ടെനിസി ∙ ഞായറാഴ്ച പുലർച്ചെ ടെനിസിയിലെ ഇന്റർസ്റ്റേറ്റ് 24-ൽ ഉണ്ടായ കാറപകടത്തിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ ആറു പേർ മരിക്കുകയും ഒരു സ്ത്രീക്ക് പരുക്കേൽക്കുകയും ചെയ്തു.
റോബർട്ട്‌സൺ കൗണ്ടിയിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് എമർജൻസി മെഡിക്കൽ സർവീസുകൾ പ്രതികരിച്ചതായി റോബർട്ട്‌സൺ കൗണ്ടി എമർജൻസി മെഡിക്കൽ സർവീസസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പരുക്കേറ്റവരെ സഹായിക്കാൻ നാലു അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും ഒരു ഹെലികോപ്റ്റർ/എയർ ആംബുലൻസും എത്തിച്ചേർന്നതായി എമർജൻസി മെഡിക്കൽ സർവീസസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.

അപകടത്തിൽ പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവർക്ക് പരുക്കില്ലെന്നാണ് റിപ്പോർട്ട്. തലകീഴായി മറിഞ്ഞ കാറിൽ പ്രായപൂർത്തിയായ ഒരു സ്ത്രീയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. യുവതിയെ നാഷ്‌വില്ലെയിലെ വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
അഞ്ചു കുട്ടികളുൾപ്പെടെ ആറു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഒന്നു മുതൽ 18 വയസ്സ് വരെ പ്രായമുള്ള ആറുപേരെയും വാഹനത്തിൽ നിന്ന് പുറത്തെടുത്തു.
അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ലഭ്യമാകുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ടെനിസി ഹൈവേ പട്രോൾ പറഞ്ഞു. പ്രൊഫഷണൽ മാനസികാരോഗ്യവും കൗൺസിലിംഗ് സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നു റോബർട്ട്സൺ കൗണ്ടി എമർജൻസി മെഡിക്കൽ സർവീസസ് അറിയിച്ചു.
English Summary : 6 young girls dead in car crash on Tennessee highway