അമേരിക്കൻ പൗരൻമാർക്കെതിരെ അല്‍ ഖായിദ ആക്രമണ സാധ്യത, ബൈഡന്റെ മുന്നറിയിപ്പ്
Mail This Article
വാഷിങ്ടൻ∙ അല്‍ ഖായിദ തലവന്‍ ഉസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനു ശേഷം അല്‍ ഖായിദയുടെ നേതൃത്വം ഏറ്റെടുത്ത അയ്മാന്‍ അല്‍ സവാഹിരിയും കൊല്ലപ്പെട്ട സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരൻമാർക്കെതിരെ ഏതു നിമിഷവും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യുഎസ് മുന്നറിയിപ്പ് നൽകി. വിദേശ യാത്രകളിൽ യുഎസ് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും യുഎസ് വ്യക്തമാക്കുന്നു. പ്രാദേശിക വാർത്തകൾ പതിവായി കാണാനും അടുത്തുള്ള യുഎസ് എംബസിയുമായോ കോൺസുലേറ്റുമായോ സമ്പർക്കം പുലർത്താനും യുഎസ് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു
അമേരിക്ക അതീവ ജാഗ്രതയിലാണ്. ഇതു സംബന്ധിച്ചു രാജ്യം പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കികഴിഞ്ഞു . വിദേശ യാത്രകളില്‍ ജാഗ്രത പുലര്‍ത്താനും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടപെടാനും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട് .ജൂലൈ 31ന് യുഎസ് സേന അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ച് അല്‍ ഖായിദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി ഒളിച്ചിരുന്ന വീടിനു നേരെ ഹെൽ ഫയർ മിസൈല്‍ ഉപയോഗിച്ച് വധിച്ചതായി ചൊവ്വാഴ്ച്ച അമേരിക്ക സ്ഥിരീകരിച്ചിരുന്നു .
അത്തരമൊരു സാഹചര്യത്തില്‍, അല്‍ ഖായിദ തീവ്രവാദികള്‍ക്കു പ്രതികാരത്തിനായി അമേരിക്കന്‍ പൗരന്മാരെ ആക്രമിക്കാന്‍ കഴിയും. ചാവേർ അക്രമങ്ങൾ, ബോംബ് സ്ഫോടനം , ഹൈജാക്കിങ് തുടങ്ങി നിരവധി മാർഗ്ഗങ്ങൾ തീവ്രവാദികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നാണു ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ടു നിങ്ങള്‍ ശ്രദ്ധിക്കണം.
താലിബാന്‍ അധികാരത്തില്‍ വന്നയുടന്‍ സവാഹിരി പാക്കിസ്ഥാന്‍ വിട്ടു അഫ്ഗാനിസ്ഥാനില്‍ എത്തിയതായി പറയപ്പെടുന്നു. സവാഹരി അമേരിക്കയുടെ റഡാറില്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നു ബാൽക്കണിയില്‍ നില്‍ക്കുന്ന ഒരു ശീലമായിരുന്നു. ഇതു മനസിലാക്കിയ ശേഷം പൂര്‍ണ ആസൂത്രണത്തോടെ അവിടെയെത്തിയ അമേരിക്കന്‍ സൈന്യം രഹസ്യമായാണ് ഓപറേഷന്‍ നടത്തിയത്.
English Summary : US warns of possible retaliation after killing of Al-Qaeda's Al-Zawahiri