ഇന്ത്യ – യുഎസ് ബന്ധം സുശക്തം
Mail This Article
വാഷിങ്ടൻ ∙ ഇന്ത്യ – യുഎസ് സഹകരണം എക്കാലത്തെയും ശക്തമായ നിലയിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംയുക്ത മാധ്യമസമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുക്രെയ്ൻ യുദ്ധത്തെപ്പറ്റി ചർച്ച ചെയ്തെന്നും ബൈഡൻ പറഞ്ഞു. യുക്രെയ്ൻ വിഷയത്തിൽ ചർച്ചയിലൂടെ പരിഹാരം കാണണമെന്നു മോദി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ് എന്നു മോദി പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരവാദം തടയാൻ ശക്തമായ നടപടികൾ വേണം. ഭീകരതയ്ക്കെതിരെ തോളോടുതോൾ ചേർന്നു പ്രവർത്തിക്കും. ഇന്ത്യ – പസഫിക് മേഖലയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കും. ക്വാഡ് പങ്കാളിത്തം അതിനായി ഉപയോഗിക്കും.
ഇന്ത്യയിലെ ജനാധിപത്യ, മനുഷ്യാവകാശ പ്രശ്നങ്ങളെപ്പറ്റിയുള്ള യുഎസ് മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന്, ജനാധിപത്യം സംബന്ധിച്ചു മോദിയുമായി ചർച്ച നടത്തിയെന്നായിരുന്നു ബൈഡന്റെ മറുപടി. ജനാധിപത്യത്തിന്റെ വിജയത്തിനു മാധ്യമ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സുപ്രധാനമാണെന്നു ബൈഡൻ പറഞ്ഞു. കാലാവസ്ഥാമാറ്റം നേരിടാൻ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും നേതാക്കളോടു ചോദ്യങ്ങളുണ്ടായി.
ജിൽ ബൈഡന് വജ്രം സമ്മാനിച്ച് മോദി
യുഎസ് പ്രഥമ വനിത ജിൽ ബൈഡന് ആഡംബരത്തിന്റെ ഹരിത, സുസ്ഥിര പാരിതോഷികവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സൗരോർജം ഉൾപ്പെടെ സുസ്ഥിര ഊർജസ്രോതസ്സുകൾ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ മാർഗങ്ങളിലൂടെ ലബോറട്ടറിയിൽ നിർമിച്ച വെട്ടിത്തിളങ്ങും വജ്രമാണ് ജില്ലിനു മോദി സമ്മാനിച്ചത്. കശ്മീരിൽ നിന്നുള്ള വിദഗ്ധ കലാകാരന്മാർ ശ്രദ്ധയോടെ മെനഞ്ഞെടുത്ത അലങ്കാരപ്പണികളുള്ള കൊച്ചുപെട്ടിയിലാക്കിയാണ് ഏഴര കാരറ്റിന്റെ വജ്രം സമ്മാനിച്ചത്.
ഭൂമിയിൽ നിന്നു ഖനനം ചെയ്തെടുക്കുന്ന വജ്രത്തെ തോൽപിക്കുന്ന മികവാണ് ആകൃതിയിലും നിറത്തിലും കാരറ്റിലും വ്യക്തതയിലുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൈസൂരിൽ നിന്നുള്ള ചന്ദനത്തടിയിൽ തീർത്ത മനോഹരമായ പെട്ടിയാണ് പ്രസിഡന്റ് ജോ ബൈഡനു സമ്മാനമായി നൽകിയത്. ജയ്പുർ കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ കൊത്തുപണികളുള്ള പെട്ടിക്കകത്ത് വെള്ളിയിൽ പണിത ഗണപതി വിഗ്രഹം.
കൊൽക്കത്തയിലെ പ്രശസ്തരായ വെള്ളിയാഭരണ നിർമാതാക്കളാണ് ഈ വിഗ്രഹം തയാറാക്കിയത്. ഇവർ തന്നെ വെള്ളിയിൽ പണിത ചെരാതും പെട്ടിയിലുണ്ട്. ഈ വർഷം നവംബറിൽ 81 വയസ്സ് തികയുന്ന ബൈഡനു മുൻകൂർ ജന്മദിന സമ്മാനം കൂടിയാണ് ചന്ദനപ്പെട്ടി. ഭാരതീയ പാരമ്പര്യമനുസരിച്ച്, സഹസ്ര പൂർണ ചന്ദ്രോദയ ആഘോഷ വേളയിൽ (1000 പൂർണ ചന്ദ്രന്മാരെ കാണുന്നത്) സമ്മാനിക്കുന്ന 10 ദാനങ്ങളുടെ പ്രതീകാത്മക രൂപങ്ങളും പെട്ടിയിലുണ്ടെന്ന് മന്ത്രാലയ വക്താക്കൾ പറഞ്ഞു. വൈറ്റ്‌ഹൗസിൽ സ്വകാര്യ അത്താഴവിരുന്നിനിടെയാണ് പാരിതോഷികങ്ങൾ കൈമാറിയത്.
യുഎസ് പ്രസിഡന്റ് ജോബൈഡനും ഭാര്യ ജിൽ ബൈഡനും മോദിക്കു സമ്മാനിച്ചത് ചരിത്രകൗതുകമുള്ള പുസ്തക കരടാണ്. ചരിത്രവസ്തുവായ പഴയ ക്യാമറ, ജോർജ് ഈസ്റ്റ്മാൻ ആദ്യത്തെ കൊഡാക് ക്യാമറയ്ക്കു നേടിയെടുത്ത പേറ്റന്റിന്റെ പകർപ്പ്, അമേരിക്കൻ വന്യജീവി ഫൊട്ടോഗ്രഫിയെക്കുറിച്ചുള്ള പുസ്തകം, യുഎസ് കവി റോബർട്ട് ഫ്രോസ്റ്റിന്റെ കവിതാസമാഹാരം ഒപ്പിട്ട ഒന്നാം പതിപ്പ് എന്നിവയാണു മറ്റു സമ്മാനങ്ങൾ.
നിർമിതവജ്രം
ലാബുകളിലുണ്ടാക്കുന്ന വജ്രം, ലാബ് ഗ്രോൺ ഡയമണ്ട് എന്നറിയപ്പെടുന്നു. 1953 ൽ ആണ് ആദ്യമായി നിർമിത വജ്രം ഉണ്ടാക്കിയത്. വിവിധ മാർഗങ്ങളിലൂടെ ഇന്നു നിർമിതവജ്രം സൃഷ്ടിക്കാറുണ്ട്. വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന വജ്രങ്ങളിൽ സിംഹഭാഗവും ഇത്തരത്തിൽ രാസപ്രക്രിയയിലൂടെ നിർമിച്ചതാണ്. ചൈനയാണ് ഇവ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന രാജ്യം. കാർബണിന്റെ വകഭേദമായ ഗ്രാഫൈറ്റിനെ വളരെ ഉയർന്ന താപനിലയിലും സമ്മർദത്തിലും പരിവർത്തനപ്പെടുത്തിയാണ് ഇതു നിർമിക്കുന്നത്.
English Summary: Joe Biden hails Indo-US partnership among the most consequential