ജോ ബൈഡന്‍. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളി കൂടിയാണ് അദ്ദേഹം.
നേരത്തേ ഡോണള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ രംഗത്തെത്തിയിരുന്നു. രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ട്രംപ് എന്നാണ് അവര്‍ പറഞ്ഞത്. യുഎസ് ഡെമോക്രാറ്റിക് കണ്‍വന്‍ഷനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ട്രംപിനെതിരെയുള്ള തന്റെ നിലപാട് മിഷേല്‍ വ്യക്തമാക്കിയത്. മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണു ട്രംപ്. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ രാജ്യത്തിനു ലഭിച്ച ഏറ്റവും മോശം പ്രസിഡന്റാണ് അയാള്‍- മിഷേല്‍ പറഞ്ഞു.
രാജ്യത്തിന്റെ പൊതുനന്മയെ കരുതി നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ അനിവാര്യമായ മാറ്റം സംഭവിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും മിഷേല്‍ വ്യക്തമാക്കി.