ഡാലസ് കാരോൾട്ടൺ മാർത്തോമ്മ ഇടവകയുടെ ഇടവകദിനാഘോഷവും കാർഷിക വിളവെടുപ്പ് മഹോത്സവവും
Mail This Article
ഡാലസ്∙ കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ മാർത്തോമ്മ സഭയുടെ ഡാലസ് കാരോൾട്ടൺ ഇടവകയുടെ 44–ാം ഇടവകദിനാഘോഷ ചടങ്ങ് വിശുദ്ധ കുർബ്ബാന ശുശ്രുഷയോട് ഞായറാഴ്ച തുടക്കം കുറിച്ചു. ശുശ്രുഷകൾക്ക് ഇടവക വികാരി റവ.പി.തോമസ് മാത്യു നേതൃത്വം നൽകി.
ഈ വർഷം മാർച്ച് 8 ഞായറാഴ്ചയാണ് അവസാനമായി വിശുദ്ധ കുർബ്ബാന ശുശ്രുഷ ഇടവകയിൽ നടത്തിയത്. എന്നാൽ ഓർഡിനറി വർഷിപ്പ് എല്ലാ ആഴ്ചയിലും ഉണ്ടായിരുന്നതോടൊപ്പം ഓൺലൈൻ പ്രയർ എല്ലാ ദിവസവും ഉണ്ടായിരുന്നു. ഡാലസിലെ അഞ്ച് മാർത്തോമ്മ ദേവാലയങ്ങളിൽ കഴിഞ്ഞ അഞ്ചു മാസങ്ങൾക്ക് ശേഷം കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ ആണ് വിശുദ്ധ കുർബ്ബാന ശുശ്രുഷകൾക്ക് ആദ്യമായി തുടക്കം കുറിക്കുന്നത്. ഇരുനൂറിൽപരം കുടുംബങ്ങൾ ഉള്ള ദേവാലയത്തിൽ ഗവണ്മെന്റിന്റെ നിയമങ്ങൾക്ക് വിധയപ്പെട്ടാണ് ശുശ്രുഷകൾ ക്രമീകരിച്ചത്.
1984 ൽ ഡാലസിലെ ഗ്രാന്റ്പെറി എന്ന സിറ്റിയിൽ ആയിരുന്നു സ്വന്തമായി ഒരു പള്ളി വാങ്ങുന്നത്. ആ കാലഘട്ടത്തിൽ ഇടവക വികാരിയായിരുന്ന റവ.ഡോ.കെ.എം.സാമുവേലിന്റെ മരുമകൻ ആണ് ഇന്നത്തെ ഇടവക വികാരി റവ.പി.തോമസ് മാത്യു. 45–ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഇടവക അടുത്ത അഞ്ചു വർഷത്തേക്ക് ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ഒരു മിഷൻ പ്രോജക്ടിന് തുടക്കം കുറിക്കുവാൻ തീരുമാനം എടുത്തു എന്ന് ഇടവക സെക്രട്ടറി സജു കോര അറിയിച്ചു.
വിളവെടുപ്പ് മഹോത്സവത്തോടനുബന്ധിച്ച് ഇടവകാംഗങ്ങൾ സമർപ്പിച്ച ആദ്യഫലങ്ങളുടെ ലേലത്തിൽ ആരാധനയിൽ പങ്കെടുത്തവരും അല്ലാത്തവർ ഓൺലൈനിലൂടെയും പങ്കാളികൾ ആയി. അനേക കാർഷിക വിളകളുടെ ഒരു അപൂർവ്വ ശേഖരം തന്നെ ലേലത്തിന് ഉണ്ടായിരുന്നു. ഒരു കറിവേപ്പിൻ തൈ ഇടവക ട്രസ്റ്റി ബായ് ഏബ്രഹാമും ഭദ്രാസന ട്രസ്റ്റി ഫിലിപ്പ് തോമസ് സിപിഎ യും തമ്മിൽ മത്സരിച്ച് വിളിച്ച് 701 ഡോളറിനാണ് ഫിലിപ്പ് തോമസ് കൈവശപ്പെടുത്തിയത്.
ഇടവകയിലെ എല്ലാ വീടുകളിലും ഒരു പച്ചക്കറിതോട്ടം ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ കർഷകശ്രീ അവാർഡ് ഏർപ്പെടുത്തിയിരുന്നു.അടുത്ത ആഴ്ച മികച്ച കർഷകനെ പ്രഖ്യാപിക്കും എന്ന് സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 6 ഞായറാഴ്ച വീണ്ടും കാർഷിക വിളകളുടെ ലേലം ഉണ്ടായിരിക്കും എന്ന് കൺവീനറുന്മാരായ ഡോ.ജോസഫ് മാത്യു, ഫിലിപ്പ് വൈദ്യൻ, ശോഭ ജോൺ എന്നിവർ അറിയിച്ചു.