നടനും നിർമാതാവുമായ ദിനേശ് പണിക്കർ ഫൊക്കാന കൺവൻഷനിൽ എത്തിച്ചേർന്നു
Mail This Article
ഒൽലാൻഡോ ∙ ചലച്ചിത്ര-സീരിയൽ നടൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായ ദിനേശ് പണിക്കർ ഫൊക്കാന കൺവൻഷനിൽ എത്തിച്ചേരുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും വിശിഷ്ടവ്യക്തികൾ കൺവൻഷനിൽ പങ്കെടുക്കുവാൻ എത്തിക്കൊണ്ടിരിക്കുന്നു. ടെലിവിഷൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതനായ ദിനേശ് പണിക്കരുമായി അമേരിക്കൻ മലയാളികൾക്ക് സംവദിക്കുവാന്‍ അവസരം ലഭിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് പറഞ്ഞു. 1980 ൽ സഞ്ചാരി എന്ന സിനിമയിൽ പ്രേംനസീറിന്റെ ഡ്യുപ്പായിട്ടാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമാഭിനയം. പിന്നീട് ധന്യ എന്ന സിനിമയിൽ ഒരു ഗാനരംഗത്തിലും അദ്ദേഹം അഭിനയിച്ചു.
കേരളത്തിൽ ആദ്യത്തേത് എന്നു പറയാവുന്ന ഒരു വിഡിയോ ലൈബ്രറി അദ്ദേഹം തിരുവനന്തപുരത്ത് തുടങ്ങി. അന്ന് മലയാളത്തിൽ വിഡിയോ കോപ്പി റൈറ്റ് ഇല്ല. ദുബായിയിൽ നിന്ന് കാസറ്റുകൾ ഇറങ്ങുകയാണ് പതിവ്. ദിനേശ് പണിക്കരാണ് മലയാള സിനിമയിൽ ആദ്യമായി വിഡിയോ കോപ്പിറൈറ്റ് വാങ്ങുന്നത്. രജപുത്രൻ, പ്രണയവർണ്ണങ്ങൾ എന്നിവയുൾപ്പെടെ പത്തോളം ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു.
സിനിമയിൽ നിന്നുണ്ടായ സാമ്പത്തിക തകർച്ചയിൽ വിഷമിച്ച ദിനേശ് പണിക്കരെ പിന്നീട് സഹായിച്ചത് ടെലിവിഷൻ പരമ്പരകളാണ്. 2003 ൽ കെ. കെ. രാജീവ് സംവിധാനം ചെയ്ത സ്വപ്നം എന്ന സീരിയലിലാണ് അദ്ദേഹം ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് പതിനഞ്ചോളം സീരിയലുകളിൽ അഭിനയിച്ചു. 2007 ൽ റോക്ക് എൻ റോൾ എന്ന സിനിമയിലൂടെ ദിനേശ് പണിക്കർ സിനിമാഭിനയരംഗത്തേക്ക് തിരിച്ചുവന്നു. തുടർന്ന് അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ദിനേശ് പണിക്കരുടെ ഭാര്യ രോഹിണി സ്ക്കൂൾ അധ്യാപികയാണ്. രണ്ടു മക്കൾ രോഹിത്, രൂപേഷ്. മലയാള സിനിമയുടെ വളർച്ചയുടെ കാലഘട്ടത്തിൽ സിനിമയുടെ സഹയാത്രികനാവുകയും പിന്നീട് ടെലിവിഷനുകളിലേക്കും എത്തിയ ദിനേശ് പണിക്കരുടെ സാന്നിധ്യം ഫൊക്കാന നാഷനൽ കൺവൻഷന് മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല .