ADVERTISEMENT

ന്യൂയോർക്ക് ∙ തൊഴിലധിഷ്ഠിത വീസയിൽ വന്നവർക്കു ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള കാലതാമസം നീക്കുന്ന 'ഫെയർനെസ് ഫോർ ഹൈ  സ്‌കിൽഡ് ഇമിഗ്രന്റ്‌സ് ആക്ട് ഓഫ് 2019 ' എന്ന നിയമം പാസ്സാക്കുന്നതിൽ അനുകൂലമല്ലാത്ത നിലപാടെടുത്ത സെനറ്റർ റിക്ക് സ്‌കോട്ടിനു വേൾഡ് മലയാളി കൗൗൺസിൽ അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ നിവേദനം നൽകി. അമേരിക്കയുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ അമേരിക്കൻ മലയാളികളുടെ പങ്കു വ്യക്തമാക്കിയ നിവേദനത്തിൽ ഗ്രീൻ കാർഡ് ലഭ്യമാക്കാനുള്ള കാലതാമസം നീങ്ങിയാൽ ലക്ഷകണക്കിന് വരുന്ന ഇന്ത്യൻ വംശജരുടെ നിക്ഷേപങ്ങളിൽ നിന്ന് സാധ്യമാകുന്ന സാമ്പത്തിക ഉത്തേജനത്തെക്കുറിച്ചു ഊന്നി പറഞ്ഞു.

അമേരിക്കൻ ഐടി രംഗത്ത് സമാനതകൾ ഇല്ലാത്ത സംഭാവനകളാണ് ഇന്ത്യൻ പ്രൊഫെഷനുകൾ നൽകിയിട്ടുള്ളത്. വൈടുകെ പ്രതിസന്ധിയിലും ഡോട്ട്കോം ബൂമിലും അമേരിക്കകാർക്കൊപ്പം നിന്ന ഇന്ത്യൻ ഐടി പ്രൊഫഷണലുകളും കൊറോണ കാലത്തെ ഇന്ത്യൻ ആരാഗ്യപ്രവർത്തകരുടെ നിസ്വാർത്ഥ സേവനങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രൊഫഷനലുകളുടെ പ്രാധാന്യത്തെ എടുത്തു പറഞ്ഞുള്ള നിവേദനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഉയർത്തിക്കാട്ടിയ പ്രസക്തഭാഗങ്ങൾ ഇവയാണ്:

∙ രാജ്യത്തുടനീളം കൊറോണ വൈറസിന്റെ സ്തംഭനാവസ്ഥായിലും അമേരിക്കയിലെ ജനജീവിതത്തെ മുന്നിലേക്ക് നയിച്ച മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകരിൽ നല്ലൊരു ശതമാനവും ഇന്ത്യക്കാരായിരുന്നു. അതോടൊപ്പം വിദ്യാഭ്യാസം, ഗവേഷണം, ഐടി, ബാങ്കിങ്, സപ്ലൈ ചെയിൻ,

ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയ എല്ലാ മേഖലകളിലും ഈ മഹാമാരിയിലും അമേരിക്കയെ മുൻപോട്ടു നയിക്കാൻ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികളുടെ സംഭാവനകൾ വിലമതിക്കാനാകാത്തതായതു കൊണ്ട് ഇത്തരത്തിലുള്ള ഉയർന്ന വിദഗ്ദ്ധരെ നിലനിർത്തേണ്ടത് ഈ രാജ്യത്തിന്റെ പുരോഗതിക്കു വളരെ സഹായകമാണ്.

∙ ഗ്രീൻകാർഡ് ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയിൽ യാതൊരു വിത നിക്ഷേപങ്ങളും നടത്താത്ത ഇത്തരക്കാർ ഗ്രീൻ കാർഡ് ലഭിക്കുന്നതോടെ കൂടി വൻ നിക്ഷേപങ്ങൾ നടത്തുകയും അത് അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ബലപ്പെടുത്തുകയും ചെയ്യും.

