ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ന്യൂയോര്‍ക്ക് നഗരത്തിലെ ക്ലാസ് മുറികള്‍ തിങ്കളാഴ്ച ഏകദേശം ഒരു ദശലക്ഷം കുട്ടികള്‍ക്കായി വീണ്ടും തുറന്നു. അവരില്‍ ഭൂരിഭാഗവും 2020 മാര്‍ച്ചില്‍ സ്‌കൂള്‍ അടച്ചതിനുശേഷം ആദ്യമായാണ് സ്‌കൂളുകളില്‍ എത്തുന്നത്. പാര്‍ട്ട് ടൈം പഠനത്തിനായി കഴിഞ്ഞ ശരത്കാലത്തില്‍ നഗരത്തിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നപ്പോള്‍, ബഹുഭൂരിപക്ഷം വിദ്യാർഥികളും ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനിച്ചു. എന്നാല്‍ മിക്കവാറും എല്ലാ രക്ഷിതാക്കള്‍ക്കും ഇപ്പോള്‍ ഈ ഓപ്ഷന്‍ ലഭ്യമല്ലാത്തതിനാല്‍, ഒന്നര വര്‍ഷത്തിനുള്ളില്‍ ആദ്യമായി ക്ലാസ് മുറികള്‍ നിറയും. സ്‌കൂളിൽ ആദ്യ ദിവസം വലിയ വിജയകരമായിരുന്നുവെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. എന്നാല്‍ ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം സ്‌കൂളുകള്‍ പൂര്‍ണ്ണമായും തുറക്കാനുള്ള തീരുമാനത്തെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. 

 

തിങ്കളാഴ്ച രാവിലെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പുതന്നെ, പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യ പ്രശ്‌നം പരിഹരിക്കാന്‍ നഗരം പാടുപെടുകയായിരുന്നു. ഓരോ ദിവസവും രാവിലെ കുടുംബങ്ങള്‍ പൂരിപ്പിക്കേണ്ട ഓണ്‍ലൈന്‍ ആരോഗ്യ പരിശോധനകള്‍ ആദ്യ ദിവസം തന്നെ പാളിപ്പോയി. ഓണ്‍ലൈനില്‍ ഒരേ സമയം ലക്ഷക്കണക്കിന് മാതാപിതാക്കള്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതോടെ സംവിധാനം ഏകദേശം 8 മണിയോടെ തകര്‍ന്നു. അത് ചില സ്‌കൂളുകള്‍ക്ക് പുറത്ത് നീണ്ട നിര സൃഷ്ടിച്ചു.

കുത്തിവയ്പ്പിനെ തുടര്‍ന്ന് അതിവേഗം കുറയുന്ന വൈറസ് കേസുകളുടെ എണ്ണമാണ് മിക്ക വിദ്യാർഥികള്‍ക്കും സ്‌കൂളിലേക്ക് മടങ്ങാന്‍ സൗകര്യമുണ്ടാക്കിയത്. ആരോഗ്യം മോശമാണെന്നു കരുതുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഇപ്പോഴും വീട്ടില്‍ നിന്ന് പഠിക്കാന്‍ കഴിയും. ഏകദേശം 600,000 കുടുംബങ്ങള്‍, കഴിഞ്ഞ വര്‍ഷം അവരുടെ കുട്ടികളെ വീട്ടില്‍ ഇരുത്തിയാണ് പഠിപ്പിച്ചത്. ഈ വര്‍ഷം, സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതില്‍ മാതാപിതാക്കള്‍ കൂടുതല്‍ സ്വീകാര്യരാണെങ്കിലും, ചിലര്‍ പറയുന്നത്, കൊച്ചുകുട്ടികള്‍ക്ക് വാക്‌സീന്‍ ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്നാണ്. 12 വയസ്സും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ക്ക് മാത്രമേ നിലവില്‍ വാക്‌സീന് യോഗ്യതയുള്ളൂ.

എല്ലാ കുട്ടികളും മടങ്ങിവരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് മേയര്‍ ഡി ബ്ലാസിയോ സമ്മതിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയരുകയാണെങ്കില്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ സാധ്യതയുണ്ട്. പ്രാഥമിക വിദ്യാലയങ്ങളില്‍ ഒരു ക്ലാസ് മുറിയില്‍ ഒരു പോസിറ്റീവ് കേസ് ഉണ്ടായാല്‍ അടുത്ത പത്ത് ദിവസത്തേക്ക് മുഴുവന്‍ പേരെയും ക്വാറന്റീനിലാക്കുകയും അവരെ ഓൺലൈൻ പഠനത്തിലേക്കും മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. 

