22 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വിചാരണ ഇന്നു മുതൽ
Mail This Article
ഡാലസ്∙ വയോധികരായ 22 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ,49കാരനായ ബില്ലിയുടെ വിചാരണ ഡാലസിൽ ഇന്നാരംഭിക്കും. 22 കൊലക്കേസുകളിൽ ഏറ്റവും ഒടുവിലായി പ്രതിയുടെ ക്രൂരതക്കിരയായി ജീവൻ നഷ്ടപ്പെട്ട 87 വയസുള്ള മേരി ബ്രൂക്ക്സിന്റെ കേസാണ് ആദ്യമായി വിചാരണക്കെടുക്കുന്നത്.
മേരിയുടെ മരണം സ്വാഭാവികമാണെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ ഇവർ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇതൊരു കൊലപാതകം ആണെന്നു കുടുംബാംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ ആണു കൊല നടത്തിയത് ബെല്ലിയാണെന്നു പൊലീസ് കണ്ടെത്തിയത്. 2018ൽ ആണു പ്രതി അറസ്റ്റിലാകുന്നത്.
അറസ്റ്റിനെ തുടർന്നു ഡാലസ് പരിസരത്തു മരിച്ച വൃദ്ധ സ്ത്രീകളുടെ കേസുകൾ പുനഃപരിശോധനക്കു വിധേയമാക്കിയതോടെയാണ് ഇതിനെല്ലാം പുറകിൽ ബില്ലിയാണെന്നു പൊലീസ് കണ്ടെത്തിയത്.
ഏപ്രിൽ മാസം 81 വയസ്സുള്ള ലുകയ് ഹാരിസിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ ഇയാളെ പരോളില്ലാതെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. മേരി ബ്രൂക്ക്സിന്റെ കൊലക്കേസിലും ഇതേ ശിക്ഷ ലഭിക്കാനാണു സാധ്യത. ബില്ലിയുടെ ക്രൂരതക്കിരയായ മിക്കവരും അപ്പാർട്മെന്റിലോ ഇൻഡിപെൻഡന്റ് ലിവിങ് കമ്മ്യൂണിറ്റിലോ താമസിക്കുന്നവരായിരുന്നു.
കോളിൻ കൗണ്ടിയിലെ ഒൻപതു ക്യാപിറ്റൽ മർഡർ കേസുകളിലും ബില്ലി വിചാരണ നേരിടേണ്ടതുണ്ട്.
English Summary: Trail of accused in killing twenty two women begins