ഷിക്കാഗോ∙ ഷിക്കാഗോയിൽ കൃഷ്‌ണൻ ചെങ്ങണാംപറമ്പിലിന്റെ കാർമ്മികത്വത്തിൽ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിച്ചു. രാമായണ പാരായണം, ദിവ്യമായ ശ്രീ രാമ പട്ടാഭിഷേക പുണ്യമുഹൂർത്തത്തിൽ എത്തിയപ്പോൾ പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണൻ ഭഗവാന് നവകാഭിഷേകവും തുടര്‍ന്ന് അലങ്കാരങ്ങളും നടത്തി.

അതിനു ശേഷം നൈവേദ്യ സമര്‍പ്പണവും തുടര്‍ന്നു മന്ത്രഘോഷത്താല്‍ പുഷ്പാഭിഷേകവും അര്‍ച്ചനയും ദീപാരാധനയും നടത്തി.
മനുഷ്യനായി ജനിച്ച് സത്യവും ധർമവും കൈവിടാതെ ജീവിച്ച ഭഗവാൻശ്രീരാമന്റെ കഥാമൃതമാണ് രാമായണം. മനുഷ്യ ജീവിതത്തെ തിന്മയിൽ നിന്നു നന്മയിലേക്കു നയിക്കുവാനുള്ള ഏറ്റവും ലളിതവും മനോഹരവുമായ വഴിയാണു രാമായണ പാരായണം എന്നു ഗീതാമണ്ഡലം പ്രസിഡന്റ ജയചന്ദ്രനും ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച ശ്രീരാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണത്തിൽ നിന്ന് ലഭിക്കുന്നത് എന്ന് ശേഖരൻ അപ്പുക്കുട്ടനും അഭിപ്രായപെട്ടു.
പ്രധാന പരിഹിതൻ ബിജു കൃഷ്ണനും ആനന്ദ് പ്രഭാകറിനും രാമായണം മഹോത്സവം ഒരു വന്‍ വിജയമാക്കുവാന്‍ പ്രയത്‌നിച്ച എല്ലാ പ്രവർത്തകർക്കും ബൈജു എസ് മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. മഹാ അന്നദാന ചടങ്ങോടെ ഈ വർഷത്തെ ശ്രീരാമ പട്ടാഭിഷേകം ഉത്സവം പര്യവസാനിച്ചു.