ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി പിടിയിൽ, ആത്മഹത്യാ ശ്രമം, കാർ കത്തിച്ച് തുടക്കം?
Mail This Article
കലിഫോർണിയ ∙ കലിഫോർണിയയിലെ മെർസെഡ് കൗണ്ടിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ നാലു ഇന്ത്യൻ വംശജരെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ പിടികൂടി. ജീസസ് മാനുവൽ സൽഗാഡോ (48) ആണ് അറസ്റ്റിലായത്. പൊലീസിനെ കണ്ട ഇയാൾ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ഗുരുതരാവസ്ഥയിലാണെന്നും മെർസെഡ് കൗണ്ടി ഷരീഫ് പറഞ്ഞു. എന്നാൽ, തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജ കുടുംബത്തെ കുറിച്ച് യാതൊരു വിവരവുമില്ല. ഇരകളിൽ ഒരാളുടെ എടിഎം കാർഡ് പ്രതി ഉപയോഗിച്ചുവെന്നും ഇതേതുടർന്നു എടിഎമ്മിലെ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ, ആ ചിത്രത്തിലുള്ള വ്യക്തിയല്ല കസ്റ്റഡിയിൽ ഉള്ളതെന്നു ഷരീഫ് ഓഫീസ് അറിയിച്ചു.
തട്ടിക്കൊണ്ടുപോയ ജസ്ദീപ് സിങ് (36), ഭാര്യ ജസ്‍ലീൻ കൗർ (27) ഇവരുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് അരോഹ് ധാരി, ഇവരുടെ ബന്ധുവായ അമൻദീപ് സിങ് (39) എന്നിവരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവും ഇല്ല. പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം അധികൃതരെ അറിയിക്കണമെന്നു ഷരീഫ് ഓഫീസ് അറിയിച്ചു. നമ്പർ: 209.385.7547. തിങ്കളാഴ്ച രാവിലെയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. സൗത്ത് ഹൈവേ 59 ൽ 800 ബ്ലോക്കിലെ ബിസിനസ് സ്ഥാപനത്തിൽ നിന്നാണ് കുടുംബത്തെ തട്ടിയെടുത്തത്. ബന്ധുവിനെ സെൻട്രൽ വാലിയിൽ നിന്നും എന്നാണ് റിപ്പോർട്ട്.
കാർ കത്തിച്ച് തുടക്കം?
ഇന്ത്യൻ വംശജരെ തട്ടിക്കൊണ്ടു പോകുന്നതിനു മുന്നോടിയായി ഇവരുടെ വാഹനം കത്തിയിരുന്നുവെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 11.39നു ഒരു വാഹനത്തിനു തീപിടിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഫയർ ഡിപ്പാർട്ട്മെന്റ് വിന്റണിലെ ബുഹാച്ച് റോഡ്– ഓക്ഡൈയ്ൽ റോഡ് ജംങ്ഷനിലേക്ക് ഒരു വാഹനം ആയച്ചുവെന്നു മെർസെഡ് കൗണ്ടി ഷരീഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 2020 ഡോഡ്ജ് റാം ട്രക്കാണ് കത്തിയതെന്നു തിരിച്ചറിഞ്ഞു. തുടർന്ന് ഇത് റജിസ്റ്റർ ചെയ്ത ഉടമയായ അമൻ ദീപുമായി ബന്ധപ്പെടാൻ ശ്രമിച്ചു.
12.35നു വാഹനത്തിന്റെ ഉടമയായ അമൻദീപ് സിങ്ങിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ട കലിഫോർണിയ പട്രോൾ സംഘം മെർസെഡ് പൊലീസിനെ സമീപിച്ചു. ഇവർ അമൻദീപുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മറ്റൊരു ബന്ധുവിനെ ബന്ധപ്പെട്ടു. ഇവർ ജസ്ദീപ് സിങ്, ജസ്ലീൻ കൗർ, അമൻദീപ് എന്നിവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇവരാണ് നാലു പേരെയും കാണാനില്ലെന്ന വിവരം മെർസെഡ് ഷരീഫിനെ അറിയിച്ചതെന്നും വാർത്താ കുറിപ്പിൽ പറയുന്നു.
ഈ കുടുംബത്തെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനായി മെർസെഡ് പൊലീസ്, കലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ്, മറ്റു പ്രാദേശിക ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഈ സംഭവത്തെക്കുറിച്ചോ ഈ കുടുംബം എവിടെയാണെന്നോ നിങ്ങൾക്ക് എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ 209.385.7547 എന്ന നമ്പറിൽ വിളിക്കണമെന്നു അധികൃതർ അഭ്യർഥിച്ചു. വിവരങ്ങൾ രഹസ്യമായിരിക്കും. തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം റസ്റ്ററന്റുകളും ചില്ലറ വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന പ്രദേശമാണ്. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
English Summary: California Indian family kidnapping Suspect hospitalised in critical condition