ADVERTISEMENT

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും മത്സരിക്കുവാൻ തയാറെടുക്കുമ്പോൾ മുൻ പ്രചാരണങ്ങളില്‍  പ്രമുഖ സാന്നിധ്യമായിരുന്ന പലരും അസാന്നിദ്ധ്യം മൂലം ഏറെ ശ്രദ്ധ നേടുകയാണ്. പ്രചരണത്തിലും ഭരണത്തിലും അമിത പ്രാധാന്യം ലഭിച്ച മകൾ ഇവാൻകയാണ് പട്ടികയിൽ ഒന്നാമത്. വീണ്ടും മത്സരിക്കുവാനുള്ള ഉദ്ദേശം ട്രംപ് വ്യക്തമാക്കിയ ഉടനെ തന്നെ ഒരു പ്രസ്താവനയിലൂടെ ഇവാങ്ക താൻ ഈ പരിശ്രമത്തിൽ പങ്കാളി ആയിരിക്കുകയില്ല എന്ന് പ്രഖ്യാപിച്ചു.

ഇവാൻകയ്ക്കും ട്രംപിനും സഹോദരന്മാരായ ഡോണൾഡ് ജൂണിയറിനും എറികിനും എതിരെ ന്യൂയോർക്ക് അറ്റേണി ജനറൽ ലെറ്റീഷ്യ ജെയിംസ് ഫയൽ ചെയ്തിരിക്കുന്ന കേസാണ് ഇവാങ്കയുടെ പിന്മാറ്റത്തിന് കാരണം. ഒരു റിട്ടയർഡ് ഫെഡറൽ ജഡ്ജ് ഈ നാലു പേരുടെയും സാമ്പത്തിക വിനിമയ സംബന്ധിച്ച് അന്വേഷണം നടത്തും. ട്രംപിന്റെ തുടർന്നുള്ള നടപടികളിൽ നിന്ന് അകലം പാലിക്കുന്നതായി പ്രഖ്യാപിച്ചാൽ കേസിൽ നിന്ന് തലയൂരാൻ കഴിയും എന്നൊരു വ്യാമോഹം ഇവാൻകയിൽ ഉടലെടുത്തിട്ടുണ്ടാവാം. നീതിന്യായവ്യവസ്ഥ നടപ്പാക്കുന്നതിലുപരി വ്യക്തിപരമായ ഒരു പ്രതികാര നടപടിയായി ചിലർ കേസിനെ വിശേഷിപ്പിക്കുന്നുണ്ട്. അതിനാൽ കേസ് എത്ര ദൂരം മുന്നോട്ടുപോകും എന്നറിയില്ല.

2021 ആരംഭിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസിന് ട്രംപ് അനഭിമതനായത് എന്നാണ് അക്കാലത്തെ സംഭവ വികാസങ്ങൾ വെളിപ്പെടുത്തിയത്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പെൻസിന്റെ പുസ്തകത്തിലും ട്രംപിനെ പെൻസ് വിമർശിക്കുന്നു. ഇപ്പോഴും ട്രംപ് ഒരു നല്ല മനുഷ്യനാണെന്ന് താങ്കൾ കരുതുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ പെൻസ് ആദ്യം പകച്ചു നിന്നു. പിന്നീട് നേരിട്ട് ഒരു ഉത്തരം നൽകിയില്ല. 'സോ ഹെൽപ് മി ഗോഡ്' എന്ന തന്റെ പുസ്തകത്തിന്റെ പ്രചരണ വേളയിൽ ദൈവത്തിന് മാത്രമേ അറിയൂ ഞങ്ങളുടെ ഹൃദയങ്ങൾ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.

റിപ്പബ്ലിക്കൻ വോട്ടർമാർ പുതിയ നേതൃത്വം അഗ്രഹിക്കുന്നു എന്ന് പെൻസ് മുൻപ് പറഞ്ഞിരുന്നു. ക്യാപിറ്റോൾ കലാപ അന്വേഷണം പാതി വഴിയിലാണ്. ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രതിനിധി സഭയിൽ കേവല ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻ പാർട്ടി തങ്ങളുടെ അജണ്ടയിലെ ആദ്യ ഇനം പ്രസിഡന്റിന്റെ മകൻ ഹണ്ടർ ബൈഡന്റെ വിദേശ ഇടപെടലുകളെകുറിച്ചുള്ള അന്വേഷണം ആയിരിക്കും എന്ന് പറഞ്ഞു. ഈ ഭീഷണി നിലനിൽക്കുമ്പോമ്പോൾ ട്രംപിനെതിരെയുള്ള ആരോപണങ്ങളിൽ മെല്ലെപ്പോക്ക് ഉണ്ടായെന്ന് വരാം. റിപബ്ലിക്കൻ പ്രൈമറികൾ ചൂടു പിടിക്കുമ്പോൾ ട്രംപിന്റെ വിജയങ്ങളും പരാജയങ്ങളും വിലയിരുത്തിയായിരിക്കും ട്രംപിന് മത്സരിക്കുവാൻ കഴിയുമോ എന്ന് തീരുമാനിക്കുക എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. എൺപത് വയസ്സു കഴിഞ്ഞ ബൈഡൻ അധികാരത്തിലിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി. കുറച്ചു മാസങ്ങൾക്ക് മുൻപ് ഹണ്ടർ ബൈഡന്റ് മുൻ ഭാര്യയുടെ ഓർമ്മക്കുറിപ്പുകൾ പുറത്ത് വന്നിരുന്നു. ഹണ്ടറിന്റെ വഴി വിട്ട സ്വകാര്യ ജീവിതത്തെ കുറിച്ച് മുൻ ഭാര്യ അവരുടെ പുസ്തകത്തിൽ തുറന്നെഴുതിയിരുന്നു. ഹണ്ടറുടെയും വിവാഹമോചനം നേടിയ ഭാര്യയുടെയും മകൾ നവോമി ബൈഡനും കാമുകൻ പീറ്റർ നീലും വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ വിവാഹിതരായി. 250 അതിഥികൾ പങ്കെടുത്ത വിവാഹം വൈറ്റ് ഹൗസ് ലോണിൽ നടക്കുന്ന 19–ാം മത്തേതായിരുന്നു. നവോമി 28 കാരിയും പീറ്റർ 25 കാരനുമാണ്. ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് മാന്യമായ പെരുമാറ്റം ലഭിച്ചില്ല എന്ന പരാതി ചില കോണുകളിൽ നിന്നുയർന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com