മിഡില്‍, ഹൈസ്‌കൂളുകളില്‍, കുത്തിവയ്പ് എടുക്കാത്ത വിദ്യാർഥികള്‍ക്ക് മാത്രമേ ഒരാള്‍ക്ക് വൈറസ് ബാധിച്ചാൽ ക്വാറന്റീനിൽ പോകേണ്ടതുള്ളു. ന്യൂയോര്‍ക്ക് നഗരത്തിലെ 60 ശതമാനത്തിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും ഒരു ഡോസ് മാത്രമാണ് പലര്‍ക്കും ലഭിച്ചിട്ടുള്ളത്. 

വാക്‌സിനേഷന്‍ എടുക്കാത്ത വിദ്യാര്‍ഥികളുടെ 10 ശതമാനം ക്രമരഹിതമായ സാമ്പിള്‍ ഓരോ ആഴ്ചയും ഓരോ സ്‌കൂളിലും പരിശോധിക്കും. അതേസമയം ബൂസ്റ്റർ ഡോസ് ഫലം നല്‍കുമോയെന്നും ന്യൂയോര്‍ക്ക് സിറ്റി പരീക്ഷിക്കും. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലെയും ലോകാരോഗ്യ സംഘടനയിലെയും ചില ശാസ്ത്രജ്ഞര്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു അവലോകനം അനുസരിച്ച്, ബൂസ്റ്റർ ഡോസ് നൽകാൻ ആവശ്യമായ വിശ്വസനീയമായ തെളിവുകള്‍ നല്‍കുന്നില്ല. 

എഫ്ഡിഎ ഫെഡറല്‍ ശാസ്ത്രജ്ഞര്‍ക്ക് തെളിവുകള്‍ അവലോകനം ചെയ്യുന്നതിനും ശുപാര്‍ശകള്‍ നല്‍കുന്നതിനും മുമ്പ് ബൈഡന്‍ ഭരണകൂടം ബൂസ്റ്റർ ഡോസിനെ   അനുകൂലിച്ചതിനാല്‍ ഡോ. ഫിലിപ്പ് ക്രൗസും ഡോ. മരിയന്‍ ഗ്രുബറും ഏജന്‍സി വിടുകയാണെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. പ്രാരംഭ ഡോസ് സ്വീകരിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷം വാക്‌സീന്‍ ബൂസ്റ്ററുകള്‍ നല്‍കാന്‍ ബൈഡന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ പല ശാസ്ത്രജ്ഞരും ഈ പദ്ധതിയെ എതിര്‍ത്തു. ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ള ചില ആളുകള്‍ക്ക് ബൂസ്റ്ററുകള്‍ ഉപയോഗപ്രദമാകും. പക്ഷേ സാധാരണ ജനങ്ങള്‍ക്ക് ഇത് ആവശ്യമില്ല. 

കുത്തിവയ്പ്പുകള്‍ നല്‍കുന്ന പ്രതിരോധശേഷി ആന്റിബോഡികളില്‍ നിന്നും പ്രതിരോധ കോശങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. കാലക്രമേണ ആന്റിബോഡികളുടെ അളവ് കുറയുകയും അണുബാധയുടെ സാധ്യത വർധിക്കുകയും ചെയ്താലും-വൈറസിനെതിരായ പ്രതിരോധം ദീര്‍ഘകാലം നിലനില്‍ക്കും.

ആല്‍ഫ വേരിയന്റിനേക്കാള്‍ ഡെല്‍റ്റ വേരിയന്റിലെ അണുബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പുകള്‍ കുറവാണ്, പക്ഷേ രോഗപ്രതിരോധത്തെ മറികടക്കുന്ന ഒരു വകഭേദം ഉയര്‍ന്നുവന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് പോലും ഒടുവില്‍ ബൂസ്റ്ററുകള്‍ ആവശ്യമായി വന്നേക്കാം. ബൂസ്റ്റര്‍ ഡോസുകള്‍ അണുബാധയ്ക്കെതിരായ സംരക്ഷണം വരേ‍ധിപ്പിക്കുമെന്ന് ഇസ്രായേലില്‍ നിന്നുള്ള  വിവരങ്ങൾ സൂചിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com