ഫോമാ പൊതുയോഗത്തിന് സൂമിൽ തുടക്കം കുറിച്ചു
Mail This Article
ഡാലസ്∙ എഴുപതിലധികം അസോസിയേഷനുകളിൽ നിന്നുമുള്ള നാനൂറോളം ഡെലിഗേറ്റുകളുമായി ഫോമായുടെ വാർഷിക പൊതുയോഗത്തിനു തിരശ്ശീല ഉയർന്നു. ഫോമായുടെ പരമോന്നത അധികാരം നിക്ഷിപ്തമായിരിക്കുന്നത് പൊതുയോഗത്തിലാണ്. അതുകൊണ്ടു തന്നെ സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിയമങ്ങൾ കൊണ്ടുവരുകയും പാസ്സ് ആക്കുകയും നടപ്പിലാക്കുകയും ചെയ്യുവാനുള്ള നടപടിക്രമങ്ങൾ ഈ പൊതുയോഗത്തിൽ നിക്ഷിപ്തമാണ്. ഇതിനോടനുബന്ധിച്ച്, ഇത്തവണത്തേക്ക് മാത്രമായി അഞ്ച് പരിഹാര ക്രമങ്ങൾ 90% ഭൂരിപക്ഷത്തോടെ പൊതുയോഗം പാസ്സാക്കി.
സൂം വീഡിയോ മീഡിയയിൽ കൂടി പൊതുയോഗം കൂടുന്നത് ഔദ്യോഗികമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയകൾ ഓൺലൈനായി നടത്താം. നാഷനൽ കമ്മിറ്റി തീരുമാനിച്ച തിരഞ്ഞെടുപ്പ് തീയതിയിൽ നിന്നും, ഈ മാസം 25ലേക്കു മാറ്റാം.
ഫോമായുടെ അന്തർദേശീയ കൺവൻഷനിൽ റജിസ്റ്റർ ചെയ്യാതെയും ഇത്തവണ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാം. ഡെലിഗേറ്റിന്റെ മുഴുവൻ പേരും, മൊബൈൽ ഫോൺ നമ്പറും, ഇമെയിൽ വിലാസവും ഉണ്ടങ്കിൽ തിരിച്ചറിയൽ പൂർണ്ണമാക്കാം (തിരിച്ചറിയൽ രേഖകൾ ഈ വോട്ടിംഗിന് ബാധകമല്ല).
അമേരിക്കൻ മലയാളി സംഘടനാ ചരിത്രത്തിൽ ഇത്രയധികം ആധികാരികതയോടെ ഒരു പൊതുയോഗം വെർച്യുൽ മീഡിയായിൽ കൂടി വിജയകരമായി നടത്തപ്പെടുന്നത് ആദ്യമാണ്. ജനാധിപത്യത്തിന്റെ അവകാശങ്ങൾ നെഞ്ചിലേറ്റിയ അമേരിക്കൻ മലയാളി സംഘടന എന്ന ഖ്യാതി ഇനി ഫോമായ്ക്കു മാത്രം സ്വന്തമാണ്. ഷിക്കാഗോയിൽ നിന്നുമുള്ള നന്ദിത വെലുതക്കലിന്റെ ഭക്തിനിർഭരമായ ഈശ്വര പ്രാർത്ഥനയോടെ പൊതുയോഗത്തിനു ആരംഭമായി. പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുയോഗത്തിന് വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു സ്വാഗതം അറിയിച്ചു.
സെക്രട്ടറി ജോസ് ഏബ്രഹാമിന്റെ വാർഷിക റിപ്പോർട്ട് അവതരണത്തോടെ അജണ്ടയിലുള്ള വിഷയങ്ങൾ സമയ ബന്ധിത ക്രമത്തിൽ വളരെ ഭംഗിയായി മുന്നേറുന്നു. ഇത്രയും ബൃഹത്തായ ഒരു ഉദ്യമത്തിന് ചുക്കാൻ പിടിക്കാനായി സെക്രട്ടറി ജോസ് അബ്രാഹാമിന്റെ നേതൃത്വത്തിലുള്ള ഒരു വലിയ ടെക്‌നിക്കൽ ടീം പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്.