ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മുസ്ലിം വനിതയുടെ അപ്പീൽ കേൾക്കാൻ യുഎസ് സുപ്രീം കോടതി വിസമ്മതിച്ചു
Mail This Article
വാഷിങ്ടൻ ഡിസി ∙ ഇസ്ലാമിക് സ്റ്റേറ്റിൽ (IS) ചേരുന്നതിനു സിറിയയിലേക്കു പോയി ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ടശേഷം അമേരിക്കയിലേക്ക് മടങ്ങി വരണമെന്ന ആവശ്യം ഉന്നയിച്ച് യുഎസ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ വാദം കേൾക്കുന്നതിനു കോടതി വിസമ്മതിച്ചു. ജനുവരി 12 ബുധനാഴ്ചയാണ് സുപ്രീം കോടതി ഇത് സംബന്ധിച്ചു ഉത്തരവിട്ടത്.
ഹൊഡ് റുത്താന ജനിച്ച് വളർന്നത് അലബാമയിലാണ്. 2014 ൽ ഐഎസ്സിൽ ചേരുന്നതിന് ഇവർ സിറിയയിലേക്കു പോയി. ഇപ്പോൾ അവർക്ക് 29 വയസ്സായി. സിറിയയിൽ ആയിരിക്കുമ്പോൾ യുഎസ് ഗവൺമെന്റ് റുത്താനയുടെ യുഎസ് പൗരത്വം കാൻസൽ ചെയ്യുകയും യുഎസ് പാസ്പോർട്ട് റിവോക്ക് ചെയ്യുകയും ചെയ്തു.
2019 ൽ റുത്താനയുടെ പിതാവ് അമേരിക്കയിലേക്കുള്ള ഇവരുടെ തിരിച്ചുവരവു നിഷേധിച്ചതിനെ ഫെഡറൽ കോടതിയിൽ ചോദ്യം ചെയ്തു. ഈ കേസിലാണ് ഇന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. റുത്താനയുടെ പിതാവ് യെമൻ ഡിപ്ലോമാറ്റ് എന്ന നിലയിൽ അമേരിക്കയിലായിരിക്കുമ്പോഴാണ് റുത്താന ഇവിടെ ജനിച്ചത്. ഡിപ്ലോമാറ്റുകൾക്ക് അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വത്തിന് അവകാശമില്ല. റുത്താന ജനിക്കുന്നതിനു മുമ്പു ഡിപ്ലോമാറ്റ് സ്റ്റാറ്റസ് ഉപേക്ഷിച്ചിരുന്നതിനാൽ റുത്താനക്ക് അമേരിക്കൻ പൗരത്വത്തിനു അർഹതയുണ്ടെന്നായിരുന്നു പിതാവിന്റെ വാദം.
ഐഎസ്സിൽ ചേർന്നതിൽ ഖേദിക്കുന്നുവെന്നും മാപ്പു നൽകണമെന്നും റുത്താന പറഞ്ഞുവെങ്കിലും കോടതി അംഗീകരിച്ചില്ല. ഭീകരാക്രമണങ്ങളെ ഇവർ പ്രോത്സാഹിപ്പിക്കുകയും, അമേരിക്കൻ പൗരന്മാരെ ഐഎസിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും കോടതി കണ്ടെത്തി.
English Summary : US Supreme court refuses to hear case of Alabama ISIS bride