സാന്റിയാഗൊ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു
Mail This Article
സാന്റിയാഗൊ ∙ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുന്ന കൊറോണ വൈറസ്, ഇപ്പോൾ മൃഗങ്ങളിലേക്കും പകരുന്നതായി റിപ്പോർട്ട്. ജനുവരി ആദ്യവാരം സാന്റിയാഗോ മൃഗശാലയിൽ സഫാരി പാർക്കിലുള്ള എട്ട് ഗൊറില്ലകൾക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി മൃഗശാല അധികൃതർ വെളിപ്പെടുത്തി.
ഇതിൽ രണ്ടു ഗൊറില്ലകൾക്ക് ചുമയും പനിയും കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മറ്റുള്ള മൃഗങ്ങൾക്കും ഇത് ബാധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് മൃഗശാലാ അധികൃതർ. ചെറിയ ശ്വാസ തടസ്സവും ചുമയും ഉള്ള ഗൊറില്ലകളുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്നും അധികൃതർ പറഞ്ഞു.
മൃഗശാലയിലെ കോവിഡ് പോസിറ്റിവായ ജീവനക്കാരനിൽ നിന്നായിരിക്കാം ഗൊറില്ലകൾക്ക് വൈറസ് ബാധിച്ചതെന്ന് കരുതുന്നു.
അമേരിക്കയിൽ ആദ്യമായാണ് ഗൊറില്ലകളിൽ കോവിഡ് 19 സ്ഥിരീകരിക്കുന്നത്. പൂച്ച, പട്ടി എന്നിവയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്തകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ന്യുയോർക്ക് ബ്രോൺസ് മൃഗശാലയിലെ കടുവയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.