സ്വകാര്യ മേഖലയിലും കോവിഡ് വാക്സീൻ നിർബന്ധമാക്കി ന്യൂയോർക്ക് മേയർ
Mail This Article
ന്യൂയോർക്ക് ∙ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും കോവിഡ് വാക്സീൻ നിർബന്ധമാക്കി ന്യുയോർക്ക് മേയർ ഡി ബ്ലാസിയൊ ഉത്തരവിട്ടു. അമേരിക്കയിൽ ആദ്യമായാണ് ഒരു സിറ്റിയിൽ സ്വകാര്യ ജീവനക്കാർക്ക് വാക്സീൻ നിർബന്ധമാക്കിയത്. നവംബർ 29ന് ന്യുയോർക്കിൽ ഒമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് പുതിയ മാർഗ നിർദേശങ്ങൾ വേണ്ടിവന്നതെന്ന് ഡിസംബർ 6 തിങ്കളാഴ്ച മാധ്യമങ്ങളെ അറിയിച്ചു.
മേയർ ഡി ബ്ലാസിയോയുടെ കാലാവധി അവസാനിക്കാൻ ചില ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് വിവാദ ഉത്തരവിറക്കിയിരിക്കുന്നത്.
ഡെൽറ്റാ വേരിയന്റിനു ശേഷം പുതിയ ഒമിക്രോൺ വേരിയന്റ് കൂടി കണ്ടെത്തുകയും തണുപ്പു കാലം വരികയും ചെയ്ത സാഹചര്യത്തിൽ അവധിക്കാലം ചെലവഴിക്കുന്നതിന് ഇൻഡോറുകളിലും ഔട്ട് ഡോറുകളിലും ആളുകൾ കൂട്ടം കൂടുകയും ചെയ്യുന്നത് രോഗവ്യാപനം വർധിക്കുവാൻ ഇടയാക്കുമെന്നും മേയർ പറഞ്ഞു.
ന്യുയോർക്കിലെ 184.000 വ്യാപാര കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ഈ പുതിയ ഉത്തരവ് ബാധകമാണ്. ഡിസംബർ 27 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരികയെന്നും അതിനു മുമ്പു തന്നെ എല്ലാവരും വാക്സീൻ സ്വീകരിച്ചിരിക്കണമെന്നും മേയർ അഭ്യർഥിച്ചു.
ഹോട്ടലുകളിലും ഫിറ്റ്നസ് സെന്ററുകളിലും എന്റർടെയ്ൻമെന്റ് കേന്ദ്രങ്ങളിലും വരുന്ന 5 മുതൽ 11 വരെ വയസ്സുള്ള കുട്ടികൾക്കും വാക്സിനേഷൻ ഫ്രൂഫ് ഹാജരാക്കേണ്ടിവരും. ഇതുവരെ 12 മുതലുള്ള കുട്ടികൾക്കാണ് ഇതു ബാധകമാക്കിയിരിക്കുന്നത്.
100 ജീവനക്കാരിൽ കൂടുതലുള്ള സ്ഥലങ്ങളിൽ വാക്സിൻ നിർബന്ധമാക്കിയ ബൈഡൻ ഉത്തരവ് കോടതിയിൽ സ്റ്റേ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ന്യുയോർക്കിൽ വാക്സിൻ മാൻഡേറ്റ് തുടരുമെന്നും മേയർ പറഞ്ഞു.
English Summary: New York City to impose Covid vaccine mandate on private sector employers