സ്വകാര്യ വസതിക്കു മുന്നിൽ പ്രകടനം നടത്തുന്നതു ഫ്ലോറിഡയിൽ ശിക്ഷാർഹം
Mail This Article
ഫ്ലോറിഡ ∙ ഫ്ലോറിഡ സംസ്ഥാനത്ത് സ്വകാര്യ വസതിക്കു മുന്നിൽ പ്രകടനം നടത്തുന്നത് ശിക്ഷാർഹമാക്കുന്ന നിയമത്തിൽ ഗവർണർ റോൺ ഡിസാന്റിസ് ഒപ്പുവച്ചു. സ്വകാര്യ വസതിയിൽ താമസിക്കുന്നവരെ പരിഹസിക്കുകയോ, ശല്യം ചെയ്യുകയോ ചെയ്താൽ 6 മാസം വരെ തടവും 500 ഡോളർ പിഴയുമാണ് ശിക്ഷ.
നിയമ പാലകരുടെ നിർദേശം ലഭിച്ചിട്ടും വസതികൾക്കു മുന്നിൽ നിന്നും പിരിഞ്ഞുപോകാൻ വിസമ്മതിക്കുന്നവരെ അറസ്റ്റു ചെയ്യുന്നതിനും നിയമത്തിൽ വ്യവസ്ഥകളുണ്ട്. സുപ്രീം കോടതി ജഡ്ജിമാരുടെ വസതിക്കു മുന്നിൽ പോലും പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നത് യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് ഗവർണർ പറഞ്ഞു.
നിയമനിർമാണ സഭയിൽ അവതരിപ്പിച്ച ബില്ലിനെ ചില ഡമോക്രാറ്റുകൾ എതിർക്കുകയും, ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾക്കു നേരെയുള്ള കടന്നുകയറ്റമാണെന്നു വാദിക്കുകയും ചെയ്തു. റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ ബിൽ പാസാക്കുകയായിരുന്നു. ബിൽ സ്വകാര്യ വ്യക്തികളുടെ വസതിക്ക് സംരക്ഷണം നൽകുമെന്നു ഗവർണർ അഭിപ്രായപ്പെട്ടു.