സാന്‍ഫ്രാന്‍സിസ്‌കോ ∙ തങ്ങൾക്ക് എല്ലാം അറിയാമെന്ന് 'തികച്ചും ബോധ്യമുള്ള' ഒരു കൂട്ടം ആളുകളാണ് ഇന്ത്യയെ നയിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസമ്പോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവർക്ക് ദൈവത്തോടൊപ്പമിരുന്ന് കാര്യങ്ങൾ വിശദീകരിക്കാം, പ്രധാനമന്ത്രി അത്തരത്തിലുള്ള ഒരു മാതൃകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങൾ മോദിജിയെ ദൈവത്തിന്റെ അരികിൽ ഇരുത്തിയാൽ, പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മോദിജി ദൈവത്തോട് വിശദീകരിക്കാൻ തുടങ്ങുമെന്ന് ഞാൻ കരുതുന്നു. ശരിയല്ലേ? ഞാൻ എന്താണ് സൃഷ്ടിച്ചതെന്ന് ദൈവം ആശയക്കുഴപ്പത്തിലാകും.
തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്വേഷത്തിന്റെ വ്യാപനം, തകർന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മോദിക്കും അദ്ദേഹത്തിന്റെ സർക്കാരിനും കഴിയുന്നില്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിക്ക് ഈ വിഷയങ്ങൾ ശരിക്കും ചർച്ച ചെയ്യാൻ കഴിയില്ല, അതിനാലാണ് അവർ ചെങ്കോൽ കാര്യം ചർച്ചക്കെടുക്കുന്നതും.
യുഎസ് പര്യടനത്തിനായി രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയിലെത്തി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍പേഴ്സണ്‍ സാം പിട്രോഡയും ഐഒസിയിലെ മറ്റ് അംഗങ്ങളും അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. എമിഗ്രേഷന്‍ ക്ലിയറന്‍സിനായി രാഹുല്‍ ഗാന്ധിക്ക് വിമാനത്താവളത്തില്‍ രണ്ടു മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
രാഹുല്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍, വിമാനത്തില്‍ യാത്ര ചെയ്തിരുന്നവര്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുത്തു. എന്തിനാണ് ക്യൂവില്‍ നില്‍ക്കുന്നതെന്ന് ആളുകള്‍ ചോദിച്ചപ്പോള്‍, 'ഞാന്‍ ഒരു സാധാരണക്കാരനാണ്, എനിക്കിത് ഇഷ്ടമാണ്, ഞാന്‍ ഇനി എംപിയല്ല' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.
രാഹുലിന്റെ ഒരാഴ്ചത്തെ യുഎസ് പര്യടനത്തില്‍ ഇന്ത്യന്‍ അമേരിക്കക്കാരെ അഭിസംബോധന ചെയ്യാനും വാള്‍ സ്ട്രീറ്റ് എക്‌സിക്യൂട്ടീവുകളുമായും യൂണിവേഴ്‌സിറ്റി വിദ്യാർഥികളുമായും സംവദിക്കാനും സാധ്യതയുണ്ട്. ജൂണ്‍ 4 ന് ന്യൂയോര്‍ക്കില്‍ പൊതു സമ്മേളനം ഉണ്ടായിരിക്കും.