ആൺസുഹൃത്തുക്കളുമായി അടുത്തിടപഴകി; രണ്ടു പെൺമക്കളെ കൊന്ന പിതാവിന്റെ വിചാരണ ആരംഭിച്ചു
Mail This Article
ഡാലസ് ∙ കൗമാരക്കാരായ രണ്ടു പെൺമക്കളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡാലസ് കൗണ്ടി കോടതിയിൽ ആരംഭിച്ചു. 2008 ജനുവരി 1 നാണ് പിതാവ് രണ്ടു മക്കളെയും കാറിൽ വച്ചു കൊലപ്പെടുത്തിയത്. കൃതൃത്തിന് ശേഷം രക്ഷപ്പെട്ട പിതാവിനെ 2020 ലാണ് പൊലീസ് പിടികൂടിയത്. പ്രതിക്കുവേണ്ടി പൊലീസും എഫ്ബിഐയും 12 വർഷം നടത്തിയ തിരച്ചിലിനൊടുവിലാണ് പിടിയിലായത്.
പെൺകുട്ടികള്‍ ആൺ സുഹൃത്തുക്കളുമായി അടുത്തിടപഴകിയതാണ് പിതാവ് യാസറിനെ പ്രകോപിപ്പിച്ചത്. ഈജിപ്റ്റിൽ ജനിച്ച യാസർ അബ്ദെൽ, അമേരിക്കയിൽ എത്തി ഡാലസിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് കൊല നടത്തിയത്. ഡാലസ് ലൂയിസ് വില്ല ഹൈസ്ക്കൂൾ വിദ്യാർഥികളായിരുന്നു കൊല്ലപ്പെട്ട സാറ യാസറും (17), അമിനാ യാസറും (18).
കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും, കോടതിയിൽ കുറ്റം നിഷേധിച്ചു. ഇർവിങ്ങിലുള്ള ഒരു ഹോട്ടലിനു മുന്നിൽ പാർക്കു ചെയ്തിരുന്ന കാറിലാണ് വെടിയേറ്റ ഇരുവരുടെയും മൃതദേഹം കണ്ടത്.
English Summary : Trial begins for Texas man accused of killing his daughters