ഇസ്രയേൽ–ഗാസ വെടിനിർത്തൽ ശാശ്വതമോ?
Mail This Article
ഫിലഡല്‍ഫിയ ∙ 43 മനുഷ്യര്‍ കൊല്ലപ്പെടുകയും 300ലധികം ജനങ്ങള്‍ക്കു മുറിവേല്‍ക്കുകയും ചെയ്ത 48 മണിക്കൂറുകള്‍ നീണ്ട ഇസ്രയേല്‍–ഗാസ യുദ്ധത്തിനു താത്കാലിക വിരാമം. വെടിനിർത്തൽ കരാറിൽ കഴിഞ്ഞ ദിവസം ഇരുവിഭാഗവും ഒപ്പു വെച്ചു. ഇസ്‍ലാമിക് ജിഹാദ് ഗ്രൂപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഞായറാഴ്ച അർധരാത്രിമുതല്‍ വെടിനിർത്തല്‍ അംഗീകരിച്ചതായി അറിയിച്ചു. വെടിനിർത്തലില്‍ ഒരു വിഭാഗം ജിഹാദ് ഗ്രൂപ്പ് അംഗങ്ങള്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും വിദ്യുച്ഛക്തി വിതരണവും വാര്‍ത്താ വിനിമയങ്ങളും പുനഃസ്ഥാപിപ്പിക്കുകയും ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
വെടിനിർത്തൽ ഉടമ്പടിയില്‍ ഇസ്രയേല്‍ വിമാനാക്രമണവും മിസൈല്‍ ആക്രമണവും അവസാനിപ്പിക്കുകയും ഗാസയുടെ ഭാഗത്തു നിന്നുള്ള റോക്കറ്റ് ആക്രമണവും ഒളിപ്പോരും പൂര്‍ണ്ണമായി നിർത്തണമെന്നും പറയുന്നു. ഗാസ ജനത നേരിടുന്ന വൈദ്യുതി അഭാവവും ആശുപത്രികളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടേയും മരുന്നുകളുടേയും കുറവുകള്‍ മൂലവും ജീവിതക്ലേങ്ങള്‍ അനുദിനം വർധിക്കുകയാണ്. ഇസ്‍ലാമിക് ജിഹാദിന്‍റെ ഓരോ മിസൈല്‍ ആക്രമണവും അന്തരീക്ഷത്തില്‍ വെച്ചുതന്നെ ഇസ്രയേല്‍ സേന നിര്‍വീര്യപ്പെടുത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ ഭയചകിതരായാണ് ജീവിക്കുന്നത്. ഇസ്രയേലിനും ഗാസയ്ക്കുമൊപ്പം സമാധാനം ആഗ്രഹിക്കുന്ന ലോക ജനതയ്ക്കും വെടിനിർത്തല്‍ ആവശ്യമാണ്.
ഇരു വിഭാഗങ്ങളും തമ്മിൽ 2006, ജൂണ്‍ 28 നു ആരംഭിച്ച സംഘട്ടനം ഇപ്പോഴും തുടരുകയാണ്. നേരത്തെയും വിവിധ വെടിനിർത്തൽ ഉടമ്പടികളില്‍ ഇരുവിഭാഗവും ഒപ്പിട്ടിട്ടുണ്ടെങ്കിലും വീണ്ടും യുദ്ധം ആവര്‍ത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴുള്ള സമാധാനസന്ധിയുടെ ഗൗരവും തീഷ്ണതയും ആയുസും നിര്‍ണ്ണായകമല്ല.
ഈജിപ്തിന്‍റെയും ഖത്തറിന്‍റെയും മധ്യസ്ഥതയില്‍ ശാശ്വത സമാധാനത്തിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടരുന്നു. സമൂഹമാധ്യമങ്ങളിലേയും പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയത്തിന്റെയും വിഡിയോ ദൃശ്യങ്ങള്‍ വേദനാജനമാണ്. ഇസ്രയേല്‍ റോക്കറ്റ് ആക്രമണത്തില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന 11 കുട്ടികളും കുതിര സവാരിചെയ്തിരുന്ന യുവാവും കൊല്ലപ്പെട്ടതായി വിഡിയോ ദൃശ്യങ്ങളില്‍ ഉള്ളതായി പ്രസ്താവനയില്‍ പറയുന്നു.
ഗാസ വ്യോമസേനയുടെ മണിക്കൂറുകള്‍ നീണ്ട വ്യോമാക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിന്‍റെ മധ്യ-ദക്ഷിണ മേഖലയില്‍ മുഴങ്ങിയ എയര്‍ സൈറനില്‍ ഭയപ്പെട്ടു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മലയാളികള്‍ അടക്കം ആയിരങ്ങള്‍ സമീപത്തു സജ്ജമാക്കിയിരിക്കുന്ന ബങ്കറുകളില്‍ ഒളിച്ചിരുന്നതായി നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചു. ഇസ്രയേലില്‍ ഏകദേശം 12500 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നതില്‍ 11500 ഉം ഹെല്‍ത്ത്കെയര്‍ ജീവനക്കാരാണ്.
ഇസ്‍ലാമിക് ജിഹാദിന്റെ രണ്ടു മുതിർന്ന നേതാക്കളെ ഇസ്രയേല്‍ വധിച്ചതില്‍ പ്രകോപിതരായവർ ആദ്യമായി വ്യോമാക്രമണവും തുടങ്ങി. ഗാസയിൽ 140 കേന്ദ്രങ്ങളിലും ആയുധ ശേഖരണ ഗോഡൗണുകളിലും റോക്കറ്റ് വിക്ഷേപണ ലോഞ്ച്കളിലും ആക്രമണം നടത്തി നശിപ്പിച്ചതായി ഇസ്രയേല്‍ ആര്‍മി കമാന്‍ഡര്‍ വെളിപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേല്‍ വാര്‍ത്ത വിനിമയ പ്രഖ്യാപനാനുസരണം ഇസ്രയേല്‍ യാതൊരു വിധമായ അത്യാഹിതമോ മരണമോ ഗാസ ആക്രമണത്തിലൂടെ സംഭവിച്ചതായി പറയുന്നില്ല. സാറ്റലൈറ്റ് നിരീക്ഷാനുസരണം ഗാസയില്‍നിന്നും ഇസ്രായേലിനെ ലക്ഷ്യമാക്കി തൊടുത്തുവിട്ട 470 റോക്കറ്റില്‍ 97 ശതമാനവും അയണ്‍ ഡോം മിസൈല്‍ ഡിഫെന്‍സ് സിസ്റ്റം അന്തരീക്ഷത്തില്‍വെച്ചു നശിപ്പിച്ചതായും 20 ശതമാനം ഉന്നം തെറ്റി ഗാസയില്‍ പതിച്ചതായും പറയുന്നു. ഇസ്രയേൽ–പലസ്തീൻ പ്രശ്നം ഒരു ലോകമഹായുദ്ധമായി മാറെരുതെന്നു പ്രതീക്ഷിക്കാം. പ്രാർഥിക്കാം.