കമല ഹാരിസിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം
Mail This Article
വാഷിങ്ടൻ ഡി സി ∙ ഗ്വാട്ടിമാലയിൽ നിന്നും കൃത്യമായ രേഖകൾ ഇല്ലാതെ ആരും അമേരിക്കയിലേക്ക് വരാൻ ശ്രമിക്കരുതെന്ന വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പരസ്യ പ്രസ്താവനയ്ക്കെതിരെ അലക്സാഡ്രിയ ഒക്കേഷ കോർട്ടസ് ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തെത്തി. ഗ്വാട്ടിമാലയിൽ ആദ്യ സന്ദർശനത്തിനെത്തിയ കമലാ ഹാരിസ് ഗ്വാട്ടിമാല പ്രസിഡന്റുമൊത്ത് നടത്തിയ പരിപാടിക്കിടെയാണു യുഎസ് ഗവൺമെന്റിന്റെ തീരുമാനം വ്യക്തമാക്കിയത്.
മധ്യ അമേരിക്കയിൽ നടക്കുന്ന അഴിമതിയെക്കുറിച്ചും, മനുഷ്യ കടത്തിനെക്കുറിച്ചും അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്ന മുൻ കലിഫോർണിയ സെനറ്ററായിരുന്ന കമല ഹാരിസിന്റെ പ്രസ്താവന അമേരിക്കയിൽ അഭയം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ആയിരങ്ങളെയാണു നിരാശപ്പെടുത്തിയിരിക്കുന്നതെന്നു യുഎസ് കോൺഗ്രസ് അംഗം അലക്സാഡ്രിയ വ്യക്തമാക്കി. ഇടതുപക്ഷ പുരോഗമന ചിന്താഗതി വച്ചു പുലർത്തുന്ന ന്യുയോർക്കിൽ നിന്നുള്ള കോൺഗ്രസ് അംഗമാണു അലക്സാഡ്രിയ.
ബൈഡൻ ഭരണത്തിൽ ശരിയായ രേഖകളില്ലാതെ അമേരിക്കയിൽ പ്രവേശിക്കാം എന്നു വിശ്വസിച്ചിരുന്ന വലിയൊരു വിഭാഗത്തിനുള്ള ശക്തമായ മുന്നറിയിപ്പാണു കമലയുടെ പ്രസ്താവന. ദശാബ്ദങ്ങളായി ഭരണമാറ്റത്തിലൂടെ ലാറ്റിൻ അമേരിക്കയെ അസ്ഥിരപ്പെടുത്താൻ യുഎസ് ഭരണകൂടം നടത്തുന്ന തന്ത്രങ്ങളിൽ വീട് നഷ്ടപ്പെടുകയും, മർദനങ്ങൾക്കു വിധേയരാകുകയും ചെയ്ത ജനവിഭാഗങ്ങൾക്കു അഭയം നൽകാൻ നൂറുശതമാനവും അമേരിക്കയ്ക്ക് ബാധ്യതയുണ്ടെന്ന് അലക്സാഡ്രിയ ട്വിറ്ററില്‍ കുറിച്ചു.