അമുസ്ലിം യുവാക്കളെ പ്രണയിച്ചു; പെൺമക്കളെ കൊലപ്പെടുത്തിയതു പിതാവ് തന്നെയെന്നു കോടതി
Mail This Article
ഡാലസ്∙ അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തു വച്ചു വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. ഓഗസ്റ്റ് 9 ചൊവ്വാഴ്ചയാണു ജൂറി സുപ്രധാന വിധി പ്രഖ്യാപിച്ചത് .ക്യാപിറ്റൽ മർഡറിനു വധശിക്ഷ ആവശ്യപ്പെടാതെയിരുന്ന പ്രോസിക്യൂഷൻ ഇനിയുള്ള ജീവിതം പരോൾ പോലും ലഭിക്കാതെ ജയിലിൽ അടക്കണമെന്നാണു കോടതിയോട് ആവശ്യപ്പെട്ടത് .
കൊലപാതകം നടത്തിയതു താനല്ലെന്നു സാക്ഷി വിസ്താരത്തിനിടെ പ്രതി വാദിച്ചതു ജൂറി പരിഗണിച്ചില്ല. 2008 ജനുവരി ഒന്നിനായിരുന്നു കൊലപാതകം .ഡിന്നറിനു കൊണ്ടു പോകാം എന്നു പറഞ്ഞാണു യാസര്‍ സെയ്ദ ടാക്സി കാറിൽ വീട്ടിൽ നിന്നു പെണ്‍കുട്ടികളെ പുറത്തേക്കു കൊണ്ടുപോയത്. ഇർവിങ്ങിനു സമീപമുള്ള ഒരു ഹോട്ടലിനു മുൻവശത്തുള്ള പാർക്കിങ് ലോട്ടിൽ വച്ച് കാറിലിരുന്ന അമീനയെ രണ്ടു തവണയും (18) സാറയെ ഏഴു തവണയും (17) വെടിവച്ചു കൊലപ്പെടുത്തി എന്നാണു കേസ്.
ഈ മാസം ഒന്നിനാണു കേസ് വിസ്താരം ആരംഭിച്ചത്. ആറു ദിവസം നീണ്ടുനിന്ന വിചാരണ ഡാലസ് ഫ്രാങ്ക് ക്രൗലി കോടതിയിലായിരുന്നു . കുട്ടികളുടെ മാതാവ് സാക്ഷി വിസ്താരത്തിനിടയിൽ നടത്തിയ പ്രസ്താവന കേസിൽ സുപ്രധാന വഴിത്തിരിവായിരുന്നു. കൊലപാതകത്തിനു ശേഷം അപ്രത്യക്ഷമായ യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് പിന്നീടു വിവാഹമോചനം ചെയ്തിരുന്നു. കൊല നടത്തി രക്ഷപെട്ട ഇയാൾ 12 വര്‍ഷത്തിനു ശേഷമാണു പൊലീസ് പിടിയിലായത്.
1987 ഫെബ്രുവരിയിലാണ് 15 വയസ്സുള്ള പാട്രീഷ്യയെ 29 വയസ്സുള്ള യാസര്‍ സെയ്ദ് വിവാഹം കഴിച്ചതെന്നും വിവാഹം കഴിഞ്ഞു ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ അമീന, സാറ, ഇസ്‌ലാം എന്നീ മൂന്നു കുട്ടികള്‍ക്കു ജന്മം നല്‍കിയതായും ഭാര്യ കോടതിയില്‍ പറഞ്ഞു. യുവാക്കളുമായുള്ള പെണ്‍കുട്ടികളുടെ സൗഹൃദം അറിഞ്ഞിരുന്നതായും അതിനെ അനുകൂലിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലും ഭര്‍ത്താവില്‍ നിന്നു കുട്ടികളെ രക്ഷിക്കുന്നതിനു വീട്ടില്‍ നിന്ന് ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇത്രയും വലിയ ക്രൂരത കാണിക്കുമെന്നു കരുതിയിരുന്നില്ലെന്നും പട്രീഷ ഓവന്‍സ് കോടതിയില്‍ ബോധിപ്പിച്ചു.
മക്കളെ നിങ്ങൾ കൊലപ്പെടുത്തിയോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് "ഇല്ല വാസ്തവമായി ഞാനല്ല" എന്നാണു ദ്വിഭാഷി മൂലം സൈദ് കോടതിയിൽ പറഞ്ഞതു .കൊല നടത്തിയത് മക്കളുടെ ആൺ സുഹൃത്തുക്കളോ അവരുമായി ബന്ധപ്പെട്ടവരോ ആയിരിക്കാമെന്നും ഡിഫൻസിവ് അറ്റോർണി പറഞ്ഞു.കേസിൽ പ്രതിചേർക്കും എന്നു ഭയന്നാണ് ഒളിച്ചു കഴിഞ്ഞതെന്നും അറ്റോർണി ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ പത്തു മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ സൈദും ഉൾപ്പെട്ടിരുന്നു. ഈജിപ്തിൽ ജനിച്ചു വർഷങ്ങൾക്കു മുൻപ് അമേരിക്കയിൽ എത്തിയ സായിദ് അമേരിക്കൻ പൗരത്വം സ്വീകരിച്ചിരുന്നു. അർഹിക്കുന്ന ശിക്ഷ ലഭിച്ചുവെന്നാണു ഭാര്യ പട്രീഷ്യയുടെ പ്രതികരണം.
വിധിക്കെതിരെ അപ്പീൽ നൽകുമെന്നു ഡിഫൻസിവ് അറ്റോർണി അറിയിച്ചു .
English Summary: Man convicted of fatally shooting his 2 daughters in Texas