ഇന്ത്യൻ ഗ്യാസ് സ്റ്റേഷൻ ഉടമസ്ഥൻ ജോർജിയയിൽ വെടിയേറ്റു മരിച്ചു
Mail This Article
കൊളംബസ് (ജോർജിയ) ∙ ഗ്യാസ് സ്റ്റേഷനിൽ നിന്നും ലഭിച്ച തുക ബാങ്കിൽ അടയ്ക്കാൻ എത്തിയ ഇന്ത്യൻ അമേരിക്കൻ ഗ്യാസ് സ്റ്റേഷൻ ഉടമയെ വിസ്റ്റാ റോഡിലുള്ള ബാങ്ക് ഓഫിസിനു മുന്നിൽ വച്ച് അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി. ഡിസംബർ 6 തിങ്കളാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. ബാങ്ക് സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിൽ തന്നെ പ്രവർത്തിച്ചിരുന്ന പൊലിസ് സ്റ്റേഷനു മുൻപിലായിരുന്നു ഈ സംഭവം നടന്നതെന്നത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
വെടിയേറ്റ അമിത് പട്ടേൽ (45) ബാങ്കിനു മുമ്പിൽ തന്നെ വീണു മരിച്ചതായി കൊളംബസ് പൊലിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കയ്യിലുണ്ടായിരുന്ന പണം കവർന്നാണ് അക്രമി ഓടിമറഞ്ഞത്.സ്റ്റീം മിൽ റോഡിനും ബ്യൂന വിസ്റ്റ റോഡിനും സമീപമുള്ള ഷെലറോൺ ഗ്യാസ് സ്റ്റേഷൻ ഉടമയായിരുന്നു അമിത് പട്ടേൽ. ഗുജറാത്താണ് ജന്മദേശം.
കവർച്ചാശ്രമത്തിനിടയിലാണ് അക്രമികൾ നിറയൊഴിച്ചതെന്നു ഗ്യാസ് സ്റ്റേഷന്റെ മറ്റൊരു പാർട്ട്നർ വിന്നി പട്ടേൽ പറഞ്ഞു. ഇവർ കഴിഞ്ഞ ആറു വർഷമായി ഒരുമിച്ചു ഗ്യാസ് സ്റ്റേഷൻ നടത്തിവരികയായിരുന്നു.അമിത് പട്ടേലിന്റെ മകളുടെ മൂന്നാം ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് മരണം സംഭവിച്ചതെന്ന് വിന്നി പട്ടേൽ പറഞ്ഞു.നവംബർ 11ന് ടെക്സസിലെ ഡോളർ സ്റ്റോർ ഉടമയും മലയാളിയുമായ സാജൻ മാത്യൂസ് 15 കാരന്റെ വെടിയേറ്റു മരിച്ചിരുന്നു.