∙ അമേരിക്കയിൽ നികുതി ദായകരായ എച്ച് വൺ വീസക്കാരുടെ കുട്ടികൾക്ക് 21 വയസാകുമ്പോൾ ഡിപെൻഡന്റ് സാറ്റസ് നഷ്ടപ്പെടുന്നത് കൊണ്ട് അവർ തിരികെ പോകേണ്ടതായി വരും. നികുതി ദായകരായിട്ടും അവരുടെ കുട്ടികളെ പഠിപ്പിക്കാൻ സ്കോളർഷിപ്പും സഹായവും ഇത്തരക്കാർക്ക് ലഭിക്കുന്നില്ല.  മാത്രമല്ല വീസ നഷ്ടപെടുന്നതോടു കൂടി ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിച്ച കുട്ടികളുടെ കഴിവുകൾ രാജ്യ പുരോഗതിക്കു ഉപയോഗപെടാതെ പോകുകയും ചെയ്യുന്നു.

∙ ഗ്രീൻ കാർഡ് ലഭിക്കാനുള്ള കാലതാമസകൊണ്ടു ഇത്തരക്കാർക്ക് ഔദ്യോഗിക രംഗത്ത്‌ യാതൊരു വളർച്ചയുമില്ലാതെ അവർ കടന്നു പോകുന്ന സമ്മർദങ്ങൾ ഇത്തരക്കാരുടെ കാര്യക്ഷമമായിട്ടുള്ള പ്രവർത്തനത്തെ സാരമായി ബാധിക്കും.

∙ തൊഴിലധിഷ്ഠിത വീസയിൽ എത്തുന്നവർക്ക് 386/HR.1044 “ഫെയർനെസ് ഫോർ ഹൈസ്കിൽഡ് ഇമിഗ്രന്റ്‌സ് ആക്ട്  ഓഫ്  2019” പാസ്സാക്കുന്നതോടു കൂടി അമേരിക്കൻ കുടിയേറ്റ നിയമത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയും. ഗ്രീൻ കാർഡ് നൽകുന്നത് മെറിറ്റ് -ബേസ്ഡ്, ഫസ്റ്റ് 

കം, ഫസ്റ്റ് സെർവ് സിസ്റ്റം ആകുന്നതോടെ അമേരിക്കൻ തൊഴിലുകൾ സംരക്ഷിക്കപ്പെടുകയും വൈവിധ്യമാർന്ന പ്രതിഭകളെ കൊണ്ട്  സമ്പദ്‌വ്യവസ്ഥ ഉത്തേജിതമാകുകയും ചെയ്യുമെന്ന് നിവേദനത്തിൽ ഊന്നി പറഞ്ഞു.

അമേരിക്കയിൽ എച്ച് വൺ വീസയിൽ ഉന്നത വിദ്യാഭ്യാസം ഉള്ളവർക്ക് ലഭിക്കുന്ന ഇബി 2 വിഭാഗത്തിലുള്ള ഇന്ത്യക്കാർക്ക് നിലവിൽ ഗ്രീൻ കാർഡ് കിട്ടാൻ 150 വർഷം വരെ എടുക്കാമെന്നുള്ള സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. പ്രതിവർഷം അനുവദിക്കുന്ന 140000 ഗ്രീൻകാർഡുകളിൽ 7 ശതമാനം മാത്രമാണ് ഓരോ രാജ്യങ്ങൾക്കും ലഭിക്കുക, അങ്ങനെ വരുമ്പോൾ ഒരു വർഷം 9000 ഗ്രീൻ കാർഡ് മാത്രമേ ഇന്ത്യക്കാർക്ക് ലഭിക്കുക ഉള്ളു. അപ്പോൾ ഗ്രീൻ കാർഡ് അനുവദിച്ചാലും അതിനുള്ള വീസ നമ്പർ ലഭിക്കുവാൻ പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടതായി വരും. 

