വിവാദ ക്ലസ്റ്റര്‍ ബോംബുകള്‍ യുക്രെയ്ന് സമ്മാനിച്ച് യുഎസ്
Mail This Article
ഹൂസ്റ്റണ്‍∙ യുക്രെയിനും റഷ്യയും തമ്മിലുള്ള യുദ്ധം 500 ദിവസങ്ങള്‍ കടന്നു മുന്നേറുമ്പോള്‍ യുക്രെയ്ന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം രാഷ്ട്രീയ ചര്‍ച്ചയാകുന്നു. റഷ്യയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് യുക്രെയ്ന് മാരകമായ ക്ലസ്റ്റര്‍ ബോംബ് നല്‍കാന്‍ ബൈഡന്‍ തീരുമാനിച്ചിരിക്കുന്നത്.
Read also: യുകെയിൽ ഹയർ സെക്കൻഡറി അധ്യാപകനെ കുത്തിക്കൊല്ലാൻ ശ്രമം; കൗമാരക്കാരനായ വിദ്യാർഥി അറസ്റ്റിൽ...
സഹായ പാക്കേജിന്റെ ഭാഗമായി യുക്രെയ്നിലേക്ക് വിവാദ ക്ലസ്റ്റര്‍ ബോംബുകള്‍ അയയ്ക്കാന്‍ ബൈഡന്‍ ഭരണകൂടം സമ്മതിക്കുകയായിരുന്നു എന്ന് പ്രസിഡന്റ് വ്യക്തമാക്കുന്നു. യുക്രെയ്നിലേക്ക് ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ അയക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിനെതിരായ യുദ്ധത്തില്‍ വെടിക്കോപ്പുകള്‍ തീര്‍ന്നതിനാല്‍ യുക്രെയ്ന് അവ അനിവാര്യമാണ് എന്നാണ് യുഎസ് ഭരണകൂടത്തിന്റെ ന്യായം.
അതേസമയം റഷ്യയുടെ യുക്രെയ്ൻ അധിനിവേശം 500 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍, നാറ്റോ അംഗങ്ങളുടെ യുക്രെയ്നിലെ വോട്ടെടുപ്പ് തല്‍ക്കാലത്തേക്ക് പരിഗണിക്കേണ്ടെന്ന നിലപാടാണ് തനിക്കെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സൈനിക സഖ്യത്തിന്റെ ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് വില്‍നിയസിലേക്ക് പോകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
യുക്രെയ്ൻ നാറ്റോയില്‍ അംഗത്വത്തിന് തയ്യാറായിട്ടുണ്ടെന്ന് കരുതുന്നില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. യുക്രെയ്ൻ നാറ്റോയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി തുർക്കി പ്രത്യാശ പ്രകടിപ്പിച്ചു.
English Summary: US presents controversial cluster bombs to Ukraine