കാമുകിയുടെ കൊലപാതകത്തിൽ പ്രതി ചേർത്ത യുവാവിന്റെ മരണം ആത്മഹത്യയെന്നു തെളിഞ്ഞു
Mail This Article
ന്യുയോർക്ക് ∙ യുഎസിൽ കാമുകിയെ കൊലപ്പെടുത്തിയ യുവാവിന്റെ മരണം ആത്മഹത്യയെന്നു തെളിഞ്ഞു. ഗാബി പെറ്റിറ്റോ എന്ന യുവതിയുടെ (22) കൊലപാതകവുമായി ബന്ധപ്പെട്ടു പൊലിസ് അന്വേഷിച്ചിരുന്ന കാമുകൻ ബ്രയാൻ ലോൺട്രിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബ്രയാന്റെ മരണം സ്വയം തലക്ക് നിറയൊഴിച്ചായിരുന്നുവെന്നാണ് ഓട്ടോപ്സി റിപ്പോർട്ട്. നവംബർ 23 ചൊവ്വാഴ്ചയാണ് ബ്രയാൻ ലോൺട്രിയുടെ അറ്റോർണി ഇതു സംബന്ധിച്ചു സ്ഥിരീകരണം നൽകിയത്.
കാമുകൻ ബ്രയാനുമൊത്ത് അമേരിക്കൻ പര്യടനത്തിനു മിനിവാനിൽ പുറപ്പെട്ട ഗാബി 2021 സെപ്റ്റംബറിലാണ് അപ്രത്യക്ഷയായത്. സെപ്റ്റംബർ 19ന് മൃതദേഹം വയോമിങ്ങിൽ കണ്ടെത്തുകയായിരുന്നു. ഗാബിയുടെ മരണം കൊലപാതകമാണെന്നും ഉത്തരവാദി കാമുകൻ ബ്രയാനാണെന്നും കണ്ടെത്തിയ പൊലിസ് ബ്രയാനെ പ്രതി ചേർത്ത് കേസ്സെടുത്തു. ഇതിനിടെ മാതാപിതാക്കൾ താമസിക്കുന്ന ഫ്ലോറിഡായിൽ എത്തിച്ചേർന്ന ബ്രയാൻ പിന്നീട് അപ്രത്യക്ഷനാകുകയായിരുന്നു.
ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 20ന് ബ്രയാന്റേതെന്നു കരുതുന്ന മൃതദേഹം ഫ്ലോറിഡാ നോർത്ത് പാർക്കിൽ നിന്നു കണ്ടെടുത്തു. തുടർന്നു നടത്തിയ ഓട്ടോപ്സിയിലാണ് മരണകാരണം സ്വയം തലയ്ക്ക് വെടിവച്ചതാണെന്നു കണ്ടെത്തിയത്.
അമേരിക്കൻ പര്യടനത്തിനിടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ബ്രയാൻ ഗാബിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലിസ് കേസ്സ്.
English Summary : Brian Laundrie died by suicide, autopsy report reveals