നിലവിലത്തെ അവസ്ഥ അനുസരിച്ചു ഗ്രീൻകാർഡ് ലഭിക്കുന്നതിനുള്ള കാലവിളംബരം കൊണ്ട് ഇത്തരക്കാരുടെ കുട്ടികൾക്ക് 21 വയസു തികയുന്നതോടു കൂടി ഇവർ ഡിപെൻഡന്റ് സ്റ്റാറ്റസ് നഷ്ടപ്പെടുകയും ഇവരെ അമേരിക്കയിൽ നിന്നും തിരിച്ചയക്കേണ്ടതായും വരുന്നു. ഇത്തരത്തിലുള്ള അവസ്ഥക്ക് ഒരു മാറ്റം വരണമെങ്കിലും S.386/HR.1044  ബില്ല് പാസ്സാകേണ്ടത് അനിവാര്യമാണ്. ഇത്തരം സാമൂഹിക പ്രതിസന്ധിയെ മറികടക്കാൻ സംഘടനാ തലത്തിൽ ഉള്ള ഏകോപനവും ശ്രമങ്ങളുംആവശ്യമെന്നുള്ള ഈ ഘട്ടത്തിൽ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനം ഏറെ പ്രസക്തമാണ്.

നിവേദനം തയാറാക്കുന്നതിൽ അറ്റ്ലാന്റ പ്രോവിൻസ് ഭാരവാഹിയായ അനിൽ അഗസ്റ്റിന്റെ സംഭാവനകളെ വേൾഡ് മലയാളി കൗൺസിൽ അമേരിയ്ക്ക റീജിയൻ ഭാരവാഹികളായ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിൻറ്റോ കണ്ണമ്പള്ളി എന്നിവർ പ്രശംസിച്ചു. വേൾഡ് മലയാളി കൗൺസിലിന്റെ നിവേദനം അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് ഫ്ലോറിഡയിൽ നിന്നുള്ള സെനറ്റർ റിക്ക് സ്കോട്ടിന്റെ ജനറൽ കൗൺസിലായ ജോൺ.പി.ഹീക്കിനിൽ നിന്ന് മറുപടി ലഭിച്ചതായി വേൾഡ് മലയാളി കൗൺസിൽ അമേരിയ്ക്ക റീജിയൻ ജനറൽ സെക്രട്ടറി പിൻറ്റോ കണ്ണമ്പള്ളി അറിയിച്ചു.

അമേരിക്കൻ മലയാളികളുടെ പ്രശനങ്ങളെ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്താനുതകുന്ന പ്രവർത്തനങ്ങൾക്കു അമേരിക്ക റീജിയന്റെ കമ്മിറ്റി അംഗങ്ങളായ സെസിൽ ചെറിയാൻ സിപിഎ (ട്രഷറർ), എൽദോ പീറ്റർ (അഡ്മിൻ വിപി ), ഫിലിപ്പ് മാരേട്ട് (വൈസ് ചെയര്‍മാന്‍), വികാസ് നെടുമ്പള്ളിൽ (വൈസ് ചെയര്‍മാന്‍), ശാന്താ പിള്ള ( വൈസ് ചെയർ പേഴ്സൺ), ജോൺസൻ തലച്ചെല്ലൂർ (ഓർഗനൈസഷൻ വിപി), ജോർജ്.കെ .ജോൺ (വൈസ് പ്രസിഡന്റ്), ഷാനു രാജൻ (അസോസിയേറ്റ്‌ സെക്രട്ടറി) അഡ്വൈസറി ബോർഡ് ചെയർമാനായി ചാക്കോ കോയിക്കലേത്ത് (ന്യൂയോർക്ക്) എന്നിവർ പിന്തുണ അറിയിച്ചു.

മലയാളി സമൂഹത്തിന്റെ ക്ഷേമം മുൻനിർത്തിയുള്ള  വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പ്രവർത്തനങ്ങളെ ഡബ്യൂഎംസി ഗ്ലോബൽ ചെയർമാൻ പി.എ. ഇബ്രാഹിം ഹാജിയും ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളയും വൈസ് പ്രസിഡന്റ് പി.സി. മാത്യുവും അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com