കമലയുടെ വിജയം ആഘോഷിച്ചു മലയാളികൾ
Mail This Article
ഹൂസ്റ്റൺ ∙ അമേരിക്കൻ വൈസ് പ്രസിഡന്റ് പദത്തിലേക്കുള്ള കമല ഹാരിസിൻറെ വിജയം ആഘോഷമാക്കി ഹൂസ്റ്റൺ മലയാളികൾ. ഒപ്പം ഇന്ത്യൻ വംശജയായ കമലയെ വൈസ് പ്രസിഡന്റ് ആക്കിയ ജോ ബൈഡന്റെ വിജയത്തിലും പുതിയ പദവിയിലും ആശംസകൾ നേരുകയും ചെയ്തു.
നവംബർ 15 നു സ്റ്റാഫ്‌ഫോഡിലെ ദേശി റസ്റ്ററന്റിൽ കൂടിയ യോഗത്തിൽ രാഷ്ട്രീയ സംഘടനാ വ്യത്യാസങ്ങൾ മറന്ന് കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് അരങ്ങേറിയ യോഗത്തിൽ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ജഡ്‌ജ് ജൂലി മാത്യു, ഫോട്ബെൻഡ് കൗണ്ടി ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സിന്ത്യ ഗിൻയാർഡ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.
കമല ഹാരിസിന്റെ വിജയം അമേരിലെ ഇന്ത്യക്കാർക്ക് മാത്രമല്ല കുടിയേറ്റ സമൂഹത്തിനു തന്നെ പുതിയ ചക്രവാളങ്ങൾ തുറക്കുകയാണെന്നു കൗണ്ടി ജഡ്ജ് കെ. പി. ജോർജ് പറഞ്ഞു. അവസരങ്ങൾ പാഴാക്കാതെ കൂടുതൽ ഇന്ത്യക്കാർ രാഷ്ട്രീയത്തിൽ വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരിയായ ഒരു ജഡ്‌ജി എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണക്കുന്നതിനു പകരം വിമർശനാത്മകമായ സമീപനമാണ് നേരിടുന്നതെന്നും പക്ഷെ എല്ലാറ്റിനെയും അതിജീവിച്ചു മുന്നേറുക എന്നതാണ് തന്റെ ഉറച്ച നിലപാടെന്നും ജഡ്ജ് ജൂലീ മാത്യു പറഞ്ഞു.
കൗണ്ടി ജഡ്ജ് ജോർജ്ന്റെയും ജഡ്ജ് ജൂലിയുടെയും പാത പിന്തുടർന്ന് കൂടുതൽ യുവാക്കൾ രംഗത്തു വരുന്നില്ലെങ്കിൽ ഇവിടത്തെ കുടിയേറ്റ വിഭാഗത്തിന് കനത്ത തിരിച്ചടിയായിരിക്കും ഭാവിയിൽ നേരിടേണ്ടി വരുക എന്നത് ഇന്ത്യൻ സമൂഹത്തെ സിറ്റി കൗൺസിൽമാൻ കെൻ മാത്യു ഓർമിപ്പിച്ചു. രാഷ്ട്രീയം നോക്കാതെ ഇന്ത്യക്കാരെ വോട്ട് ചെയ്തു വിജയിപ്പിക്കുക എന്നതാണ് നമ്മുടെ സമൂഹത്തിനു ഇപ്പോൾ കരണീയമായിട്ടുള്ളത്. ഇത് തിരിച്ചറിയുന്നില്ല എങ്കിൽ നമ്മുടെ ഭാവി ഇരുളടഞ്ഞതാവും. അഞ്ചാം തവണയും സിറ്റി കൗൺസിലിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കെൻ മാത്യു ഓർമിപ്പിച്ചു.
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ മുൻപ്രസിഡന്റും സാമൂഹ്യ പ്രവർത്തകനും ആയ എസ്. കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു അനിൽ ആറന്മുള, ബാബു തെക്കേക്കര, ഡോ. ബിജു പിള്ള, ജോർജ് മണ്ണിക്കരോട്ട്, കെന്നഡി ജോസഫ്, രഞ്ജിത് പിള്ള, വിനോദ് വാസുദേവൻ, മൈസൂർ തമ്പി, എബ്രഹാം തോമസ് തുടങ്ങി നിരവധി പേർ ആശംസകൾ അർപ്പിച്ചു. ഹൂസ്റ്റൺ മലയാളി അസോസിയേഷൻ മുൻസിഡന്റും സാമൂഹ്യ പ്രവർത്തകയും ആയ പൊന്നു പിള്ള നന്ദി പറഞ്ഞു. പൊന്നു പിള്ള, എസ് കെ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് യോഗം സംഘടിപ്പിച്ചത്.