"സോപ്പിട്ടോണം, മാസ്ക്കിട്ടോണം, ഗ്യാപ്പിട്ടോണം".– ഓർമ്മപ്പെടുത്തി ഔസോച്ചായൻ
Mail This Article
ന്യൂയോർക്ക്∙പൂക്കളങ്ങളും ഒരായിരം ഓര്‍മ്മകളുമായി ഒരു ഓണക്കാലം കൂടി വീണ്ടും വരവായി. മഹാബലി തമ്പുരാനെ കാത്തിരുന്ന തന്റെ പ്രജകളെ കാണാൻ ഈ കോവിഡ് മഹാമാരിയുടെ നടുവിലും മഹാബലി തമ്പുരാൻ വരിക തന്നെ ചെയ്യും എന്ന് വിശ്വസിക്കുവാനാണ് ഓരോ മലയാളിക്കും ഇഷ്ടം, അതിന്റെ ഉത്തമ ഉദാഹരണമാണ് ജോസഫ് ഔസോ എന്ന ഔസോച്ചായൻ.
ഈ 75–ാം വയസിലും എവിടെ ചെണ്ടപ്പുറത്തു കോല് വീണാലും ഔസോച്ചയൻ അവിടെയുണ്ട്, ഒരു പതിനെട്ടുകാരന്റെ ആവേശത്തോടും ചുറുചുറുക്കോടും കൂടെ, പ്രത്യേകിച്ചും ഓണക്കാലത്ത്, അമേരിക്കയിലെ പല അസോസിയേഷനുകളുടെയും ഓണാഘോഷങ്ങളുടെ ഭാഗമായുള്ള മഹാബലിയുടെ വേഷം അരങ്ങിലെത്തിക്കുവാൻ ഔസോച്ചായന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്, എന്നും ഓണം എല്ലാ മലയാളികളെയും പോലെ തന്നെ ആവേശമായിരുന്നു ചെറുപ്പകാലത്തുമെന്ന് ഔസോച്ചയൻ ഓർത്തെടുക്കുന്നു, ഇന്നും അതിനൊരു കുറവുമില്ല, ഫോമയുടെ പ്രവർത്തനങ്ങളുമായി എക്കാലവും സേവനസന്നദ്ധനായി രംഗത്തുള്ള അദ്ദേഹം ഇത്തവണയും നേരത്തെതന്നെ മഹാബലിവേഷമിട്ടു കളം നിറയുകയാണ്, സ്വന്തമായി നിറപ്പകിട്ടാർന്ന വേഷവും തയാറാക്കി പൊന്നോണദിവസങ്ങളുടെ വരവും കാത്തിരിക്കുന്ന അദ്ദേഹം സമ്പത്തും സമൃദ്ധിയുമായി വരുന്ന ആ നല്ല ഓണക്കാലത്തോടുള്ള മലയാളിയുടെ അടങ്ങാത്ത അഭിനിവേശമാണ് വെളിവാക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളികൾ ഹർഷാരവങ്ങളോടെ മാവേലി മന്നനെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ ഓണക്കാലം എല്ലാവർക്കും ഐശ്വര്യവും ശാന്തിയും സമാധാനവും നിറഞ്ഞതാകട്ടെയെന്ന് അദ്ദേഹം ആശംസിക്കുന്നു, ഈ മഹാമാരിയുടെ കാലത്ത് ഓരോരുത്തർക്കും ഭയമല്ല കരുതലാണ് ആവശ്യം, പൂവിളികളുമായി പൊന്നോണമെത്തുമ്പോൾ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു,
ഈ മഹാബലി തമ്പുരാന് ഇക്കുറി ഒന്ന് കൂടി ഓർമപ്പെടുത്തുവാനുണ്ട് - "സോപ്പിട്ടോണം, മാസ്ക്കിട്ടോണം, ഗ്യാപ്പിട്ടോണം".